ലണ്ടന്‍: നിയമങ്ങള്‍ കടുപ്പിച്ചും അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയും കുടിയേറ്റത്തിന് കുരുക്കിടാന്‍ ശ്രമിക്കുമ്പോഴും അനധികൃത ബോട്ടില്‍ അഭയാര്‍ഥികളായി എത്തുന്നവരെ തടയാന്‍ ബ്രിട്ടന് കഴിയുന്നില്ല. ദിവസേന ഇത്തരത്തില്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ എണ്ണം എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ശനിയാഴ്ച ഒറ്റദിവസം മാത്രം ഇംഗ്ലിഷ് ചാനല്‍ വഴി ബ്രിട്ടന്റെ തീരത്ത് എത്തിയത് 1194 പേരാണ്. ഈ വര്‍ഷം ഇതാദ്യമായാണ് ഇത്രയേറെ ആളുകുകള്‍ ഒരുദിവസം അതിര്‍ത്തികടന്ന് അഭയം തേടിയെത്തിയത്. 18 ബോട്ടുകളിലായിരുന്നു ഇവര്‍ ഫ്രഞ്ച് തീരത്തുനിന്നും ജീവന്‍ പണയം വച്ച് ബ്രിട്ടനിലേക്ക് വന്നത്. ഇതോടെ ഇക്കൊല്ലം ഇതുവരെ ബ്രിട്ടനിലേക്ക് ബോട്ടിലെത്തിയവരുടെ എണ്ണം 14,811 ആയി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ എത്തിയ അഭയാര്‍ഥികളേക്കാള്‍ 42 ശതമാനം കൂടുതലാണിത്. 2023ലെ കണക്കുവച്ചു നോക്കിയാല്‍ 95 ശതമാനത്തിന്റെ വര്‍ധനയാണ് സമാനമായ കാലയളവില്‍ ഉണ്ടായിരിക്കുന്നത്.
അടുത്തകാലത്ത് ഏറ്റവും അധികം ആളുകള്‍ ബോട്ടില്‍ കടല്‍ കടന്ന് എത്തിയത് 2022ലായിരുന്നു, 45,755 പേര്‍. ഇതിനെ മറികടക്കും വിധമാണ് ഇക്കൊല്ലം ആദ്യത്തെ മൂന്നുമാസത്തെ അനധികൃത കുടിയേറ്റത്തിന്റെ കണക്ക്. 2022ല്‍ സെപ്റ്റംബറില്‍ ഒരു ദിവസം 1305 പേര്‍ കടല്‍ കടന്ന് എത്തിയതാണ് ഇതുവരെയുള്ള ദിവസകണക്കില്‍ ഏറ്റവും കൂടുതലായുള്ളത്. ഏറെക്കുറെ ഇതിനു സമാനമായ ഒരു ദിവസമായിരുന്നു ശനിയാഴ്ചത്തേത്. കടല്‍കടന്ന് എത്തുന്ന അനധികൃത കുടിയേറ്റക്കാരെ അതേപടി റുവാണ്ടിലേക്ക് നാടുകടത്താനുള്ള പദ്ധതിക്ക് നേരത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതു മുതല്‍ ബോട്ടില്‍ എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാല്‍ ലേബര്‍ സര്‍ക്കാര്‍ അധികരത്തിലെത്തിയതോടെ ഈ പദ്ധതി റദ്ദാക്കി. ഇതോടെ വീണ്ടും സ്ഥിതിഗതികള്‍ പഴയപടിയായി. ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്തു മാഫിയകളാണ് ഇത്തരത്തില്‍ അനധികൃത ബോട്ടുകളില്‍ അഭയാര്‍ഥികളെ ബ്രിട്ടനിലേക്ക് കടത്തിവിടുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ഫലപ്രദമായ ഒരു പദ്ധതിയും തയറാക്കാന്‍ ഇരു സര്‍ക്കാരുകള്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ല.