ലണ്ടന്‍: ഇസ്രഈലിനെതിരായ ആയുധ ഉപരോധത്തെ ഭൂരിപക്ഷം ബ്രിട്ടീഷ് ജനങ്ങളും പിന്തുണക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയ്ന്‍ നടത്തിയ പുതിയ സര്‍വേ പ്രകാരം, ഭൂരിഭാഗം ബ്രിട്ടീഷ് ജനങ്ങളും ഇസ്രഈലിനുമേല്‍ സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നു. മെയ് 30 നും ജൂണ്‍ രണ്ടിനും ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 57 ശതമാനം ആളുകള്‍ യു.കെ ഇസ്രഈലിനെതിരെ സമ്പൂര്‍ണ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. 13 ശതമാനം പേര്‍ മാത്രമാണ് എതിര്‍ത്തത്. കൂടാതെ ഐക്യരാഷ്ട്രസഭയില്‍ നിന്ന് ഇസ്രഈലിനെ പുറത്താക്കണമെന്ന് 53 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഇസ്രഈലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് 50 ശതമാനം പേരും അഭിപ്രായപ്പെട്ടു. 93 ശതമാനത്തിലധികം ജനങ്ങളെയും ഭക്ഷ്യക്ഷാമം ബാധിച്ച ഗസയിലെ ഇസ്രഈല്‍ ഉപരോധത്തെ ശക്തമായി പിന്തുണച്ച തീവ്ര വലതുപക്ഷ ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ ബ്രിട്ടനിലെ 54 ശതമാനം പേരും പിന്തുണച്ചു.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ കുറഞ്ഞത് 54,607 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,25,341 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇസ്രഈല്‍ വംശഹത്യക്കെതിരെ പ്രതികരിക്കുന്ന യു.കെയിലെ പൊതുജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച, ഇസ്രഈലിനുള്ള ആയുധ വില്‍പ്പന ബ്രിട്ടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 300ലധികം കലാകാരന്മാര്‍ ഒപ്പിട്ട ഒരു തുറന്ന കത്ത് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് നല്‍കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്രഈലിനുള്ള പൊതുജന പിന്തുണ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നുവെന്ന് സമാനമായ മറ്റൊരു സര്‍വേ തെളിയിച്ചതിന് പിന്നാലെയാണ് പുതിയ സര്‍വേ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം യു ഗോവ് നടത്തിയ ഒരു സര്‍വേ പ്രകാരം ആറ് രാജ്യങ്ങളിലെ അഞ്ചിലൊന്നില്‍ താഴെ പേര്‍ക്ക് മാത്രമേ ഇസ്രഈലിനെക്കുറിച്ച് അനുകൂലമായ വീക്ഷണം ഉണ്ടായിരുന്നുള്ളൂ. മെയ് 12 നും 26 നും ഇടയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലായിരുന്നു സര്‍വേ നടത്തിയത്. അതേസമയം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഫ്രാന്‍സിന്റെ നിര്‍ദേശത്തെ പിന്തുണക്കരുതെന്ന് യു.കെയില്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.