ലണ്ടന്‍: സയന്‍സ്, എന്‍ജിനിയറിങ് വിഷയങ്ങള്‍ക്കുമാത്രമാണോ വിദേശരാജ്യങ്ങളില്‍ ഫെലോഷിപ്പോടെയുള്ള ഗവേഷണംനടത്താന്‍ കഴിയുക? അല്ലെന്ന് തിരുവനന്തപുരം വെള്ളറട സ്വദേശി ഡി.എസ്. നന്ദ പറയും. സാമൂഹികശാസ്ത്ര ഗവേഷണത്തിനുള്ള യുകെ സര്‍ക്കാരിന്റെ ആര്‍ട്‌സ് ആന്‍ഡ് ഹ്യുമാനിറ്റീസ് റിസര്‍ച്ച് കൗണ്‍സില്‍ (എഎച്ച്ആര്‍സി) ഫെലോഷിപ്പ് (ഏകദേശം 1.5 കോടി രൂപ) നന്ദ നേടിയത് ആനിമല്‍ ഹിസ്റ്ററിയില്‍ ഗവേഷണം നടത്താനാണ്. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്സിലാണ് ഗവേഷണം. തിരുവനന്തപുരം വെള്ളറട ചന്ദ്രദാരുവില്‍ ദീബു പണിക്കരുടെയും വെള്ളറട വിപിഎം എച്ച്എസ്എസ് അധ്യാപിക ആര്‍. ഷീജയുടെയും മകളാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം നേടിയ ശേഷമാണ് വിദേശ രാജ്യങ്ങളിലെ ഫെലോഷിപ്പുകളെക്കുറിച്ചും അതുവഴി ഗവേഷണം നടത്തുന്നതിനെക്കുറിച്ചും നന്ദ അന്വേഷിച്ച് മനസ്സിലാക്കുന്നത്.
വീഗന്‍ ആക്ടിവിസ്റ്റ് രംഗത്ത് സജീവമായ നന്ദ, മൃഗങ്ങളുടെ അവകാശം, സംരക്ഷണം എന്നിങ്ങനെയുള്ള മേഖലകളില്‍ കൂടുതല്‍ പഠിച്ചു. ഇതിനെക്കുറിച്ച് കൂടുതലറിയാന്‍ ആനിമല്‍ ഹിസ്റ്ററിയില്‍ ഗവേഷണംചെയ്യുന്നത് സഹായകമാകുമെന്ന് മനസ്സിലാക്കി. അങ്ങനെയാണ് 'കൊളോണിയല്‍ക്കാലത്തെ മൃഗങ്ങളുടെ നിയമങ്ങളുടെയും സംരക്ഷണത്തിന്റെയും ചരിത്രം' എന്ന വിഷയം തിരഞ്ഞെടുക്കുന്നത്. ആനിമല്‍ ഹിസ്റ്ററി എന്ന വിഷയം ഇന്ത്യയില്‍ താരതമ്യേന പുതിയ ഒന്നായതിനാല്‍ ഇവിടെ ഗവേഷണസാധ്യതകള്‍ കുറവായിരുന്നെന്ന് നന്ദ പറയുന്നു. മാത്രമല്ല പുറത്തുപോയി ഗവേഷണംചെയ്യണമെന്ന ആഗ്രഹവുമായാണ് അപേക്ഷിച്ചത്. വിദേശരാജ്യങ്ങളില്‍ ഒട്ടേറെ ഗവേഷണംനടക്കുകയും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയമാണ് ആനിമല്‍ ഹിസ്റ്ററി. അതിനാല്‍ അവസരങ്ങള്‍ കൂടുതലായിരുന്നു. ബ്രിട്ടീഷ് അക്കാദമി ഫണ്ട് ചെയ്യുന്ന 'പ്ലാനറ്ററി ഹെല്‍ത്ത്' എന്ന പ്രോജക്ടില്‍ ബെംഗളൂരു നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് അസിസ്റ്റന്റായതു പ്രവേശനത്തിന് ഫെലോഷിപ്പിന് സഹായിച്ചു. റെസ്യുമെ കൂടുതല്‍ മികവുള്ളതാക്കാന്‍ ഈ പ്രോജക്ടിന് കഴിഞ്ഞതായി നന്ദ പറയുന്നു. ആര്‍ക്കൈവല്‍ സ്റ്റഡീസ്, പ്രോജക്ടിന്റെ പ്രധാനപ്പെട്ട ഘടകമായിരുന്നു. മലബാറിലെ ആദിവാസിവിഭാഗത്തിന്റെ ആരോഗ്യചരിത്രപഠനമാണിത്. ഇതിലൂടെ കാടിനും വന്യജീവികള്‍ക്കുമുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.