ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ സ്വദേശി ബാലിക ലൈംഗിക പീഡനത്തിന് ഇരയായെന്ന കേസിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം മൂന്നു ദിവസം പിന്നിട്ടതോടെ തീവ്രതയേറുന്നു. കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചു മുന്നറിയിപ്പുകള്‍ ശക്തമായിട്ടുണ്ട്. കുടിയേറ്റക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരോടു ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ബെല്‍ഫാസ്റ്റ്, ബാലിമന, ആന്‍ട്രിം, ന്യൂട്ടൗണ്‍അബ്ബേ, കാരിക്ഫെര്‍ഗസ്, ലാണ്‍, ലിസ്ബണ്‍, പോര്‍ട്ടാഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉള്ളതിനാല്‍ കരുതല്‍ വേണമെന്നാണ് നിര്‍ദേശം. പ്രക്ഷോഭകാരികള്‍ ആക്രമണം അഴിച്ചു വിടാനുള്ള സാധ്യത പരിഗണിച്ച് വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ജാഗ്രത പുലര്‍ത്താനാവശ്യപ്പെട്ടും അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായം തേടാന്‍ നിര്‍ദേശിച്ചും മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി വിദേശികള്‍ കൂടുതലായുള്ള നിശ്ചിത സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനിടെ മൂന്നു ദിവസങ്ങളായി വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രതിഷേധ ആക്രമങ്ങളില്‍ ഒട്ടനവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു. അനവധി വീടുകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ലക്ഷ്യമിട്ടുള്ള ആക്രമണം ആരംഭിച്ചതോടെ വിദേശികളെ മാറ്റിപ്പാര്‍പ്പിച്ച ഒരു വിനോദ കേന്ദ്രത്തിനും അക്രമികള്‍ തീയിട്ടു.
ലൈംഗിക അതിക്രമക്കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍ ആന്‍ട്രിം കൗണ്ടിയിലെ ബാലിമെനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ 14കാരായ രണ്ടു പേരെ കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. റൊമേനിയന്‍ വ്യാഖ്യാതാവിന്റെ സഹായത്തോടെ കുറ്റം കോടതിയില്‍ വായിച്ചതോടെ വിദേശികള്‍ക്കെതിരെ വിദ്വേഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മൂന്നാമത് ഒരാള്‍ കൂടി അറസ്റ്റിലായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമത്തിനു ശ്രമിച്ചെന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളെ ജൂലൈ 2 വരെ റിമാന്‍ഡു ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെ നൂറുകണക്കിനു തദ്ദേശീയര്‍ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്കും കുടുംബത്തിനും പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു. കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം ലാണ്‍, ക്വീന്‍ സ്ട്രീറ്റുകളില്‍ നടന്ന പ്രതിഷേധ മാര്‍ച്ചുകളിലും പങ്കെടുത്തു. പിന്നാലെ പ്രതിഷേധം ആക്രമണങ്ങള്‍ക്കു വഴിമാറി. കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് ആക്രമണം വ്യാപിക്കുകയും വരും ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമാക്കാനുമാണ് നീക്കം.
ബെല്‍ഫാസ്റ്റ്, ബാലിമന, ആന്‍ട്രിം, ന്യൂട്ടൗണ്‍അബ്ബേ, കാരിക്ഫെര്‍ഗസ്, ലാണ്‍, ലിസ്ബണ്‍, പോര്‍ട്ടാഡൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ഉള്ളതിനാല്‍ കരുതല്‍ വേണമെന്നാണ് നിര്‍ദേശം. പൊലീസിനു നേര്‍ക്ക് ആക്രമണം സമരക്കാരെ പ്രതിരോധിക്കാന്‍ ഇറങ്ങിയ പൊലീസിനു നേരെ പടക്കമെറിഞ്ഞും പെട്രോള്‍ ബോംബ് പ്രയോഗിച്ചും സമരം ശക്തമാക്കുകയാണ് പ്രതിഷേധക്കാര്‍. 20ല്‍ പരം പൊലീസുകാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ജലപീരങ്കിയും പ്ലാസ്റ്റിക് ബാറ്റണുകളും പ്രയോഗിച്ചു. വിദേശികളുടേതെന്നു കരുതുന്ന വീടുകള്‍ക്കു നേരെ കടുത്ത ആക്രമണമാണ് പ്രതിഷേധക്കാര്‍ അഴിച്ചു വിട്ടത്. ഇതിനിടെ പ്രതിഷേധക്കാരില്‍ ഒരാളുടെ വസ്ത്രത്തിനു തീപിടിച്ചു. ആക്രമണത്തില്‍ നിന്നു രക്ഷ നേടാന്‍ വീടിനു മുന്നില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ളത് എന്നു പതിച്ചതായും കണ്ടെത്തി. കലാപക്കേസില്‍ അറസ്റ്റിലായ ബ്രിട്ടീഷ് പൗരനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂവായിരത്തിലേറെ ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങില്‍ നിന്നു തിരിച്ചറിയുന്ന പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു നടപടി സ്വീകരിച്ചു വരുന്നതായി പൊലീസ് വ്യക്തമാക്കി. ന്മ 'നടക്കുന്നത് വംശീയ അതിക്രമം' വംശീയ അതിക്രമമാണ് നടക്കുന്നതെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പൊലീസ് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ റണ്‍ ഹെന്‍ഡേഴ്സണ്‍ വ്യക്തമാക്കി. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അംഗീകരിക്കാനാവുന്നതല്ല ഈ അതിക്രമങ്ങളെന്നും വംശീയ പ്രേരിതമായ ഇത്തരം അതിക്രമങ്ങള്‍ നൂനപക്ഷത്തെയും പൊലീസിനെയും ലക്ഷ്യമിട്ടുള്ളതാണെന്നും ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കലാപം ആശങ്കാ ജനകമെന്നും ലൈംഗിക അതിക്രമ റിപ്പോര്‍ട്ടുകള്‍ വേദനാജനകമെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചു. അതേ സമയം പ്രാദേശിക സമൂഹത്തെ സംരക്ഷിക്കുന്ന പൊലീസിനു നേരെയുള്ള അതിക്രമം ന്യായീകരിക്കാനാവില്ലെന്നും പൊലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ലൈംഗിക അതിക്രമ ഇരകള്‍ക്കും ആക്രമണത്തിന് ഇരയായ പൊലീസിനുമായും പ്രാര്‍ഥനകള്‍ കൈമാറുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.