പുല്ലാട്: ആഗ്രഹങ്ങളൊക്കെയും പാതിവഴിയില്‍ ബാക്കി വച്ചാണു രഞ്ജിതയുടെ വേര്‍പാട്. ഈ മാസം പാലുകാച്ചല്‍ നടത്തി ഓണത്തിനു താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമാകും. വൈകിട്ടോടെ മരണം സ്ഥിരീകരിച്ചെങ്കിലും ആ വിവരം മക്കളായ ഇന്ദുചൂഡനെയും ഇതികയെയും അറിയിച്ചിരുന്നില്ല. അമ്മ കയറിയ വിമാനം അപകടത്തില്‍പ്പെട്ടതറിഞ്ഞ് അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉരുകുകയായിരുന്നു ആ വീട്ടിലേക്ക് എത്തിയവര്‍.
അതിനിടെ യുകെയില്‍ ജോലി കിട്ടിയപ്പോള്‍ മക്കളുമായി നാട്ടിലെത്തി. ഇവരെ പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്‌കൂളിലും ഇരവിപേരൂര്‍ ഒഇഎം സ്‌കൂളിലും ചേര്‍ത്ത് അമ്മ തുളസിക്കുട്ടിക്കൊപ്പം നിര്‍ത്തി മടങ്ങി. വീടുപണി തീര്‍ത്ത് എത്രയും വേഗം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കാന്‍ നാളുകളെണ്ണി കാത്തിരിക്കുകയായിരുന്നു രഞ്ജിത. മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹോദരന്‍ അഹമ്മദാബാദിലേക്കു പോകും.
നോവായി ആ വരികള്‍ ഒമാനില്‍ നിന്നു ലണ്ടനിലേക്കു രഞ്ജിത ജോലി മാറിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ മെമന്റോയിലെ വരികള്‍ ആരുടെയും കണ്ണുകളെ ഈറനണിയിക്കും. സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു രഞ്ജിതയെന്നതിനു സാക്ഷ്യമായി ഈ ഫലകം വാടകവീട്ടില്‍ ഇപ്പോളുമുണ്ട്. അതിലെ വരികള്‍ ഇങ്ങനെ:
'വേര്‍പെടുന്നൊരു കാറ്റിനു പറയാന്‍ കാലമരുളിയ സൗഹൃദമുണ്ട്
കാത്തു നില്‍ക്കും കനവിനു പകരാന്‍ കരുതിവച്ച ഓര്‍മകളുണ്ട്.
തുടികൊട്ടും മനസുകളാലെ അതിരറ്റ പ്രതീക്ഷകള്‍ പൂക്കാന്‍, നാളേക്ക് വെളിച്ചം
വീശാന്‍ നന്മകള്‍ നേരുന്നു... '