ലണ്ടന്‍: ക്യാന്‍സര്‍ രോഗികള്‍ക്ക് ജിപിയുടെ ചികിത്സാ നിര്‍ദ്ദേശം ലഭിച്ചാല്‍ പരമാവധി രണ്ട് മാസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനുള്ള നിയമപരമായ അവകാശം നല്‍കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. പ്രശസ്ത മെഡിക്കല്‍ ജേര്‍ണലായ ലാന്‍സറ്റ് ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
രോഗികളെ അവരുടെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയില്ലെങ്കില്‍ ദേശീയ ആരോഗ്യ സേവനമായ എന്‍എച്ച്എസ്, മറ്റ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ വിദേശത്തോ ചികിത്സ ക്രമീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഡെന്‍മാര്‍ക്കില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് 28 ദിവസത്തിനുള്ളില്‍ ചികിത്സ ആരംഭിക്കാനുള്ള നിയമാവകാശമുണ്ട്. ഈ സംവിധാനം രോഗികളുടെ ജീവന്‍ രക്ഷാ നിരക്ക് ഉയര്‍ത്തുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്തതായി പഠനങ്ങള്‍ തെളിയിക്കുന്നു. അതേസമയം, ബ്രിട്ടനിലെ ദേശീയ ക്യാന്‍സര്‍ പദ്ധതി പ്രതീക്ഷിച്ചത്ര ഗുണകരമായിട്ടില്ലെന്ന് വിലയിരുത്തല്‍.
ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാരെ സമീപിക്കാനുള്ള അവകാശം നിയമപരമായി സംരക്ഷിക്കപ്പെടണമെന്നും, ചികിത്സ വൈകുന്നത് മൂലം രോഗികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി പുതിയ നിയമ നിര്‍ദ്ദേശങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.