ലോകം വീണ്ടും ലോക്ക്ഡൗണ്‍ ആലോചിക്കാനാകാത്ത സാഹചര്യത്തിലാണ്. കോവിഡ് കാലത്തെ പ്രതിസന്ധി വിലയിരുത്തുന്ന ഇന്ത്യയും റഷ്യയും ഇപ്പോള്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നു. ഇറാനുമായി ബന്ധപ്പെട്ട യുദ്ധവും ആഗോള എണ്ണവിപണിയിലെ പ്രതിസന്ധിയും ശക്തമായ പശ്ചാത്തലത്തില്‍ യുകെയില്‍ ഇന്ധന ക്ഷാമം പ്രകടമായി തുടങ്ങി. വൂസ്റ്ററില്‍ സ്ഥിതി ചെയ്യുന്ന ടെസ്‌കോ സൂപ്പര്‍സ്റ്റോറിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം തീര്‍ന്നതോടെ വാഹനയാത്രികര്‍ മടങ്ങേണ്ടിവന്നു. പമ്പിന്റെ പ്രവേശന കവാടത്തില്‍ ''ഇന്ധനം ലഭ്യമല്ല. ഉണ്ടായ അസൗകര്യങ്ങള്‍ക്ക് ക്ഷമിക്കണം'' എന്നറിയിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇന്ധനവിതരണം പുനരാരംഭിക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണ ടാങ്കറുകളില്‍ ഉണ്ടായ തടസ്സമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ആഗോള എണ്ണവിതരണത്തിന് നിര്‍ണായകമായ ഈ കടലിടുക്ക് ബാധിച്ചതോടെ എണ്ണവില കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില ബാരലിന് 73 ഡോളറില്‍ നിന്ന് 100 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ഓരോ 10 ഡോളര്‍ വര്‍ധനവിനും പമ്പുകളില്‍ ഏകദേശം 7 പെന്‍സ് വരെ വില കൂടാനിടയുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം പെട്രോള്‍ വില ലിറ്ററിന് 16.6 പെന്‍സ് വരെ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവില വര്‍ധനയും ലഭ്യതക്കുറവും ഉപഭോക്താക്കളെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. ഗതാഗത ചെലവുകള്‍ കൂടുന്നതിനൊപ്പം സാധനങ്ങളുടെ വിലയിലും ഇതിന്റെ പ്രതിഫലം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്റ്റേഷനുകളില്‍ വൈകാതെ ഇന്ധനം എത്തിക്കുമെന്നും ടെസ്‌കോ വ്യക്തമാക്കി.