Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
കായികം
  Add your Comment comment
ഒളിംപിക്‌സ്: ബാഡ്മിന്റണില്‍ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ സിന്ധു സെമിയില്‍
Reporter
ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ സിന്ധുവിന് ജയം. വനിതാ സിംഗിള്‍സ് ഇനത്തിലെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരമായ അകാനെ യമഗുച്ചിയെ മുട്ടുകുത്തിച്ചാണ് ലോക ഏഴാം നമ്പര്‍ താരമായ സിന്ധു സെമിയിലേക്ക് മുന്നേറിയത്. മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍- 21-13, 22-20.

സെമിയിലേക്ക് മുന്നേറിയതോടെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണ റിയോയില്‍ നേടിയ വെള്ളി ഇത്തവണ സ്വര്‍ണമാക്കാനുള്ള യാത്രയിലാണ് സിന്ധു. താരത്തിന്റെ ലക്ഷ്യം സഫലമാവാന്‍ കാത്തിരിക്കുകയാണ് രാജ്യം മുഴുവന്‍.

ടോക്യോയില്‍ സിന്ധുവിന്റെ തുടരെ അഞ്ചാമത്തെ ജയമായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിലും ഒരു സെറ്റ് പോലും കൈവിടാതെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ചാണ് ഇന്ത്യന്‍ താരം സെമിയിലേക്ക് മുന്നേറിയത്. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ജപ്പാന്‍ താരത്തിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് സിന്ധു മത്സരം സ്വന്തമാക്കിയത്.

ആദ്യ സെറ്റില്‍ തുടക്കത്തില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്. ആറ് പോയിന്റ് വരെ തനിക്കൊപ്പം നിന്ന യമഗുച്ചിയെ പിന്നിലാക്കി സിന്ധു മുന്നോട്ട് കുതിക്കുകയായിരുന്നു. ജപ്പാന്‍ താരത്തിനെതിരെ മികച്ച കളി കാഴ്ചവെച്ച സിന്ധു മത്സരത്തില്‍ പായിച്ച ഷോട്ടുകള്‍ക്കൊപ്പം ഔട്ട് ലൈനില്‍ എടുത്ത തീരുമാനങ്ങളില്‍ കൂടി മികച്ച് നിന്നു. ലീഡ് നേടിയതിന് ശേഷം മുന്നോട്ട് കുതിച്ച സിന്ധു ഞൊടിയിടയില്‍ പോയിന്റുകള്‍ നേടി സെറ്റ് സ്വന്തമാക്കുകയായിരുന്നു. തന്റെ ഉയരവും കരുത്തും മുതലാക്കി ജപ്പാന്‍ താരത്തെ ബുദ്ധിമുട്ടിച്ച സിന്ധു തന്റെ ക്രോസ് ഷോട്ടുകള്‍ കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ പലപ്പോഴും താരത്തെ കോര്‍ട്ടില്‍ മുട്ടുകുത്തിക്കുകയായിരുന്നു.

രണ്ടാം സെറ്റിലും ഇരുവരും ആദ്യ സെറ്റിലേതിന് സമാനമായി തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പോരാടി. പിന്നീട് ലീഡ് നേടി മുന്നോട്ട് കുതിച്ച സിന്ധു രണ്ടാം സെറ്റും അനായാസം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ജപ്പാന്‍ താരം പിന്നില്‍ നിന്ന് തിരിച്ചുവന്ന് സിന്ധുവിനെ 15-11 എന്ന നിലയില്‍ നിന്നും 16-16 എന്ന നിലയില്‍ ഒപ്പം പിടിച്ചു. പിന്നീട് കടുത്ത മത്സരമാണ് ഇരുവരും തമ്മില്‍ നടന്നത്.
 
Other News in this category

 
 




 
Close Window