വനിതാ കേഡറ്റുകളുടെ തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന കന്യകാത്വ പരിശോധന ഇന്തോനേഷ്യന്‍ സൈന്യം റദ്ദാക്കിയതായി സൈനിക മേധാവി ചൊവ്വാഴ്ച അറിയിച്ചു. ഇന്തോനേഷ്യന്‍ സുരക്ഷാ സേനയുടെ കന്യകാത്വ പരിശോധനയുടെ ഉപയോഗം ആദ്യമായി ചര്‍ച്ചയായത് 2014 ല്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 1965 മുതല്‍ ആയിരക്കണക്കിന് വനിത അപേക്ഷകര്‍ക്ക് കന്യകാത്വ പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ദേശീയ പോലീസ് നിയമങ്ങള്‍ അനുസരിച്ച് റിക്രൂട്ട്‌മെന്റ് 'വിവേചനരഹിതവും' 'മാനുഷികവും' ആയിരിക്കണം എന്ന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും കന്യകാത്വ പരിശോധനകള്‍ തുടര്‍ന്നിരുന്നു.
ഇത്തരം പരിശോധനകള്‍ വനിതാ സൈനിക റിക്രൂട്ട്‌മെന്റുകള്‍ക്ക് വളരെക്കാലമായി നിര്‍ബന്ധമായിരുന്നുവെന്നും വനിത അപേക്ഷകര്‍ക്ക് മാത്രമല്ല, സൈനിക ഉദ്യോഗസ്ഥരെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്കും പരിശോധന ആവശ്യമായിരുന്നുവെന്ന് അന്നത്തെ ഇന്തോനേഷ്യയുടെ രാഷ്ട്രീയ, നിയമ, സുരക്ഷ ഏകോപന മന്ത്രി ടെഡ്‌ജോ ഈദി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്തെ പോലീസ് സേന 2015 ല്‍ ഈ സമ്പ്രദായം നിര്‍ത്തലാക്കിയപ്പോഴും സൈന്യത്തില്‍ ഈ രീതി തുടര്‍ന്നിരുന്നു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പ്രസിദ്ധീകരണമായ 'കന്യകാത്വ പരിശോധന ഇല്ലാതാക്കല്‍: ഒരു ഇടപെടല്‍ പ്രസ്താവന' (''Eliminating virginity testing: An interagency statement') അനുസരിച്ച്, കന്യകാത്വ പരിശോധന അഥവാ കന്യാചര്‍മ്മ പരിശോധന 'രണ്ട് വിരലുകള്‍' ഉപയോ?ഗിച്ച് യോനിയില്‍ നടത്തുന്ന പരിശോധനയാണ്. ഒരു സ്ത്രീ അല്ലെങ്കില്‍ പെണ്‍കുട്ടി ലൈം?ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനാണ് ഈ പരിശോധന നടത്തുന്നത്.
കഴിഞ്ഞ മാസം ഇന്തോനേഷ്യന്‍ മിലിട്ടറി കമാന്‍ഡര്‍മാരുമായുള്ള ടെലികോണ്‍ഫറന്‍സില്‍, ഇന്തോനേഷ്യന്‍ ആര്‍മി ചീഫ് ജനറല്‍ ആന്‍ഡിക പെര്‍കാസ വനിതാ കേഡറ്റുകളെ റിക്രൂട്ട് ചെയ്യുന്നതിന് ആവശ്യമായ മെഡിക്കല്‍ പരിശോധന പുരുഷ കേഡറ്റുകള്‍ക്ക് സമാനമായിരിക്കണമെന്ന് പറഞ്ഞിരുന്നു. അപേക്ഷകരെ അവരുടെ ശാരീരിക കഴിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പരീക്ഷിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആര്‍മി ഓഫീസര്‍മാരെ വിവാഹം കഴിക്കുന്ന സ്ത്രീകളെയും കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന് കരസേന ജനറല്‍ കരസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി. |