Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.7703 INR  1 EURO=108.7903 INR
ukmalayalampathram.com
Fri 27th Mar 2026
 
 
UK Special
  Add your Comment comment
യുദ്ധലാഭ നികുതി: ബ്രിട്ടീഷ് ചാന്‍സലറോട് ആവശ്യപ്പെട്ട് സംഘടനകള്‍
reporter

ലണ്ടന്‍: ഇറാനെതിരായ യു.എസ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്ന് അപ്രതീക്ഷിത ലാഭം നേടുന്ന കമ്പനികളില്‍ നികുതി വര്‍ധിപ്പിക്കണമെന്ന് ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്സിനോട് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ചാരിറ്റികളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള കൂട്ടായ്മയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയും സാമ്പത്തിക ആഘാതങ്ങളും മൂലം ബാങ്കുകള്‍, എനര്‍ജി കമ്പനികള്‍, പ്രതിരോധ മേഖല, കൃഷി വ്യാപാര സ്ഥാപനങ്ങള്‍, ടെക് കമ്പനികള്‍ എന്നിവയ്ക്ക് വലിയ ലാഭം ലഭിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അടിയന്തര സഹായത്തിനായി ഈ നികുതി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനും റീവ്സിനും അയച്ച തുറന്ന കത്തില്‍, അധിക നികുതി വഴി ലഭിക്കുന്ന വരുമാനം സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാന്‍ വിനിയോഗിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് ബ്രിട്ടനിലെ ഊര്‍ജ്ജസുരക്ഷ ശക്തിപ്പെടുത്താനും ഭാവിയിലെ സാമ്പത്തിക ആഘാതങ്ങള്‍ നേരിടാനും സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.

നോര്‍ത്ത് സീ എണ്ണ-വാതക കമ്പനികളില്‍ നിലവിലുള്ള എനര്‍ജി പ്രോഫിറ്റ് ലെവി ശക്തിപ്പെടുത്തുകയും മറ്റു മേഖലകളിലും സമാന നികുതി കൊണ്ടുവരുകയും ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഈ നികുതി കുറയ്ക്കാന്‍ റീവ്സ് ആലോചിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികള്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് റീവ്സ് മുന്നറിയിപ്പ് നല്‍കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ് അതോറിറ്റിക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മേയ് മാസത്തിലെ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും കമ്പനികളുടെ ലാഭം നിയന്ത്രിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകുമെന്നുറപ്പാണ്. ചില നേതാക്കള്‍ എനര്‍ജി കമ്പനികളുടെ ലാഭത്തിന് പരിധി നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ സാധാരണക്കാര്‍ക്ക് ആശ്വാസ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

 
Other News in this category

 
 




 
Close Window