കായികതാരം മയൂഖ ജോണി ഉന്നയിച്ച സുഹൃത്തുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മുരിയാട് എംപവര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായ സിസി ജോണ്‍സന്‍ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്തെന്നാണ് മയൂഖാ ജോണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതിയ്ക്കു വേണ്ടി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ ഇടപെട്ടെന്നുമായിരുന്നു ആരോപണം.
കേസില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണ പുരോഗതി അറയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെയും പ്രതിയുടെയും മൊബൈല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍വീസ് സേവനദാതാക്കളെ സമീപിച്ചിരുന്നെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
എന്നാല്‍ ഒരു വര്‍ഷത്തെ ടവര്‍ വിവരങ്ങള്‍ മാത്രമേ സൂക്ഷിച്ചുവയ്ക്കാറുള്ളൂ എന്നാണ് കമ്പനികള്‍ അറിയിച്ചത്. അതുകൊണ്ടുതന്നെ പീഡനം നടന്നതായി പറയപ്പെടുന്ന ദിവസം ഇവര്‍ ഒരേ ലൊക്കേഷനില്‍ ആയിരുന്നോ എന്നു കണ്ടെത്താനായിട്ടില്ല. ഇവര്‍ ഒരേ സ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് തെളിയിക്കാന്‍ പര്യാപ്തമായ സി.സി.ടി.വി ദൃശ്യങ്ങളുമില്ല. പരാതിക്കാരിയുടെ ഭര്‍ത്താവ്, അമ്മ, പരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പുറമേയ്ക്കു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടറുടെ മൊഴി. ബലാത്സംഗം നടന്നു എന്നതിന് ശാസ്ത്രീയ തെളിവ് ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ഈ ഘട്ടത്തില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്ത ശേഷം മാര്‍ച്ചില്‍ ആശുപത്രിയിലെത്തിയപ്പോള്‍ പ്രതി ഇരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയ്ക്കും തെളിവില്ല. സംഭവ സമയത്ത് ആശുപത്രിയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷന്‍. സഭയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ ലഘുലേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. |