|
കൊളോണിയല്‍ കാലഘട്ടത്തിലെ രാജ്യത്തെ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന മൂന്ന് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച വിജ്ഞാപനത്തില്‍ അറിയിച്ചു. ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമാകും.
അതേ സമയം ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 106-ന്റെ ഉപവകുപ്പ് (2) നടപ്പാക്കുന്നത് കേന്ദ്രം നിര്‍ത്തിവച്ചു,' അശ്രദ്ധമായി വാഹനമോടിച്ച് ഒരു വ്യക്തിയുടെ മരണത്തിന് കാരണമാകുന്ന' കുറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്.
പുതിയ നിയമങ്ങള്‍ പ്രകാരം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ക്രിമിനല്‍ കുറ്റമാവും. ഭരണകൂടത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. എന്നാല്‍, ഭാരതീയ ന്യാസംഹിതാ ബില്ലില്‍ 150-ാം വകുപ്പ് രാജ്യദ്രോഹത്തെ കുറ്റകൃത്യമായി നിലനിര്‍ത്തിയിട്ടുണ്ട്. ഏതു കേസിലും നിലവിലെ പോലീസ് കസ്റ്റഡിക്കാലാവധി, അറസ്റ്റിനുശേഷമുള്ള ആദ്യത്തെ 15 ദിവസമാണ്. ഇതിനപ്പുറവും പോലീസ് കസ്റ്റഡി നീട്ടാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഭാരതീയ നാഗരിക് സുരക്ഷാസംഹിതാ ബില്ലിലുണ്ട്. അതേസമയം, അന്വേഷണവും കുറ്റപത്ര സമര്‍പ്പണവുമടക്കമുള്ള കേസ് നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചിട്ടുമുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റ് 11-ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകള്‍ പാസാക്കിയത്. ഡിസംബര്‍ അവസാനത്തോടെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ബില്ലിന് അംഗീകാരം നല്‍കിയതോടെ ഇവ നിയമങ്ങളായി. |