Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
 
 
UK Special
  Add your Comment comment
പ്രസവാവധി കഴിഞ്ഞെത്തിയ ജീവനക്കാരി വീണ്ടും ഗര്‍ഭിണിയായതോടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
reporter

ലണ്ടന്‍: പ്രസവാവധി കഴിഞ്ഞെത്തിയ ജീവനക്കാരി വീണ്ടും ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ഗ്രേഡ് പ്രൊജക്ട്സില്‍ ഓഫീസ് അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന നികിത തിച്ചനാണ് രണ്ടാമതും ഗര്‍ഭിണിയായതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ടത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നികിതയ്ക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്പനിയോട് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2021 ഒക്ടോബറിലാണ് അവര്‍ ഈ സ്ഥാപനത്തില്‍ ജോലിക്കു കയറുന്നത്. ജോലിക്ക് കയറി ഏതാനും നാളുകള്‍ക്ക് ശേഷം അവര്‍ ഗര്‍ഭിണിയായുകയും 2022 ജൂണില്‍ പ്രസവാവധിക്ക് കയറുകയും ചെയ്തു. കുഞ്ഞിന് ജന്മം നല്‍കി തിരികെ ജോലിക്ക് കയറാന്‍ നോക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. 2023 ഫെബ്രുവരിയില്‍ ജോലിക്ക് തിരികെ കയറുന്നതിന് മുമ്പായുള്ള യോഗത്തില്‍ അവര്‍ പങ്കെടുത്തു. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ജെറമി മോര്‍ഗനും യോഗത്തില്‍ പങ്കെടുക്കുകയും വളരെ നല്ല രീതിയില്‍ ആശയവിനിമയം നടത്തുകയും ചെയ്തു.

നികിത ജോലിയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം അവരുമായി പങ്കുവയ്ക്കുകയും ജോലി സമയത്തെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, ഈ മീറ്റിംഗിനിടെ നികിത താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും എട്ട് ആഴ്ച പിന്നിട്ടെന്നും മോര്‍ഗനെ അറിയിച്ചു. 2023 മാര്‍ച്ച് 26ന് നികിതയുടെ പ്രസവാവധി അവസാനിച്ചു. ഏപ്രില്‍ 3ന് ജോലിക്ക് കയറാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഓഫീസിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച അറിയിപ്പൊന്നും നികിതയ്ക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. അതിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ മടങ്ങി വരുന്നത് വൈകുന്നതാണ് നല്ലതെന്ന് മോര്‍ഗന്‍ നിര്‍ദേശിച്ചു. ഏപ്രില്‍ നാലിന് നികിത അവരുടെ അവധിയെക്കുറിച്ച് വീണ്ടും അന്വേഷിച്ചെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചില്ല. ഏപ്രില്‍ 18ന് കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നികിതയെ ജോലിയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് മോര്‍ഗന്‍ അവരെ അറിയിച്ചു.

ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ കാരണം രണ്ടാമതും ഗര്‍ഭിണിയായതോ? നിലവില്‍ കമ്പനിയില്‍ നികിതയ്ക്ക് ജോലി ഇല്ലെന്ന് അവകാശപ്പെട്ട മോര്‍ഗന്‍ ഒരു വര്‍ക്ക്ഷോപ്പ് മാനേജറെയും ഈ വര്‍ഷം ആദ്യം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചു. എന്നാല്‍, ജോലിയില്‍ നിന്ന് ഇങ്ങനെ പിരിച്ചുവിടുമെന്നത് സംബന്ധിച്ച് നികിതയ്ക്ക് അറിവില്ലായിരുന്നു. ജോലി പോയതിന് ശേഷം തുണി കഴുകുന്ന സ്ഥലത്തും കാരവന്‍ പാര്‍ക്കിലും അവര്‍ താത്കാലികമായി ജോലി നോക്കി. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് അന്യായമാണെന്ന് കാട്ടി നികിത കോടതിയെ സമീപിച്ചു. വിചാരണക്കിടെ മോര്‍ഗന്റെ അവകാശവാദങ്ങളിലെ പൊരുത്തക്കേടുകള്‍ ജഡ്ജി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ നടത്തിയ കൂടിക്കാഴ്ച്ക്കിടെ കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് മോര്‍ഗന്‍ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലായിരുന്നു. ബിസിനസ് കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മോര്‍ഗന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ നല്‍കുന്നതില്‍ ഫസ്റ്റ് ഗ്രേഡ് പ്രൊജക്ട്സ് പരാജയപ്പെട്ടു. തെളിവുകള്‍ മുഴുവന്‍ വിലയിരുത്തിയ കോടതി നികിത വീണ്ടും ഗര്‍ഭിണിയായതാണ് ജോലിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്ന് കണ്ടെത്തി.

നികിതയുടെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കിയ ജഡ്ജി മോര്‍ഗന്റെ മനോഭാവത്തിലുണ്ടായ വ്യക്തമായ മാറ്റവും നികിതയുടെ അന്വേഷണങ്ങളോടുള്ള താത്പര്യമില്ലായ്മയും ശ്രദ്ധിച്ചു. നികിതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത് അന്യായവും വിവേചനരഹിതവുമാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. ജീവിതത്തില്‍ ഏറ്റവുമധികം പിന്തുണ ആവശ്യമായ സമയത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മോര്‍ഗന്റെ നടപടി നികിതയില്‍ ഉത്കണ്ഠയും മാനസിക പ്രയാസവും ഉണ്ടാക്കിയതായി കണ്ടെത്തി. തുടര്‍ന്ന് നികിതയ്ക്ക് ഫസ്റ്റ് ഗ്രേഡ് പോജക്ട്സും മോര്‍ഗനും ചേര്‍ന്ന് 28,706 പൗണ്ട്(ഏകദേശം 31 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. കോടതിവിധിയില്‍ ഫസ്റ്റ് ഗ്രേഡ് പ്രൊജക്ട്സ് നിരാശ പ്രകടിപ്പിച്ചതായി മാധ്യമസ്ഥാപനമായ വെയില്‍സ്ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു.

 
Other News in this category

 
 




 
Close Window