ലക്ഷങ്ങള്‍ വിലയുള്ള ഫ്ലാറ്റുകള്‍ വാങ്ങിയിട്ടും നിത്യോപയോഗത്തിന് പോലും ശുദ്ധജലം ലഭിക്കാത്ത പുണെയിലെ ദുരവസ്ഥ വെളിപ്പെടുത്തിയ മലയാളി വ്യവസായിയുടെ സമൂഹ മാധ്യമ കുറിപ്പ് വൈറല്‍. പുണെയില്‍ താമസിക്കുന്ന സംരംഭകനായ വിനീത് കെ. തങ്ങളുടെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ സ്വകാര്യ ടാങ്കറുകള്‍ എത്തിച്ച ചെളി നിറഞ്ഞ തവിട്ട് നിറത്തിലുള്ള വെള്ളത്തിന്റെ ചിത്രം പങ്കുവെച്ചതോടെയാണ് നഗരത്തിലെ ജലവിതരണത്തിലെ ഗുണനിലവാരമില്ലായ്മ വീണ്ടും ചര്‍ച്ചയായത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ ടാങ്കര്‍ വെള്ളത്തിനായി മാത്രം ചിലവഴിക്കുന്ന ജനങ്ങള്‍ക്ക് ലഭിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മലിനജലമാണെന്ന് ചിത്രം സഹിതം ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
'പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ത്തിട്ടില്ല, ടാങ്കറുകള്‍ ഞങ്ങള്‍ക്ക് എത്തിച്ചുതന്ന വെള്ളത്തിന്റെ യഥാര്‍ത്ഥ നിറമാണിത്,' വിനീത് തന്റെ പോസ്റ്റില്‍ വെള്ളത്തിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചു. വിനീത് പറയുന്നതനുസരിച്ച്, അവര്‍ താമസിക്കുന്ന ഹൗസിംഗ് സൊസൈറ്റി പ്രതിവര്‍ഷം ഏകദേശം 70 ലക്ഷം രൂപയാണ് വാട്ടര്‍ ടാങ്കറുകള്‍ക്കായി മാത്രം ചിലവഴിക്കുന്നത്. ഇത്രയും വലിയ തുക മുടക്കിയിട്ടും, നിത്യോപയോഗത്തിന് പോലും ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ള വെള്ളമാണ് താമസക്കാര്‍ക്ക് ലഭിക്കുന്നത്. 'ഞങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍, നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഏത് തരത്തിലുള്ള വെള്ളമായിരിക്കും ലഭിക്കുന്നത്?' എന്ന് ചോദിച്ച അദ്ദേഹം, നഗരത്തിലെ ടാങ്കര്‍ ഓപ്പറേറ്റര്‍മാരുടെ ഗുണനിലവാര പരിശോധനകളെയും ചോദ്യം ചെയ്തു.
ഈ പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കില്‍ വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിക്ക് നഗരം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് വിനീത് മുന്നറിയിപ്പ് നല്കുന്നു. വീട്ടുജോലികള്‍ക്കും കുടിവെള്ളത്തിനുമായി ഇത്തരം മോശം വെള്ളം തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്കും ജലജന്യ രോഗങ്ങള്‍ക്കും കാരണമാകുമെന്ന ഭീതിയിലാണ് താമസക്കാര്‍. 'ഒരു നിശബ്ദ ആരോഗ്യ മഹാമാരി പുണെയെ കാത്തിരിക്കുന്നുണ്ട്,' എന്ന് പോസ്റ്റില്‍ പറയുന്നു. കോടികള്‍ മുടക്കി ഫ്ലാറ്റുകള്‍ വാങ്ങിയ ആളുകള്‍ക്ക് പോലും അടിസ്ഥാന ആവശ്യത്തിന് നല്ല വെള്ളം കിട്ടാതെ ദുരിതമനുഭവിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തിലെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായതിനാല്‍ പുണെ നിവാസികള്‍ സ്വകാര്യ വാട്ടര്‍ ടാങ്കറുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് നിരവധിയാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ടാങ്കര്‍ വിതരണത്തില്‍ കര്‍ശനമായ മേല്‍നോട്ടം വേണമെന്നും, കൃത്യമായ ഇടവേളകളില്‍ ജലപരിശോധന നടത്തണമെന്നും, വിതരണക്കാരും നഗരസഭാ അധികൃതരും ഇതില്‍ മറുപടി പറയണമെന്നുമുള്ള ആവശ്യങ്ങള്‍ ഇതോടെ ശക്തമായി. എന്നാല്‍, വിനീത് ഉന്നയിച്ച ചോദ്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എങ്കിലും, പുണെയിലെ ജലവിതരണ സംവിധാനത്തിലെ പോരായ്മകളെയും അതുണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ പോസ്റ്റ് വഴിവെച്ചു.