Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.8568 INR
ukmalayalampathram.com
Sun 23rd Aug 2026
10 ഇഞ്ച് പിസയ്ക്ക് പകരം ലഭിച്ചത് ഏഴു ഇഞ്ച് പിസ

ഓണ്‍ലൈന്‍ ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്ത 10 ഇഞ്ച് പിസ്സയ്ക്ക് പകരം ഏഴ് ഇഞ്ച് പിസ്സ വിതരണം ചെയ്ത സംഭവത്തില്‍ ഉപഭോക്താവിന് അനുകൂലമായി കോടതി വിധി. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമും റെസ്റ്റോറന്റും ചേര്‍ന്ന് ഉപഭോക്താവിന് 10,520 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരാഖണ്ഡിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. ഓര്‍ഡര്‍ ചെയ്തതിനേക്കാള്‍ മൂന്ന് ഇഞ്ച് വലുപ്പം കുറഞ്ഞ പിസ്സ നല്‍കിയത് സേവനത്തിലെ ഗുരുതരമായ വീഴ്ചയും അനുചിതമായ കച്ചവടരീതിയുമാണെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഗഗന്‍ കുമാര്‍ ഗുപ്ത, അംഗങ്ങളായ ഡോ. അമരേഷ് റാവത്ത്, രഞ്ജന ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവ് വന്ന് 45 ദിവസത്തിനകം തുക സംയുക്തമായി പരാതിക്കാരന് കൈമാറണം. പിസ്സയുടെ വിലയായ 505 രൂപ, ഡെലിവറി ചാര്‍ജ് 15 രൂപ, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 5,000 രൂപ, കോടതി ചെലവുകളിലേക്ക് 5,000 രൂപ എന്നിവ ഉള്‍പ്പടെയാണ് ആകെ 10,520 രൂപ നല്‍കേണ്ടത്.

ഫുഡ് ഡെലിവറി ആപ്പ് വഴി 505 രൂപ നല്‍കി 10 ഇഞ്ച് പിസ്സയാണ് പരാതിക്കാരന്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, ലഭിച്ച പിസ്സ അളന്നുനോക്കിയപ്പോള്‍ ഏഴ് ഇഞ്ച് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് ആപ്പിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ട് ചാറ്റ് വഴി പരാതിപ്പെട്ടെങ്കിലും പണം തിരികെ നല്‍കാന്‍ കമ്പനി തയാറായില്ല. ഇതോടെ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനിലും കേന്ദ്ര സര്‍ക്കാരിന്റെ CPGRAMS പോര്‍ട്ടലിലും പരാതി നല്‍കുകയും ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇതിലും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഉപഭോക്തൃഫോറത്തെ സമീപിച്ചത്. തങ്ങള്‍ റെസ്റ്റോറന്റുകളെയും ഉപഭോക്താക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഇടനിലക്കാര്‍ മാത്രമാണെന്നും ഭക്ഷണം തയാറാക്കുന്നതിലോ പാക്ക് ചെയ്യുന്നതിലോ വില്‍ക്കുന്നതിലോ പങ്കില്ലെന്നുമായിരുന്നു ഫുഡ് ഡെലിവറി ആപ്പിന്റെ വാദം.

എന്നാല്‍ ഈ വാദം തള്ളിയ കമ്മീഷന്‍, ഓര്‍ഡര്‍ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതുമടക്കം സേവന ശൃംഖലയുടെ പ്രധാന ഭാഗമാണ് ആപ്പുകളെന്നും, പരസ്യം ചെയ്തതില്‍ നിന്നും വേറിട്ട ഉല്‍പ്പന്നം നല്‍കിയതില്‍ ഇരുഭാഗത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വാങ്ങുന്ന ഉല്‍പ്പന്നങ്ങളില്‍ കൃത്യതയുണ്ടെന്ന് ഉറപ്പുവരുത്താന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വിധി.


 
Other News in this category

  • സാരി മാക്‌സി ഡ്രസ് ആയപ്പോള്‍
  • രാത്രി ബസില്‍ പുരുഷന്മാര്‍ മാത്രം, ലവലേശം ഭയമില്ല
  • 100 രൂപ നല്‍കി ആറു വയസുകാരി ജ്വല്ലറി ഉടമയോട് ആവശ്യപ്പെട്ടത്
  • 10 ഇഞ്ച് പിസയ്ക്ക് പകരം ലഭിച്ചത് ഏഴു ഇഞ്ച് പിസ
  • ജെന്‍സികള്‍ മടിയന്മാരാകുന്നു




  •  
    Close Window