പോരുകോഴിയെപ്പോലെയാണ് കനകമ്മയുടെ നില്‍പ്പ്. ചുറ്റിയിരിക്കുന്നത് കാവിയാണെങ്കിലും വായില്‍നിന്നു വീഴുന്നത് ചുട്ട കോഴിയെ പറപ്പിക്കുന്ന രീതിയിലുള്ള വര്‍ത്തമാനങ്ങളാണ്. ആരെയും കൂസാത്ത ഭാവം. ആരോടും വിധേയത്വവുമില്ല. വയറ് നിറയെ കഴിക്കണം, നാടുനീളെ ചുറ്റിത്തിരിയണം. ഇടയ്ക്കിടയ്ക്ക് ക്ഷേത്രങ്ങളില്‍ ഭജനമിരിക്കും. ഭജനത്തിന്റെ മറവില്‍ ചില്ലറ മോഷണങ്ങളും നടക്കും. ചില കേസുകളില്‍ പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടുമുണ്ട്. പിടി വീണാല്‍ സൗമ്യയുടെ അച്ഛന്‍ ഹരിശ്ചന്ദ്രന്‍ നായരുടെ പേര് പറയും. പരിചയക്കാര് പോലീസുകാര്‍ പലപ്പോഴും നായരുടെ ആനുകൂല്യത്തില്‍ പറഞ്ഞുവിടും. രമണനുമായുള്ള വിവാഹാലോചന വന്നപ്പോള്‍ പലരും അന്ന് എതിര്‍ത്തതാണ്. രമണന്റെ സര്‍ക്കാര്‍ ജോലിയുടെ മുന്‍തൂക്കത്തിലാണ് കാര്യങ്ങള്‍ നടന്നത്. കനകമ്മ സൗമ്യയുടെ അടുത്ത് അങ്ങനെ വരാറില്ല. ഇടയ്‌ക്കൊന്നു വരും, അതൊരു വരവായിരിക്കുകയും ചെയ്യും. രമണന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. മഞ്ഞപ്പിത്തമായിരുന്നു. ആളൊരു ശുദ്ധന്‍. എന്നാല്‍, മദ്യം നന്നായി സേവിക്കുന്ന ആളായിരുന്നു. റേഷന്‍ കട നടത്തിയായിരുന്നു ഉപജീവനം. ഭര്‍ത്താവിന്റെ മരണശേഷം കനകമ്മ കട ഏറ്റെടുത്തു നടത്തി. രമണനു ജോലി കിട്ടുന്നതു വരെ കടയുണ്ടായിരുന്നു. റേഷന്‍ കട നടത്തി നാട്ടുകാരോടു വഴക്കിട്ടാ കനകമ്മച്ചേച്ചി.യുടെ നാവിനു നീളം വച്ചതെന്നു നാട്ടുകാര്‍ പറയും. അതു ശരിയാണെന്നു രമണനും തോന്നിയിട്ടുണ്ട്. പക്ഷേ, രമണന്‍ അമ്മയ്‌ക്കെതിരേ വായ തുറക്കാറില്ല. ഇതു മനസിലാക്കിയിട്ടാണ് വിവാഹം കഴിഞ്ഞ് അധികം വൈകാതെ രമണനുമായി സൗമ്യ മറ്റൊരു വീട്ടിലേക്കു മാറിയത്. 'മിഴിട്ടു നോക്കണ്ട. ഞാന്‍ പറഞ്ഞതു നേരാ... എന്റെ രമണന് ഈ ജന്മത്ത് പിള്ളേരുണ്ടാകില്ല. ഞാന്‍ പറഞ്ഞത് ഒള്ളതാന്നേ... നെങ്ങള്‍ക്ക് വിശ്വാസം വരുന്നില്ലെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധിപ്പീര്... അവനെ അന്നു പരിശോധിച്ച പുള്ളി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്... ഞാനും വേണേല്‍ കൂട്ട് വരാം... ഈ കാര്യം അങ്ങേര് കിളി പോലെ പറയും... കൊച്ചുന്നാളില്‍ സൈക്കിളേന്ന് വീണപ്പോള്‍ പറ്റിയതാ... ഒരു മാസം ചത്തതു പോലെയാ കിടന്നത്... മുരുക സ്വാമിയാ ജീവന്‍ തിരികെ തന്നത്... ഈ കാര്യമൊന്നും ഞാന്‍ അവനോടു പറഞ്ഞിട്ടില്ല... അവന്‍ ശുദ്ധഗതിക്കാരനാ, പറഞ്ഞാല്‍ അവന്‍ നാടുനീളെ പറയും... പിന്നെ ആരെങ്കിലും അവനു പെണ്ണു കൊടുക്കുമോ?' കനകമ്മയുടെ നാവിനു മുന്നില്‍ സാവിത്രിയമ്മയും സൗമ്യയും ഉരുകിത്തീരുകയാണ്. പിടിച്ചു നില്‍ക്കാനാവാതെ സൗമ്യ വെട്ടിവിളിച്ച് കരഞ്ഞുകൊണ്ട് അകത്തേക്കോടി. കിതപ്പോടെ സാവിത്രിയമ്മ തല വെട്ടിച്ചപ്പോള്‍ കൈത്തണ്ടയില്‍ ഉണങ്ങാനിട്ട തുണികളും തീക്കി പക വിരിയുന്ന കണ്ണുകളോടെ നില്‍ക്കുന്ന ശ്യാമളയെ കണ്ടു. എല്ലാം താന്‍ കേട്ടു എന്ന ഭാവത്തിലാണു ശ്യാമളയുടെ നില്‍പ്പ്. സാവിത്രിയമ്മയുടെ തൊണ്ട വരണ്ടു. ചവിട്ടി നില്‍ക്കുന്ന ഭൂമി തല കീഴായി മറിയുന്നതു പോലെ തോന്നി. 'എല്ലാം മറച്ചുവച്ചുകൊണ്ട് നിങ്ങള്‍ എന്തിനാ തള്ളേ എന്റെ കൊച്ചിനെ തുലച്ചത്?' ഒരു നിമിഷത്തെ മൗനത്തിനു ശേഷം കലി കയറിയ ആവേശത്തോടെ സാവിത്രിയമ്മ ചോദിച്ചു. ശ്യാമള വാതില്‍ക്കല്‍ നില്‍പ്പുണ്ടെന്ന കാര്യം പോലും അവര്‍ മറന്നു. 'അതിനിപ്പ എന്തുണ്ടായി... നെങ്ങളുടെ മോളെ എന്റെ ചെറുക്കന്‍ പൊന്നു പോലെ നോക്കുന്നില്ലേ? അതു മാത്രമോ, മകളുടെ പാവാടച്ചരടില്‍ കെട്ടിയിട്ടിരിക്കുകയല്ലേ അവനെ? ഇന്നത്തെക്കാലത്ത് ഇതുപോലെ നിന്നു കൊടുക്കാന്‍ ഏതെങ്കിലും ആണ്‍പിള്ളേരെ കിട്ടുമോ?' കനകമ്മ കാവി തോള്‍ സഞ്ചി ക്ലാസ് ടീപ്പോയിലേക്കിട്ട് ചുവന്ന കുഷ്യനിട്ട സെറ്റിയിലേക്ക് വിസ്തരിച്ചിരുന്നു. എന്നിട്ടു സഞ്ചിയില്‍നിന്നു പുകയിലപ്പൊതിയെടുത്ത് തുറന്നു. വായില്‍ക്കിടന്ന പുകയില ഞെട്ടിന്ഞറെ അവസാന നീരും ഊറ്റിയെടുത്ത് നാവ് കൊണ്ട് മോണയില്‍ നിന്ന് ഇളക്കിയെടുത്ത് ഇടത് കൈത്തലത്തിലേക്കിട്ടു. എന്നിട്ട് നീലവിരിയിട്ട ജാനകത്തിലൂടെ മുറ്റത്തേക്കെറിഞ്ഞു. നീണ്ടു നിന്ന കോട്ടുവായും ഏമ്പക്കവും പാസാക്കിയ ശേഷം പുകയില ഞെട്ട് തിരുമ്മി മായില്‍ തിരുകി. 'എനിക്കിറ്റ് വെള്ളം തരാന്‍ ഇവിടെ ആരുമില്ലേ? ഞാന്‍ വെറുതേക്കാരിയൊന്നുമല്ല. എന്റെ കൊച്ചിന്റെ വീടാ ഇത്... എടീ പെണ്ണേ നോക്കിനില്‍ക്കാതെ ഒരു പാത്രം ചായയെടുക്ക്. നാവുും കിറിയും വറ്റുന്നു...' ശ്യമാളയെ നോക്കി കനകമ്മ പറഞ്ഞു. 'നിങ്ങള്‍ക്ക് ചായയല്ല തരേണ്ടത്. വിഷം വേണം കലക്കിത്തരാന്‍. അത്രയ്ക്കു കടുംകൈയാ നിങ്ങള്‍ ഞങ്ങലോടു ചെയ്തത്... ആണല്ലാത്ത ഒരുത്തനെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ട്... നോക്കിക്കോ വിശ്വാസവഞ്ചനയ്ക്കു ഞാന്‍ കേസ് കൊടുക്കും.' സാവിത്രിയമ്മയുടെ ശബ്ദം ഉയര്‍ന്നു പോയി. 'കെട്ടിയവന്‍ പണ്ട് പോലീസായതുകൊണ്ട് നിയമം നെങ്ങലുടെ ചോല്‍പ്പടിക്ക് നില്‍ക്കുവല്ലേ... അല്ല, ഞാന്‍ എന്തോന്നാ വിശ്വാസവഞ്ചന കാട്ടിയത്? രമണനു പിള്ളേരുണ്ടാകുമോന്ന് നിങ്ങള്‍ എന്നോടു ചോദിച്ചോ, ഇല്ല... ചോദിക്കാത്ത കാര്യം ഞാന്‍ എന്തിനാ കല്യാണത്തിനു മുന്‍പ് പറയുന്നത്.... നെങ്ങളുടെ മോള് മിടുക്കിയായതു കാരണം ആ കുറവ് നെകത്തുകയും ചെയ്തു... ഈകാര്യങ്ങളൊന്നും ഞാന്‍ അവനോട് ഒട്ട് പറയാനും പോകുന്നില്ല... പിന്നെ വേലക്കാരി പെണ്ണിന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ തന്ത എന്റെ ചെറുക്കാണെന്നു പറ#്ഞാല്‍ അതങ്ങു ചുമ്മാതെ സമ്മതിച്ചു തരാന്‍ ഇത്തിരി പുളിക്കും....' കനകമ്മ വെല്ലുവിളിക്കുന്നതു പോലെ പറഞ്ഞു. ശ്യാമള അതുകേട്ട് അകത്തേക്കു തല വലിച്ചു. 'ദേ, തള്ളേ അധികം തലയില്‍ കേറി നെരങ്ങരുത്... അവകാശവാദം പറഞ്ഞ് ഇങ്ങോട്ടുള്ള വരവും നിര്‍ത്തിയേര്... ഈ വീടും സ്ഥലവും എന്റെ മകളുടെ പേരിലാ അവളുടെ അച്ഛന്‍ വാങ്ങിക്കൊടുത്തത്... നിങ്ങടെ മകന്റേതായി വല്ല ചട്ടീം കലവും കാണുമായിരിക്കും. അല്ലാതെയൊന്നുമില്ല... ഒന്നു പെറ്റെന്നു കരുതി എന്റെ മകള്‍ക്ക് വേറെ കെട്ടിവനെ കിട്ടാതെ വരികയുമില്ല, പറഞ്ഞേക്കാം...' 'അമ്മേ, ഒന്നു നിര്‍ത്തുന്നുണ്ടോ... ഞാനും എന്റെ കൊച്ചുമാണു പ്രസ്‌നമെങ്കില്‍ അതിനുള്ള വഴി ഞാന്‍ കണ്ടിട്ടുണ്ട്...' മുറിയില്‍ നിന്നിറങ്ങി വന്ന സൗമ്യ പൊച്ചിക്കരച്ചിലോടെ പറഞ്ഞു. 'നീ മിണ്ടരുത്... നീ ഒറ്റ ഒരുത്തിയാ എല്ലാത്തിനും കാരമം... നിനക്ക് എന്നോടെങ്കിലും ഒരു വാക്ക് പറയരുതായിരുന്നോ... നീ എന്നെയും അച്ഛനെയും പൊട്ടന്‍ കളിപ്പിക്കുകയായിരുന്നു, അല്ലേ?' സൗമ്യ കരഞ്ഞതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. 'സാവിത്രിയമ്മേ, നമ്മള്‍ എന്തിനാ പല്ലിട കുത്തി മണക്കുന്നത് ചെയ്യാത്ത കുറ്റത്തിന് എന്റെ മകനെ നെങ്ങള്‍ തൂക്കാന്‍ വിധിച്ചപ്പോല്‍ എനിക്കു സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ എന്നോടു വന്നു സങ്കടം പറഞ്ഞപ്പോള്‍ നെഞ്ച് പൊട്ടിപ്പോയി. അഥാ ഞാന്‍ വന്ന സത്യം പറഞ്ഞത്... എനിക്ക് ഈ ഭൂലോകത്ത് അവന്‍ മാത്രമേയുള്ളൂ... ഇപ്പോഴെങ്കിലും സത്യം പറഞ്ഞില്ലെങ്കില്‍ എങ്ങനെയാമെന്ന് ഓര്‍ത്താ...' കനകമ്മയുടെ ശബ്ദം പതറി. വാക്കുകളില്‍ നൊമ്പരത്തിന്റെ നനവ്. ശ്യാമള ചെവി വട്ടം പിടിച്ചു. തള്ളി കളം മാറ്റിച്ചവിട്ടുകയാണോ? കനകമ്മയുടെ മനംമാര്‌റം കണ്ടപ്പോള്‍ സാവിത്രിയമ്മയ്ക്ക് അദ്ഭുതമായി. ഇവര് എന്താ ഇങ്ങനെ. വെട്ടുപോത്തിന് കുഞ്ഞാടിന്റെ ഭാവപ്പകര്‍ച്ചയോ...! സാവിത്രിയമ്മയുടെ ശബ്ദം ഉര്‍ന്നപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നു ബോധ്യമായി കനകമ്മ പുതിയ നമ്പരിട്ടതാണ്. കാശിനു പ#്ഞമില്ലാതവരാ, പോരാത്തതിനു പെണ്ണിനു ജോലിയുമുണ്ട്. ഇന്നത്തെ കാലത്ത് രണ്ടാം കെട്ടിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഹരിശ്ചന്ദ്രന്‍ നായരാണെങ്കില്‍ വാശിക്ക് ഒട്ടും വിട്ടുകൊടുക്കുന്ന ആളുമല്ല. തല്ലി കലക്കിയാല്‍ തന്റെ മകന്‍ ഷണ്ഡനാണെന്ന് നാട്ടുകാര് അറിയുകയും ചെയ്യും. മാത്രമല്ല, ഇത്രയും നാള്‍ രഹസ്യം ഒളിച്ചുവതച്ച് പെണ്ണ് കെട്ടിച്ചതിന് അവന്‍ ചിലപ്പോള്‍ തന്റെ നേരേയും തട്ടിക്കയറാം... കനകമ്മ ആ വഴിക്കു ചിന്തിച്ചു തുടങ്ങി.... കനകമ്മ എഴുന്നേറ്റു. തോള്‍സഞ്ചിയുടെ സിബ് വലിച്ചിട്ട് തോളില്‍ തൂക്കി. 'പിന്നേ... അകത്തിരിക്കുന്നത് നിറച്ച വെടിക്കുറ്റിയാ... എത്രയും പെട്ടെന്നെ എടുത്ത് വല്ല കുളത്തിലോ കിണറ്റിലോ തട്ടിക്കോണം... അല്ലെങ്കില്‍ എല്ലാം കൂടി പൊട്ടിത്തെറിച്ച് കഴുവില്‍ കയറും... ഞാന്‍ ഇറങ്ങുന്നു....' സാവിത്രിയമ്മ അരക്കില്‍പ്പെട്ടതു പോലെയായി. എന്തെങ്കിലും പറയുന്നതിനു മുന്‍പേ കനകമ്മ മുറ്റം മുറിച്ചു കടന്നു. ഗെയ്റ്റ് അടയുന്ന ശബ്ദവും കേട്ടു. കുരുക്കുകള്‍ വീണ്ടും മുറുകുകയാണ്. ചോദ്യങ്ങള്‍ നിരവധിയാണ്... ഉത്തരം മാത്രമില്ല.... ശ്മാളയെ ഒഴിവാക്കുക അത്ര എളുപ്പമല്ല.... ഒരു പക്ഷേ, അവളുടെ കുഞ്ഞിനെ... ശ്രമിച്ചു നോക്കാം. സാധിച്ചാല്‍ ആ ഭാരം ഒഴിഞ്ഞുകിട്ടും... പക്ഷേ, അവള്‍ സമ്മതിക്കുമോ? നോക്കാം... അവളുമായി ഉടക്കിനു പോകാതെ ആ വഴിക്കു ശ്രമിക്കുന്നതായിരുന്നു ബുദ്ധി... ഒന്നിരുട്ടിവെലുക്കട്ടെ. ഏതു കാര്യവും സാവകാശം ചെയ്യുന്നതാണു നല്ലത്.... മാത്രവുമല്ല, ശ്യാമള ഇപ്പോള്‍ മറ്റൊരു രഹസ്യം പേറുന്നവളാണ്.... സൗമ്യയുടെ ഗര്‍ഭത്തിനുത്തരവാദി രമണനല്ലെന്ന് അവള്‍ പുറത്തു പറഞ്ഞാല്‍ പിന്നെ ആത്മഹത്യയാണു ഭേദം. തന്റെ ഭര്‍ത്താവിനോട് എങ്ങനെ ഇക്കാര്യം പറയും? പറയാതിരിക്കും...? നാളെ ഈ വിവരം അറിഞ്ഞാല്‍.... ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. സാവിത്രിയമ്മ റിസീവറെടുത്തു. 'ഹലോ...' 'ഹലോ... ആന്റീ... ഞാനാ, സ്‌നേഹപ്രഭ, നഴ്‌സ്... സെര്‍വന്റിന്റെ കൈയിലെ മുറിവ് കുഴപ്പമില്ലല്ലോ... ബ്ലീഡിങ് ഇല്ലല്ലോ, അല്ലേ...?' 'ഇല്ല...' എടുത്തടിച്ചതുപോലെയായിരുന്നു സാവിത്രിയമ്മയുടെ സംസാരം. 'ആന്റീ അങ്കിള് വരുമ്പോള്‍ ഞാന്‍ തിരക്കിയെന്നു പറയണേ...' 'എന്തിനാ...' 'എന്റെ സോമേട്ടന് ഒരു ചെറിയ പ്രശ്‌നം... പോലീസ് വിഷയമാ... അങ്കിളുമായിട്ട് ഒന്നു കണ്‍സള്‍ട്ട് ചെയ്യാനാ... നമുക്ക് വേണ്ടപ്പെട്ട ഒരാളുള്ളപ്പോള്‍ മറ്റാരെയും സമീപിക്കേണ്ടല്ലോ...' 'വന്നാല്‍ പറയാം...' സാവിത്രിയമ്മ ഫോണ്‍ വച്ചു. എല്ലാം വച്ചു കാലമാക്കി വച്ചെങ്കിലും അന്ന് ആരും അവിടെ ഒന്നും കഴിച്ചില്ല. സാവിത്രിയമ്മ സൗമ്യയെ വിളിച്ചു, വിശപ്പില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു. ശ്യാമളയും അങ്ങനെ തന്നെ... രാത്രിയായി... ഡ്യൂട്ട് കഴിഞ്ഞ രമണന്‍ വരേണ്ട സമയം അതിക്രമിച്ചപ്പോള്‍ സൗമ്യയ്ക്ക് ആധിയായി. അവള്‍ പലവട്ടം അവന്റെ മൊബൈലിലേക്കു വിളിച്ചു. പക്ഷേ സ്വിച്ചോഫ്.... കൂട്ുകാരെ ചിലരെ വിളിച്ചപ്പോള്‍ രാവിലെ വന്ന് അവധിയെഴുതിക്കൊടുത്ത് പോയെന്ന് അറിഞ്ഞു. പഴനിക്ക് കഴിഞ്ഞ ആഴ്ച പോയതാണ്. അതുകൊണ്ട് ആ വഴി ചിന്തിക്കേണ്ടതില്ല. മാത്രവുമല്ല, തന്നോടു പറയാതെ ഇതുവരെ എങ്ങോട്ടും പോയിട്ടില്ല. പലവട്ടം വിളിക്കാറുള്ളതാണ്. ഇന്നു മൊബൈലില്‍ ഒരു മിസ്ഡ് കോള്‍ പോലുമില്ല.... (തുടരും)