Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 07th Jul 2024
 
 
UK Special
  Add your Comment comment
ജൂലൈ മാസത്തില്‍ യുകെയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം തവണ
reporter

ലണ്ടന്‍: യുകെയില്‍ 'ജൂലൈ' മാസത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം തവണയാണ്. ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1945 ജൂലൈ 5 നായിരുന്നു. അന്ന് അധികാരത്തിലിരുന്ന 'കണ്‍സര്‍വേറ്റീവ്' പാര്‍ട്ടി തോറ്റത് 'ലേബര്‍' പാര്‍ട്ടിക്ക് മുന്നിലായിരുന്നു. അതേ ചരിത്രം ആവര്‍ത്തിക്കും വിധം സര്‍വേ ഫലങ്ങള്‍ സൂചനകള്‍ നല്‍കുന്നുമുണ്. 1945 ല്‍ പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ക്ലമന്റ് അറ്റ്‌ലീയുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിക്ക് യുകെയിലെ ആദ്യ വിജയം നല്‍കുകയായിരുന്നു. 146 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് അന്ന് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയത്. ജൂലൈ 5 ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്നത് ജൂലൈ 26 നും.

1945 ന് ശേഷം ജൂലൈയില്‍ നടക്കുന്ന യുകെയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ വിവിധ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ അന്നത്തെ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലേബര്‍ പാര്‍ട്ടി നേതാക്കള്‍. എന്നാല്‍ അധികാരം നില നിര്‍ത്തുമെന്ന പ്രതീക്ഷയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും രംഗത്തുണ്ട്. എന്നാല്‍ ഇത്തവണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് റിഫോം യുകെ, ലിബറല്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നിവയാണ്. യുകെയിലെ പ്രാദേശിക സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയ കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോളിങ് സ്റ്റേഷനുകളില്‍ സ്റ്റേഷനുകളില്‍ ഇന്ന് രാവിലെ 7 മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണി വരെയാണ് ഉണ്ടാവുക.

പാര്‍ലമെന്റിലെ 650 അംഗങ്ങളെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കാന്‍ ഏകദേശം 46 ദശലക്ഷം വോട്ടര്‍മാരാണ് യുകെയില്‍ യോഗ്യരായുള്ളത്. ഓരോ പാര്‍ലമെന്റ് നിയോജകമണ്ഡലത്തിന്റെയും ഫലം ഇന്ന് രാത്രി 10 മണിക്ക് ശേഷമാണ് എണ്ണി തുടങ്ങുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെയോടെ പൂര്‍ണ്ണ ഫല പ്രഖ്യാപനം ഉണ്ടാവുകയുള്ളു. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ 326 സീറ്റുകളെങ്കിലും വിജയിക്കാനാണ് പ്രധാനമായും കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഇതിനിടയില്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കും വിധം ലേബര്‍ പാര്‍ട്ടി 400 ല്‍പ്പരം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 1945 ലെ പോലെ ജൂലൈ മാസം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ലേബര്‍ പാര്‍ട്ടി ക്യാമ്പും. എന്നാല്‍ 1945 ലെ ' ജൂലൈ ചരിത്രം' ആവര്‍ത്തിക്കില്ലന്ന് ഉറപ്പിച്ചാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അവസാന ദിനങ്ങളിലെ പ്രചാരണം അവസാനിച്ചത്.

 
Other News in this category

 
 




 
Close Window