ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിക്ക് നിയമപോരാട്ടത്തില്‍ വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് കൈമാറാനുള്ള ഉത്തരവിനെതിരായ നടപടികള്‍ പുനഃപരിശോധിക്കണമെന്ന അപേക്ഷ ലണ്ടനിലെ ഹൈക്കോടതി (കിംഗ്സ് ബെഞ്ച് ഡിവിഷന്‍) ബുധനാഴ്ച തള്ളിക്കളഞ്ഞു. മുന്‍പ് എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്താന്‍ 'അസാധാരണമായ സാഹചര്യങ്ങള്‍' ഇല്ലെന്ന് കോടതി വ്യക്തമാക്കി. ബ്രിട്ടനിലെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് നീരവ് മോദിയുടെ ഹര്‍ജിക്കെതിരെ വാദിച്ചു. സിബിഐ സംഘം ആവശ്യമായ തെളിവുകളും പിന്തുണയും നല്‍കി. സഞ്ജയ് ഭണ്ഡാരി കേസിനെ ആസ്പദമാക്കി വീണ്ടും പരിഗണിക്കണമെന്നായിരുന്നു നീരവിന്റെ ആവശ്യം. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ നിയമപരവും അന്വേഷണപരവുമായ നീക്കങ്ങളിലൂടെ വാദങ്ങളെ പ്രതിരോധിച്ചു. 2019 മാര്‍ച്ച് മുതല്‍ നീരവ് മോദി യുകെയില്‍ തടവിലാണ്. 2018 മുതല്‍ തന്നെ സിബിഐയുടെ നേതൃത്വത്തില്‍ ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. മുന്‍പ് യുകെ കോടതികള്‍ ഇയാളെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടിരുന്നു. ഇന്ത്യന്‍ ജയിലുകളിലെ സൗകര്യങ്ങളും സുരക്ഷയും സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ കോടതി അംഗീകരിച്ചിരുന്നു.
2025 ഓഗസ്റ്റില്‍ നിയമപരമായ തടസ്സങ്ങള്‍ നീക്കിയതോടെ, പുതിയ തെളിവുകള്‍ ഉണ്ടെന്ന വാദവുമായി നീരവ് കേസ് വീണ്ടും തുറക്കാന്‍ ശ്രമിച്ചു. ഇന്ത്യയിലെ ജയിലുകളില്‍ ജീവന് ഭീഷണിയുണ്ടെന്നും പീഡിപ്പിക്കപ്പെടുമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഹൈക്കോടതി ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. അതേസമയം, മുംബൈയിലെ പ്രത്യേക സിബിഐ കോടതി, നീരവ് മോദിയില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് വാഹനങ്ങള്‍ ലേലം ചെയ്യാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് (ED) അനുമതി നല്‍കി. വിചാരണ നീണ്ടുപോകുന്നതിനാല്‍ വാഹനങ്ങളുടെ മൂല്യം കുറയുന്നത് കണക്കിലെടുത്താണ് നടപടി. ലേലത്തിലൂടെ ലഭിക്കുന്ന തുക ഫിക്‌സഡ് ഡെപ്പോസിറ്റായി സൂക്ഷിക്കും. ഏകദേശം 6,400 കോടി രൂപയുടെ തട്ടിപ്പാണ് നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ കാരണമായത്. തുടര്‍ച്ചയായ നിയമ വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും, ഇയാളെ ഉടന്‍ ഇന്ത്യയിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.