മദ്യപിച്ച് മരിക്കുകയാണ് കേരളത്തിന്റെ യുവത്വം. വയസായവരും ഇക്കാര്യത്തില്‍ മോശമല്ല. തലയില്‍ മുണ്ടിട്ട് മുഖം മറച്ച് കള്ള് ഷാപ്പുകളിലേക്ക് കയറിയിരുന്ന മലയാളികള്‍ മദ്യപിക്കുന്നത് അഭിമാനകരമായ പ്രവൃത്തിയായി കരുതുന്നു. ആഴ്ചാവസാനമോ അവധിയോ ആണ്ടറുതികളോ വരുമ്പോള്‍ മദ്യപിച്ചിരുന്ന മലയാളികള്‍ ഇതൊരു സ്ഥിരം തൊഴിലാക്കി മാറ്റിയിരിക്കുന്നു. ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍, പകരം ബിവറേജസ് ഔട്‌ലെറ്റുകള്‍ തുറന്ന് മദ്യം ഒഴുക്കുന്ന സര്‍ക്കാര്‍, എന്നിട്ടു മദ്യപാനത്തിനെതിരേ പ്രസംഗിക്കുന്ന സര്‍ക്കാര്‍....! കഷ്ടം തന്നെ നമ്മുടെ നാടിന്റെ കാര്യം.
സംസ്ഥാനത്തു ബാറുകള്‍ നിരോധിക്കപ്പെട്ടതോടെ വീടുകളില്‍ മദ്യപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. വെന്ന കണ്ടെത്തല്‍ സമൂഹം നേരിടുന്ന ഗുരുതരമായ മറ്റൊരു പ്രശ്‌നത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അപ്രാപ്യമായവര്‍ ബിവ്‌റെജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നു മദ്യം വാങ്ങി വീടുകളിലേക്കും അതിനു സാധിക്കാത്തവര്‍ സുഹൃത്തുക്കളുടെ വീടുകളിലേക്കുമാണു പോകുന്നത്. സമ്പൂര്‍ണ മദ്യനിരോധനമെന്നത് അപ്രായോഗികമാണെങ്കിലും അമിത മദ്യപാനത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും വീടുകള്‍ മദ്യപാന കേന്ദ്രങ്ങളാക്കിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ശക്തമായ ബോധവത്കരണം ഉണ്ടായേ തീരൂ.
ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ ഷോപ്പുകളും വെയര്‍ഹൗസുകളും കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് മന്ത്രി കെ. ബാബു. 21 വെയര്‍ ഹൗസുകളും 338 വിദേശമദ്യ ഷോപ്പുകളുമാണ് കമ്പ്യൂട്ടര്‍വത്കരിക്കുന്നത്. വിദേശ മദ്യ ഷോപ്പുകളെയും വെയര്‍ഹൗസുകളെയും കമ്പ്യൂട്ടറുകളിലൂടെ ഹെഡ് ഓഫിസുമായി പരസ്പരം ബന്ധിപ്പിക്കുന്നതിന് ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. അബ്കാരി തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണത്തിലെ പോരായ്മകള്‍ പരിഹരിക്കണം. തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പരിഷ്‌കരണം നടപ്പാക്കരുത്. ശമ്പള പരിഷ്‌കരണത്തിന്റെ പേരില്‍ ചികിത്സാ സഹായം അവസാനിപ്പിച്ചിരുന്നു. ചികിത്സാ പദ്ധതി നിര്‍ത്തലാക്കിയത് സംബന്ധിച്ച്‌തൊഴില്‍ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തുന്നതിന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പറഞ്ഞ ശേഷം മന്ത്രി പറയുന്ന മറ്റൊരു കാര്യം ശ്രദ്ധിക്കുക.
കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്ത് അമിത മദ്യപാനമാണെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സംസ്ഥാനത്തെ സ്‌കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും വിതരണോത്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ വ്യാപനം സംസ്ഥാനത്ത് കുറക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. അതിനാലാണ് പുതിയ ഷോറൂമുകള്‍ പോലും സര്‍ക്കാര്‍ തുറക്കാത്തത്. മദ്യപാനം കുറക്കുന്നതിന് സര്‍ക്കാര്‍ നിരവധി ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ ലഹരി വിരുദ്ധ ദിനമായ 26 ന് വിപുലമായ ബോധവത്കരണ പരിപാടികള്‍ നടത്തും. - മന്ത്രിയുടെ ഈ നിലപാടിന് നല്‍കേണ്ട മറുപടി സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ഓരോരുത്തരും തീരുമാനിക്കുക.
മദ്യപാനത്തിന്റെ നിരക്കിലുണ്ടായിട്ടുള്ള വ്യത്യാസം കൂടി മനസിലാക്കുക.
ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സംസ്ഥാനത്തെ കുത്തകവിതരണക്കാരായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് ഒഴുകിയെത്തിയ നികുതിയുടെ കാര്യത്തിലും റെക്കോഡ് വര്‍ധനവുണ്ടായിട്ടുണ്ട്. 6352 കോടിയുടെ സ്ഥാനത്ത് 7251 കോടിയാണ് സര്‍ക്കാറിനു ലഭിച്ചത്. 708 ബാറുകളിലൂടെയും 383 ഔട്ട് ലെറ്റുകളിലൂടെയുമായി 2.44 കോടി കേസ് മദ്യമാണ് വിറ്റഴിച്ചത്. ബിയര്‍ വില്‍പ്പനയുടെ കാര്യത്തിലും വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. കുടിയന്മാരുടെ പ്രിയപ്പെട്ട ഇനം റം തന്നെയാണ്. മൊത്തം വിറ്റ മദ്യത്തിന്റെ 55 ശതമാനവും റമ്മായിരുന്നു. 40 ശതമാനത്തോടെ ബ്രാന്‍ഡിയാണ് രണ്ടാം സ്ഥാനത്ത്. വോഡ്ക, ജിന്‍ എന്നിവ നാലു ശതമാനം വീതവും. വിസ്‌കി, വൈന്‍ എന്നിവ ഉപയോഗിക്കുന്നവര്‍ ഒരു ശതമാനം മാത്രമാണുള്ളത്. |