ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പണിമുടക്കിലേക്ക് കടന്ന് പൊതുമേഖലാ ജീവനക്കാരും അധ്യാപകരും. 2011ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പണിമുടക്കിനാണ് ഇന്ന് യുകെ സാക്ഷ്യം വഹിച്ചത്. പണിമുടക്ക് രാജ്യത്തെ സാരമായി ബാധിച്ചെന്ന് ബ്രിട്ടിഷ് വക്താക്കള്‍ വ്യക്തമാക്കി. ശക്തമായി നടക്കുന്ന പണിമുടക്ക് പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ വക്താവ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
475000 തൊഴിലാളികളാണ് ഇന്ന് സമരരംഗത്ത് ഇറങ്ങിയത്. അതില്‍ റെയില്‍വേ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപകര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്. വിക്ടോറിയ, കാനണ്‍ സ്ട്രീറ്റ്, മാരില്‍ബോണ്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവയുള്‍പ്പെടെ ലണ്ടനിലെ പ്രധാന ട്രെയിന്‍ സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിട്ടു. സമരരംഗത്തുള്ള അധ്യാപക സംഘടനായായ നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 85 % സ്‌കൂളുകള്‍ പൂര്‍ണമായോ ഭാഗികമായോ അടച്ചിട്ടിരിക്കുകയാണ്.
കുറച്ച മാസങ്ങളായി ബ്രിട്ടണില്‍ ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്നത്തെ സമരവും. ഇതിന് തുടര്‍ച്ചയായി വരും ദിവസങ്ങളില്‍ നഴ്സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, റെയില്‍വേ തൊഴിലാളികള്‍, യൂണിവേഴ്സിറ്റി സ്റ്റാഫുകള്‍ എന്നിവര്‍ പണിമുടക്കുമായി രംഗത്ത് വരും.
പണിമുടക്കുന്നതിനുള്ള ജനങ്ങളുടെ അവകാശത്തെ തടയുന്നത് നിര്‍ത്തണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളത്തെ കുറിച്ച് അതാത് യൂണിയനുകളുമായി ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പോള്‍ നൊവാക് പറഞ്ഞു. എന്നാല്‍, ഇതേവരെ നിരവധി പണിമുടക്കുകള്‍ നടത്തിയിട്ടും വേതനം മെച്ചപ്പെടുത്താനായി സര്‍ക്കാരിന്റെ ഭാഗത നിന്ന് നീക്കങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. |