പ്രവാസികളെ സംബന്ധിച്ചിടത്തോളം എക്കാലത്തേയും ആവശ്യമാണ് കേരളത്തില്‍ വന്നിറങ്ങാന്‍ സംസ്ഥാനത്തിന്റേതായ വിമാനം. എയര്‍ കേരള എന്ന ആവശ്യത്തിന് ഒരു ദശകത്തിലേറെ പഴക്കമുണ്ട്. ഇന്നു വരും നാളെ എത്തുമെന്ന് പറഞ്ഞതല്ലാതെ ഇത്രയും കാലമായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യോമയാന നയം ആകാശ യാത്രയില്‍ ചില കാതലായ മാറ്റങ്ങള്‍ വരുത്തുമെന്നുള്ള പ്രതീക്ഷയ്ക്ക് ശക്തി വര്‍ധിപ്പിക്കുന്നു.
യൂറോപ്പ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനി എന്നതാണ് എയര്‍ കേരളയുടെ ലക്ഷ്യം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും എയര്‍ കേരളയ്ക്ക് നിബന്ധനകളില്‍ ഇളവ് എന്ന ആവശ്യം ഉന്നയിക്കപ്പെട്ടതാണ്. ഇപ്പോള്‍ അതു യാഥാര്‍ഥ്യമാവുന്നു.
നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളുടെ കടുത്ത എതിര്‍പ്പ് തള്ളിക്കളഞ്ഞാണ് പുതിയ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ആഭ്യന്തര വിമാനക്കമ്പനികള്‍ക്കു സാധ്യതകള്‍ തുറന്നുകൊടുക്കുന്നു സര്‍ക്കാര്‍. ചിലരുടെയൊക്കെ കുത്തക അവസാനിക്കുന്നത് വ്യോമയാന മേഖലയ്ക്കു മൊത്തത്തില്‍ ഗുണകരമാവുമെന്നു കരുതാം. പുതിയ സാഹചര്യത്തില്‍ എയര്‍ കേരളയോടുള്ള സംസ്ഥാനത്തെ പുതിയ സര്‍ക്കാരിന്റെ സമീപനം എന്താവുമെന്ന് അറിയാനിരിക്കുന്നു. വികസനത്തില്‍ ശ്രദ്ധയൂന്നുന്ന പിണറായി സര്‍ക്കാര്‍ മുന്‍ സര്‍ക്കാരിന്റെ നയം എന്ന രീതിയില്‍ ഈ വിഷയത്തെ കാണില്ല എന്നു പ്രതീക്ഷിക്കുക.
സര്‍ക്കാര്‍ വിമാന സര്‍വീസ് തുടങ്ങുകയെന്നത് അത്ര ലാഘവത്തോടെ ചെയ്യാവുന്ന കാര്യമല്ല. വലിയ മുതല്‍മുടക്ക് അനിവാര്യമായ മേഖലയാണത്. കടുത്ത മത്സരം നേരിടുകയും ലാഭത്തില്‍ പ്രവര്‍ത്തിക്കുകയും എന്നതും വെല്ലുവിളിയാണ്. തിടുക്കത്തില്‍ ഒരു തീരുമാനം പ്രായോഗികമാവില്ല. എല്ലാ വശങ്ങളും പരിശോധിച്ചും പഠിച്ചും വേണം അന്തിമ തീരുമാനമെടുക്കാന്‍.
കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ വ്യോമയാന നയത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളം ഭരിച്ചിരുന്ന യുഡിഎഫ് സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ട കാര്യമാണിത്. കേരളത്തിന്റെ സ്വപ്നപദ്ധതി എയര്‍ കേരളയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറെ താത്പര്യമെടുത്തപ്പോള്‍ പ്രധാന തടസമായി വന്നത് അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വീസ് നടത്തിയ പരിചയം എന്നതായിരുന്നു. 20 വിമാനങ്ങള്‍ വേണമെന്നതും തടസമായിരുന്നു. ഗള്‍ഫ് നാടുകള്‍
പുതിയ വ്യോമയാന നയത്തില്‍ ചില കാര്യങ്ങള്‍ക്ക് ജനകീയതയുണ്ടെന്നു പറയുക തന്നെ വേണം. അര മണിക്കൂര്‍ യാത്രയ്ക്ക് 1,200 രൂപയും ഒരു മണിക്കൂറിന് 2,500 രൂപയുമാണ് പരമാവധി ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. പ്രാദേശിക കണക്റ്റിവിറ്റി ഫണ്ടിലേക്ക് ചെറിയൊരു തുക ഈടാക്കാനും തീരുമാനമുണ്ട്. അതു വിമാനയാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉപകാരപ്പെടുകയും ചെയ്യും. കൂടുതല്‍ വിമാനത്താവളങ്ങള്‍ ഉണ്ടാവുകയും ആഭ്യന്തര യാത്രാചെലവു കുറയുകയും ചെയ്യുന്നത് യാത്രക്കാര്‍ക്കു മാത്രമല്ല വിമാനക്കമ്പനികള്‍ക്കും ആശ്വാസമാവും. പ്രാദേശിക കണക്റ്റിവിറ്റി പദ്ധതിയില്‍ പുതിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട് വ്യോമയാന നയം. ബിസിനസ് അന്തരീക്ഷം മൊത്തത്തില്‍ മെച്ചപ്പെടുത്താന്‍ ഉതകുന്ന നിര്‍ദേശങ്ങളുമുണ്ട്. ഇടപാടുകള്‍, പരാതികള്‍, അന്വേഷണങ്ങള്‍ എന്നിവയ്ക്ക് ഡിജിസിഎ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതും സ്വാഗതം ചെയ്യേണ്ടതാണ്. |