യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജനങ്ങള്‍ പറയുന്നത് ബ്രിട്ടനു സ്വതന്ത്ര രാജ്യമായി നിലനില്‍ക്കാനുള്ള കെല്‍പ്പുണ്ടെന്നാണ്. എതിരഭിപ്രായം പറഞ്ഞ ഡേവിഡ് കാമറൂണിന്റെ നിലപാട് ശരിയല്ലെന്നാണു ജനവിധി. ഇനി വരും നാളുകളെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം എന്തെല്ലാം മാറ്റങ്ങളാണ് പുതിയ മാറ്റംമൂലം സംഭവിക്കുകയെന്ന് ആലോചിക്കണം. കുടിയേറ്റ നിയമത്തിലെ മാറ്റം, 40,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരെ നാടു കടത്തല്‍, ഐഇഎല്‍ടിഎസിലുള്ള ബലം പിടുത്തം, തൊഴില്‍ അവസരങ്ങള്‍, സ്റ്റുഡന്റ് വിസയ്ക്കുള്ള നിയന്ത്രണം, വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിക്കുള്ള നിരോധനം, വിസയില്‍ ഇളവ്, നികുതിയില്‍ ഇളവ്, അടിസ്ഥാന ശമ്പളത്തില്‍ വ്യത്യാസം, വീട്ടു ജോലിക്ക് ആളെ കൊണ്ടു വരാനുള്ള അവകാശവും വിസയും... തുടങ്ങി വിഷയങ്ങള്‍ നിരവധി. ഇതെല്ലാം കൂടതല്‍ കര്‍ശനമാകുമോ? അതോ ഇളവു ലഭിക്കുമോ? ഇപ്പോള്‍ പ്രവചിക്കാന്‍ വയ്യ. എങ്കിലും പ്രവാസികള്‍ മിനിമം പ്രതീക്ഷിക്കുന്നത് ഇപ്പറഞ്ഞ കാര്യങ്ങളിലുള്ള ഇളവുകളാണ്. ജനഹിതത്തിന്റെ ശക്തിയൊന്നു പരിശോധിക്കേണ്ടതുണ്ട്. ചരിത്രപരമായ ഹിതപരിശോധനയില്‍ 51.9 ശതമാനം പേര്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചു. യൂറോപ്പില്‍ തുടരണമെന്ന് 48.1 ശതമാനം വിധിയെഴുതി. ഇംഗ്ലണ്ടില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയാണ് റിമയിന്‍ പക്ഷത്തിനു വിനയായത്. 17,410,742 വോട്ടു ബ്രെക്‌സിറ്റിനും 16,141,241 വോട്ടു റിമയിനും കിട്ടി. ജയിക്കാന്‍ ആകെ വോട്ടിന്റെ പാതിയിലേറെ നേടിയാല്‍ മതി. 1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്. 1975ല്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്റെ ഏകീകൃത നാണയമായ യൂറോ 1992ല്‍ നിലവില്‍വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്. ബ്രിട്ടന്റെ ഔദ്യോഗിക നാണയമായ പൗണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക കൂട്ടായ്മയായ യൂറോസോണില്‍ അവര്‍ അംഗമല്ല. പുതിയ സാഹചര്യത്തിന്റെ അനന്തരഫലമായി ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയില്‍ ചെറുചലനങ്ങള്‍ക്ക് ഹിതപരിശോധനാഫലം വഴിവയ്ക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഗണിക്കുന്നപക്ഷം പ്രതിസന്ധിയെ മറികടക്കാനുള്ള ശേഷി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ബ്രിട്ടണുണ്ടെന്നു തന്നെയാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നു വേറിട്ടൊരു സമ്പദ്‌വ്യവസ്ഥ കരുപ്പിടിപ്പിച്ച് സ്വയം ശാക്തീകരിക്കാനുള്ള ശേഷി ബ്രിട്ടണുണ്ടെന്നും അവര്‍ കരുതുന്നു. നഴ്‌സിങ് മേഖലയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ത്തന്നെ ജോലിക്കാരുടെ ക്ഷാമം അനുഭവപ്പെടുന്ന ബ്രിട്ടണില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ വൈദഗ്ധ്യവും ഇംഗ്ലീഷ് ഭാഷാ പരിജഞാന മികവും മലയാളികളുടെ സാധ്യത ഇരട്ടിയാക്കുന്നുണ്ട്. ഇന്ത്യന്‍ വംശജരായ നഴ്‌സുമാരോട് ബ്രിട്ടീഷ് അധികൃതര്‍ക്ക് പ്രത്യേക ആഭിമുഖ്യമുണ്ടായിരുന്നെങ്കിലും യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ റിക്രൂട്ടിങ്ങിന് ഇതുവരെ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു. ഇ.യു. അംഗത്വം ഉപേക്ഷിക്കുന്നതോടെ റിക്രൂട്ടിങ് വിലക്കുകള്‍ നീങ്ങും. ഇതോടെ നിലവില്‍ ആതുരശുശ്രൂഷാ രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ സേവനവേതന വ്യവസ്ഥകളില്‍ ഗുണപരമായ മാറ്റം പ്രതീക്ഷിക്കുന്നവരും കുറവല്ല. ധനവിപണിയും എണ്ണവ്യാപാരികളും ഹിതപരിശോധനാഫലം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ബ്രിട്ടന്‍ പുറത്തു പോവുന്നപക്ഷം ആഗോളവിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് ഉറപ്പാണ്. എണ്ണ വിലയിലെ കുതിപ്പിന് ബ്രെക്‌സിറ്റ് കളമൊരുക്കിയേക്കാം. ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ വരുമാനത്തില്‍ ആറു മുതല്‍ 18 ശതമാനം വരെ ബ്രിട്ടനില്‍നിന്നാണ്. അതുകൊണ്ട് ഹിതപരിശോധനാഫലത്തെ ഇന്ത്യന്‍ ഐ.ടി കമ്പനികളും ആശങ്കയോടെയാണ് കാണുന്നത്. ഈ രാജ്യത്തെ താന്‍ സ്‌നേഹിക്കുന്നു. രാജ്യത്തെ സേവിച്ചതില്‍ അഭിമാനിക്കുന്നതായും വികാര നിഭരനായി കാമറൂണ്‍ പറഞ്ഞു. ഭാര്യ സാമന്തയുടെ സാന്നിധ്യത്തിലായിരുന്നു രാജി പ്രഖ്യാപനം. പ്രസംഗത്തിനിടെ പലപ്പോഴും അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നു. ഹിതപരിശോധന എന്ന ഭൂതത്തെ കുടത്തില്‍ നിന്നിറക്കിയത് അദ്ദേഹമായിരുന്നു. ഒടുക്കം ഈ ഭൂതത്തെ കുടത്തിലടക്കാനാവാതെ അതിന്റെ ആദ്യ ഇരയായി തീരുകയും ചെയ്തു. കാമറൂണ്‍ രാജിവച്ചാല്‍ ലീവ് കാമ്പയിന്‍ നേതാവും മുന്‍ ലണ്ടന്‍ മേയറുമായ ബോറിസ് ജോണ്‍സനായിരിക്കും പ്രധാനമന്ത്രിയാകാന്‍ സാധ്യത കൂടുതലുള്ളതെന്ന് നേരത്തെ തന്നെ ഉയര്‍ന്ന് വന്ന പ്രവചനമാണ്. ബ്രെക്‌സിറ്റ് വിജയിച്ച സാഹചര്യത്തില്‍ കാമറൂണിന്റെ രാജി ആവശ്യപ്പെട്ട് ലേബര്‍ നേതാക്കള്‍ രംഗത്തു വന്നിരുന്നു. ഹിതപരിശോധന ഫലം കാമറൂണിന്റെ പരാജമായാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ജനഹിതം മാനിച്ച് കാമറൂണ്‍ തന്റെ പദവിയെക്കുറിച്ച് ചിന്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.