യുകെയുടെ രാഷ്ട്രീയ ചിത്രം മാറി. റിഷിക് സുനകിന്റെ ടോറി കക്ഷിക്ക് പരാജയം. ലേബര്‍ പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷം ലഭിച്ചു. 412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി. തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് റിഷി സുനാക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനാക് ഒഴിഞ്ഞു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. തുടര്‍ന്ന് സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് നിയമിച്ചു.
അഭിപ്രായ സര്‍വേകളെയും എക്‌സിറ്റ് പോളുകളെയും ശരിവച്ചു ലേബര്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്കു കനത്ത തോല്‍വി നേരിടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ആദ്യ ഫലങ്ങള്‍ പുറത്തു വരുന്നത്. ഇതുവരെ പുറത്തു വന്ന ഫലങ്ങളില്‍ മഹാഭൂരിപക്ഷവും നേടിയത് ലേബര്‍ ആണ്. കണ്‍സര്‍വേറ്റീവുകളുടെ കുത്തക സീറ്റുകള്‍ അവര്‍ പിടിച്ചെടുത്തു ടോറികളെക്കാള്‍ നൂറ്റി എഴുപതിലേറെ സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. പല മണ്ഡലങ്ങളിലും ടോറികളെ പിന്നിലാക്കി റിഫോം യുകെ രണ്ടാമതെത്തി.
ഹഫ്ണ്‍ ആന്‍ഡ് സന്ദര്‍ലാന്‍ഡ് സൗത്തിലെ സീറ്റ് നിലനിര്‍ത്തിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടിയുടെ തേരോട്ടം ആരംഭിച്ചത്. ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ സെക്രട്ടറിയാകുമെന്ന് കരുതപ്പെടുന്ന ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ആണ് വന്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി 18,847 വോട്ടുകള്‍ നേടിയപ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 5,514 സീറ്റുകള്‍ മാത്രമായിരുന്നു. ഭരണകക്ഷിക്ക് ഭീഷണിയായി എത്തിയ റിഫോം യു കെ പാര്‍ട്ടിക്ക് ഇവിടെ 11,668 വോട്ടുകള്‍ നേടി ടോറികള്‍ക്ക് മുന്‍പില്‍ എത്താനായി.
തൊട്ടു പിന്നാലെ വന്നത് ബ്ലിത്ത് ആന്‍ഡ് ആഷിംഗ്ടണില്‍ നിന്നുള്ള ഫലം ആയിരുന്നു. ഇവിടെ 20,030 വോട്ടുകള്‍ നേടി ലേബര്‍ പാര്‍ട്ടിയിലെ സിറ്റിംഗ് എം പി ആയ ഇയാന്‍ ലാവെറി വിജയിച്ചു. ഇവിടെയും റിഫോം യു കെ രണ്ടാം സ്ഥാനത്തെത്തി. റിഫോം യു കെ പാര്‍ട്ടി 10,857 വോട്ടുകള്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് വെറും 6,121 വോട്ടുകള്‍ മാത്രമാണ്.
സന്ദര്‍ലാന്‍ഡ് സെന്‍ട്രലിലെ ഫലവും ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ഇവിടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത് എന്നത് ഉറപ്പായിരിക്കുകയാണ്. സ്വിന്‍ഡണ്‍ സൗത്ത് സീറ്റ് കണ്‍സര്‍വേറ്റീവുകളില്‍ നിന്നും പിടിച്ചെടുത്തുകൊണ്ട് ലേബര്‍ടി കരുത്തു തെളിയിച്ചു. ഇവിടെ കണ്‍സര്‍വേറ്റീവുകള്‍ക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് നേരിയ ആശ്വാസം. |