Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
പൂച്ചയെ ഇടിച്ചാല്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കണമെന്ന് 11,000 പേരുടെ ഹര്‍ജി; സര്‍ക്കാര്‍ നിരാകരിച്ചു
reporter

ലണ്ടന്‍: വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ പൂച്ചയെ ഇടിച്ചാല്‍ നിയമപരമായി അത് റിപ്പോര്‍ട്ട് ചെയ്യണമെന്നും അടുത്തുള്ള മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണമെന്നുമുള്ള നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഏകദേശം 11,000 പേര്‍ ഒപ്പിട്ട ഇ-പെറ്റീഷന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു.

എന്നാല്‍ പൂച്ചയെ ഇടിച്ചാല്‍ അപകടം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡ്രൈവര്‍മാരെ നിര്‍ബന്ധിക്കാനുള്ള പദ്ധതികളൊന്നുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നായ്ക്കള്‍, കുതിരകള്‍, കന്നുകാലികള്‍, കഴുതകള്‍, ആടുകള്‍, പന്നികള്‍ തുടങ്ങിയ ചില പ്രത്യേക മൃഗങ്ങളെ ഉള്‍പ്പെടുത്തി അപകടം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറയുന്ന 1988ലെ റോഡ് ട്രാഫിക് ആക്ടില്‍ പൂച്ചകളും വന്യമൃഗങ്ങളും ഉള്‍പ്പെടുന്നില്ല.

പൂച്ചകളുടെ ചെറിയ വലിപ്പവും പ്രഭാതത്തിലോ സന്ധ്യയിലോ ഏറ്റവും സജീവമാകുന്ന പ്രവണതയും ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ''വളര്‍ത്തുമൃഗം റോഡില്‍ കൊല്ലപ്പെടുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും ഡ്രൈവര്‍മാര്‍ക്ക് തങ്ങള്‍ ഇടിച്ചതായി അറിയില്ലായിരിക്കാം, പ്രത്യേകിച്ച് വലിയ വാഹനങ്ങളില്‍. അതിനാല്‍ നിയമം മാറ്റിയാല്‍ പ്രോസിക്യൂഷന്‍ ബുദ്ധിമുട്ടായിരിക്കും,'' സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, കാറ്റ്‌സ് മാറ്റര്‍ എന്ന കാമ്പെയ്ന്‍ ഗ്രൂപ്പ് പൂച്ചയുമായി കൂട്ടിയിടിച്ച സ്ഥലത്ത് നിന്ന് ഡ്രൈവര്‍മാര്‍ പോകുന്നത് നിയമവിരുദ്ധമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജിയോടുള്ള സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ഗ്രൂപ്പ് നിരാശ പ്രകടിപ്പിച്ചതായി സഹസ്ഥാപക മാന്‍ഡി ഹോബിസ് പറഞ്ഞു.

റോഡ് അപകടങ്ങളില്‍ പൂച്ചകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ ഡ്രൈവര്‍മാരോട് അവരുടെ ലോക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുമെന്നും കൗണ്‍സിലുകള്‍ പൂച്ചകളെ സ്‌കാന്‍ ചെയ്ത് ഉടമകളെ അറിയിക്കുമെന്നും ഗ്രൂപ്പ് വ്യക്തമാക്കി. ''നഷ്ടപ്പെട്ട പൂച്ചയുടെ ഗതി എന്താണെന്ന് ഉടമകള്‍ അറിയാതിരിക്കുന്നത് ഹൃദയഭേദകമാണ്,'' ഹോബിസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്ററി ഇ-പെറ്റീഷനുകള്‍ക്ക് 10,000 ഒപ്പുകള്‍ ലഭിച്ചാല്‍ സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിക്കും. 100,000 ഒപ്പുകള്‍ എത്തിയാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കും എന്നതാണ് നിയമം

 
Other News in this category

 
 




 
Close Window