പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കര്‍ണാടകയിലെത്തിച്ചും വേര്‍തിരിച്ചിരുന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. ചെന്നൈയിലും ബംഗളൂരുവിലെയും സ്വകാര്യ കേന്ദ്രങ്ങളില്‍ രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2025-ല്‍ പി. എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ സ്വര്‍ണം പൂശിയതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എസ്ഐടി അന്വേഷണം ശക്തമാക്കുന്നു
മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്തിനെയും മറ്റ് ബോര്‍ഡ് അംഗങ്ങളെയും എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. കേസില്‍ അഞ്ചു പ്രമുഖര്‍ കൂടി എസ്ഐടിയുടെ കര്‍ശന നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് ഹൈക്കോടതിയെ എസ്ഐടി അറിയിച്ചു. ദ്വാരപാലക ശില്‍പ മോഷണക്കേസിലും കട്ടിളപ്പാളി കേസിലും ചിലരുടെ പങ്ക് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. 1998-ല്‍ സ്വര്‍ണം പൊതിഞ്ഞ പഴയ വാതിലും കൊള്ളയ്ക്ക് ഇരയായതായി വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
സന്നിധാനത്ത് പരിശോധന
ശബരിമല സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. സ്ട്രോങ് റൂമില്‍ സൂക്ഷിച്ച പഴയ കതക് വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതിലുകള്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് പഴയ വാതില്‍ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. പഴയ കൊടിമര ഭാഗങ്ങളും ശില്‍പ്പങ്ങളും സംഘം പരിശോധിച്ചു.
പ്രതികളുടെ ചോദ്യം ചെയ്യലും ജാമ്യവാദവും
സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ ഒരു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. കൊല്ലം വിജിലന്‍സ് കോടതി അപേക്ഷ അംഗീകരിച്ചു.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കട്ടിളപ്പാളി കേസിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. കോടതിയുടെ ഉത്തരവ് പിന്നീട് പ്രഖ്യാപിക്കും