ജിദ്ദ: മരുന്നുഷാപ്പുകളില്‍ സ്വദേശി സ്ത്രീകളെ ഉടനെ ജോലിക്ക് നിയമിക്കുമെന്ന് തൊഴില്‍മന്ത്രി എന്‍ജിനീയര്‍ ആദില്‍ ഫഖീഹ് പറഞ്ഞു. ഹാഫിസ് പദ്ധതിയില്‍ പുറത്തിറങ്ങിയ 330 സ്വദേശികള്‍ക്ക് നഹ്ദി മെഡിക്കല്‍ കമ്പനി തൊഴില്‍ നല്‍കിയതിന്റെ ഭാഗമായി ഒരുക്കിയ ചടങ്ങിനോടനുബന്ധിച്ച് ജിദ്ദയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തൊഴില്‍മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് തൊഴില്‍രഹിതരായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും അനുപാതം 12.2 ശതമാനമാണ്. പുരുഷന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മ ഏകദേശം ആറു ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 35 ശതമാനവുമാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ കുറച്ചു കൊണ്ടുവരുന്നതിന് തൊഴില്‍ മന്ത്രാലയം ശ്രമിച്ചുവരികയാണ്. കഴിഞ്ഞ 30 വര്‍ഷമായി സ്വകാര്യമേഖലയില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിലുണ്ടായ കുറവ് നികത്താന്‍ വിവിധ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ടെന്നും തൊഴില്‍ മന്ത്രി പറഞ്ഞു.
തൊഴില്‍ ലഭിച്ച ശേഷം ഹാഫിസ് പദ്ധതി ഉപയോഗപ്പെടുത്തിയ 80,000 പേര്‍ പദ്ധതിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. ഹാഫിസ് പദ്ധതിയിലൂടെ തൊഴില്‍ സഹായം നല്‍കല്‍ അവസാനിച്ചിട്ടില്ല. ചിലരെല്ലാം ആവശ്യമില്ലാത്തതിനാല്‍ പദ്ധതിയില്‍ നിന്ന് സ്വയം ഒഴിഞ്ഞിട്ടുണ്ട്. വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ചാര്‍ജിലൂടെ തൊഴില്‍വേതനം 4000 ആക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നുണ്ട്. സ്ഥാപനങ്ങളില്‍ സ്വദേശികളുടെ അനുപാതം കൂട്ടുന്നതിന്റെ ഭാഗമായാണിത്. കുറഞ്ഞ വേതനത്തിന് പരിധിയില്ല. 1500 റിയാല്‍ വേതനം ഒരു സ്വദേശിക്ക് പകുതിയായേ കണക്കാക്കൂ. അതില്‍ കുറവ് വേതനം കണക്കില്‍പ്പെടുകയില്ലെന്നും തൊഴില്‍മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ തൊഴില്‍മേഖലയില്‍ നിരവധി പ്രശ്‌നങ്ങളെ അവര്‍ അഭിമുഖീകരിക്കുന്നതായി സമ്മതിച്ച മന്ത്രി സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുകയും അവക്കെതിരെ സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സ്ത്രീതൊഴിലില്‍ വിഷയത്തില്‍ മന്ത്രാലയ നിലപാടുകളോട് വിയോജിപ്പുള്ള മതകാര്യവകുപ്പുമായി ചര്‍ച്ചനടത്തുകയും ധാരണയിലെത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഹാഫിസ് പദ്ധതിയിലൂടെ ഇതുവരെയായി എണ്‍പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. ചിലയാളുകള്‍ പദ്ധതി ഉപേക്ഷിച്ചുപോയി. ഹാഫിസ് പദ്ധതിയിലൂടെ നല്‍കപ്പെടുന്ന ധനസഹായം ഇപ്പോഴും തുടരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം വരെയാണ് പ്രതിമാസം ധനസഹായം നല്‍കി വരുന്നത്. സൗദി തൊഴിലാളികളുടെ പ്രതിമാസ വേതനം 4000 റിയാലാക്കി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് മന്ത്രാലയം ആലോചിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതിനാവശ്യമായി വരുന്ന അധികതുക വിദേശതൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് നിശ്ചയിച്ച 2400 റിയാല്‍ വഴി ലഭിക്കുന്ന മാനവവിഭവ വകുപ്പിന്റെ ഫണ്ടില്‍നിന്ന് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. സൗദി തൊഴിലാളികളുടെ മിനിമം വേതനം എത്രയായിരിക്കണമെന്ന് മന്ത്രാലയം നിശ്ചയിച്ചിട്ടില്ല. അത് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ നിശ്ചയിക്കേണ്ടതാണ്. എന്നാല്‍ 1500 റിയാല്‍ ശമ്പളം ലഭിക്കുന്ന സ്വദേശിയെ അര്‍ധതൊഴിലാളിയായാണ് പരിഗണിക്കുകയെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.