ദുബൈ: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം കൊട്ടിഘോഷിച്ച് നടപ്പാക്കിയ പ്രവാസി പെന്‍ഷന്‍ പദ്ധതി വിജയിക്കാത്തതിന് കാരണം വകുപ്പിന്റെ അനാസ്ഥ. ഒരു വര്‍ഷം കഴിഞ്ഞിട്ടും 150 പേര്‍ മാത്രമാണ് ഇതില്‍ അംഗങ്ങളായതെന്നത് പദ്ധതിയെ കുറിച്ച് പ്രവാസികളെ വേണ്ടവിധത്തില്‍ ബോധവത്കരിക്കുകയും പരമാവധി പേരെ അംഗങ്ങളാക്കുകയും ചെയ്യുന്നതിലുണ്ടായ അനാസ്ഥയാണ് തെളിയിക്കുന്നത്.
2012 ജനുവരിയില്‍ ജയ്പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസിലാണ് പദ്ധതി പ്രഖ്യാപിച്ചത്. തന്റെ ശ്രമഫലമായാണ് വിദേശത്തെ ഇന്ത്യക്കാര്‍ക്കുവേണ്ടി പദ്ധതി ആവിഷ്‌കരിച്ചതെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞിരുന്നു. പദ്ധതിയുടെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുക ഗള്‍ഫിലുള്ളവര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, ഇത് നടപ്പാക്കാനുള്ള നടപടികളില്‍ വീഴ്ചയുണ്ടായതുകൊണ്ടാണ് അംഗങ്ങളുടെ എണ്ണം 150ല്‍ ഒതുങ്ങിനില്‍ക്കുന്നത്.
ഇന്ത്യയില്‍നിന്ന് വിദേശത്ത് ജോലിക്കു പോകാന്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമുള്ളവരെ (ഇ.സി.ആര്‍)യാണ് 'മഹാത്മാ ഗാന്ധി പെന്‍ഷന്‍ ലൈഫ് ഇന്‍ഷുറന്‍സ് ആന്‍ഡ് റീ സെറ്റില്‍മെന്റ് പദ്ധതി'യില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് വീട്ടുവേലക്കാരികള്‍, ഹൗസ് െ്രെഡവര്‍മാര്‍, തോട്ടത്തിലും മറ്റും ജോലി ചെയ്യുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഇത് സഹായമാകും. പദ്ധതിയില്‍ വനിതകള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്.
പെന്‍ഷന്‍, ഭാവിയിലേക്കുള്ള നിക്ഷേപം, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ മൂന്നു ഭാഗങ്ങളുള്ളതാണ് പദ്ധതി. വാര്‍ധക്യ കാലത്ത് പെന്‍ഷന്‍, പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയാല്‍ പുനരധിവാസ സഹായം, മരണമുണ്ടായാല്‍ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് സംഖ്യ എന്നിങ്ങനെയാണിത്. നിശ്ചിത കാലപരിധിയില്‍ സ്വാഭാവിക മരണത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് പെന്‍ഷന്‍ വിഹിതമായി വര്‍ഷത്തില്‍ 1,000 രൂപ മുതല്‍ 12,000 രൂപ വരെ അടക്കാം. പുനരധിവാസ ഇനത്തില്‍ പ്രതിവര്‍ഷം 4,000 രൂപയാണ് അടക്കേണ്ടത്. ഇതില്‍ കൂടുതലും അടക്കാവുന്നതാണ്.