റിയാദ്: ചില മാധ്യമങ്ങളും വ്യക്തികളും വിശേഷിപ്പിക്കുന്നത് പോലെ നിതാഖാത്തിന്റെ പുതിയ ഘട്ടത്തില്‍ ചെറുകിട സ്ഥാപനങ്ങളോട് മന്ത്രാലയം യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രാലയത്തിലെ തൊഴിലാളി വിഷയങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. മറിച്ച് വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കലും ബിനാമി സ്ഥാപനങ്ങള്‍ ഇല്ലാതാക്കലും മാത്രമാണ് ലക്ഷ്യമാക്കുന്നത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രാജ്യത്ത് എല്ലാ സ്വാതന്ത്ര്യവും സൗകര്യവും മന്ത്രാലയത്തിന്റെ സേവനവും ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ജോലിക്കാരുടെ ശമ്പളം നല്‍കുന്നത് ഇലക്ട്രോണിക് രീതിയില്‍ ബാങ്ക് വഴിയായിരിക്കണമെന്നും ജോലിക്കാര്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം മുമ്പ് വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടി ഉറപ്പുവരുത്താനാണ് ഈ നിബന്ധന നടപ്പാക്കിയത്.
നിതാഖാത്തിന്റെ പുതിയ ഘട്ടത്തില്‍ പഴുതടച്ച പരിശോധനയാണ് തൊഴില്‍ മന്ത്രാലയം നടത്താനുദ്ദേശിക്കുന്നതെന്ന് ഹുമൈദാന്‍ പറഞ്ഞു. 'സ്മാര്‍ട്ട് ചെക്കിങ്' എന്ന് പേരിട്ട് വിളിക്കുന്ന പരിശോധനയിലൂടെ മൂന്ന് കാര്യങ്ങള്‍ പരിശോധകര്‍ ഉറപ്പുവരുത്തും. രേഖകളില്‍ മാത്രമുള്ള വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കലാണ് സ്മാര്‍ട്ട് ചെക്കിങ്ങിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ കരാര്‍ പരിശോധന, സ്വദേശി ഉദ്യോഗസ്ഥന്റെ മാസാന്ത വേതനം ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖ, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) സ്വദേശിയെ സ്ഥാപനത്തിന്റെ കീഴില്‍ റജിസ്റ്റര്‍ ചെയ്തതിന്റെ രേഖ എന്നീ മൂന്ന് സുപ്രധാന രേഖകളുടെ അടിസ്ഥാനത്തിലുള്ള പഴുതടച്ച പരിശോധനക്കാണ് മന്ത്രാലയം സ്മാര്‍ട്ട് ചെക്കിങ് എന്ന് പേരിട്ടിരിക്കുന്നത്.