ലണ്ടന്‍: വൈദ്യശാസ്ത്ര രംഗം വളരെ പുരോഗമിച്ചിട്ടും ക്യാന്‍സറിന്റെ മാരകമായ പിടിയില്‍ നിന്ന് മനുഷരാശിയെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല . അര്‍ബുദ ചികിത്സയ്ക്കായി പ്രതിവര്‍ഷം നല്ലൊരു തുകയാണ് എന്‍എച്ച്എസ് ചിലവഴിക്കുന്നത്. 2034 ഓടെ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം 3.6 ബില്യണ്‍ പൗണ്ട് നഷ്ടം സംഭവിക്കുമെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നു. കഴിഞ്ഞവര്‍ഷം 2.6 -2.8 ബില്യണ്‍ പൗണ്ട് ആണ് സ്തനാര്‍ബുദ രോഗത്തിന്റെ പരിണിതഫലമായി സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതം. ഇത് യുകെയുടെ മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 0.1 ശതമാനമാണ്. വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ കേസുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 40 ശതമാനത്തിലേയ്ക്ക് ഈ ആഘാതം വളരും എന്ന മുന്നറിയിപ്പാണ് തിങ്ക്ടാങ്ക് ഡെമോസ്, ചാരിറ്റി ബ്രെസ്റ്റ് ക്യാന്‍സര്‍ നൗ എന്നിവ നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്.
സാമ്പത്തിക ആഘാതത്തിന്റെ ആഴം കണക്കാക്കുന്നതില്‍ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഉള്ള എന്‍എച്ച്എസ്സിന്റെ ചിലവുകള്‍, രോഗികളുടെ ഉത്പാദനക്ഷമതാ നഷ്ടം, രോഗിയുടെയും പരിചരിക്കുന്നവരുടെയും വ്യക്തികത ചിലവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019 -ല്‍ 56343 പുതിയ സ്തനാര്‍ബുദ കേസുകള്‍ ആണ് കണ്ടെത്തിയത്. 2034 ആകുമ്പോള്‍ ഇത് 64708 കേസുകള്‍ ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നാംഘട്ടത്തില്‍ രോഗനിര്‍ണ്ണയം നടത്തിയ 98% സ്ത്രീകളും 5 വര്‍ഷമോ അതില്‍ കൂടുതലോ അതിജീവിക്കുന്നുണ്ടങ്കിലും യുകെയില്‍ മാത്രം പ്രതിവര്‍ഷം 11, 000 മരണങ്ങള്‍ക്കാണ് ബ്രസ്റ്റ് കാന്‍സര്‍ കാരണമാകുന്നത്.