ലണ്ടന്‍: മികച്ച ജോലിയും ജീവിതവും വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ മനുഷ്യക്കടത്ത് നടത്തിയതിന് പോളിഷ് ദമ്പതികള്‍ക്ക് കോടതി കഠിന ശിക്ഷ വിധിച്ചു.
ലീഡ്‌സില്‍ താമസിച്ചിരുന്ന വീസ്ലോ മിച്ച്‌നിവിക്‌സ് (53) ഭാര്യ അലക്‌സാന്ദ്ര തിമോസെക് (വയസ്സ് 41) എന്നിവര്‍ യുവതികളെ ജോലി നല്‍കാമെന്ന് പറഞ്ഞ് യുകെയിലേക്ക് ക്ഷണിച്ചാണ് മനുഷ്യക്കടത്ത് നടത്തിയത്. പ്രധാനമായും സാമ്പത്തിക പ്രയാസം നേരിടുന്ന പോളിഷ് യുവതികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ചൈല്‍ഡ് മൈന്‍ഡര്‍മാരായി, ബാറുകളിലും കടകളിലും ജോലി തരാമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്.
യുകെയിലെത്തിയ യുവതികളെ അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും, അതിലൂടെ ലഭിക്കുന്ന പണം സ്വന്തം ആഡംബര ജീവിതത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. 17 വയസ്സുള്ള പെണ്‍കുട്ടിയെയും ഇവര്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ ഏഴ് ദിവസവും, ദിവസം 20 മണിക്കൂര്‍ വരെ യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന് അവസരം ഒരുക്കിയിരുന്നതായി തെളിഞ്ഞു.
യുവതികള്‍ക്ക് പണമൊന്നും നല്‍കിയിരുന്നില്ല. ലഭിച്ച മുഴുവന്‍ വരുമാനവും പ്രതികള്‍ സ്വന്തമാക്കി വിലകൂടിയ സ്‌പോര്‍ട്‌സ് കാറുകള്‍ വാങ്ങി ആഡംബര ജീവിതം നയിച്ചു. ലീഡ്‌സ് ക്രൗണ്‍ കോടതി വിചാരണയില്‍ വീസ്ലോ മിച്ച്‌നിവിക്‌സിന് 15 വര്‍ഷം തടവും ഭാര്യ അലക്‌സാന്ദ്ര തിമോസെക്കിന് ഏഴര വര്‍ഷം തടവും വിധിച്ചു.
ഹണ്‍സ്ലെറ്റിലെ ഗ്രേഞ്ച് ക്ലോസില്‍ താമസിച്ചിരുന്ന വീസ്ലോ മിച്ച്‌നിവിക്‌സിന്റെ കസിന്‍ മരിയുസ് സെറെറ്റ്‌നി (45), ഭാര്യ മാര്‍ത്ത സെറെറ്റ്‌നി (41) എന്നിവര്‍ കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ നല്‍കിയതായി കണ്ടെത്തി. 17 മുതല്‍ 31 വയസ്സ് വരെയുള്ള 14 യുവതികളെയാണ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്