ലണ്ടന്‍: ചെറിയ രോഗങ്ങളുടെ മറവില്‍ ജിപിയെ കണ്ടും ഫോണില്‍ സംസാരിച്ചും സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങള്‍ക്ക് അവസാനമാകുമോ? ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. തനിക്ക് തുടര്‍ഭരണ ലഭിച്ചാല്‍ ബ്രിട്ടന്റെ 'സിക്ക് നോട്ട് കള്‍ച്ചര്‍' അവസാനിപ്പിക്കുമെന്നാണ് ഋഷി സുനകിന്റെ വാഗ്ദാനം. ആരോഗ്യപ്രശ്ങ്ങള്‍മൂലം ജോലിയില്‍നിനിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടോ എന്നത് സര്‍ട്ടിഫൈ ചെയ്യാനുള്ള അധികാരം ജിപികളില്‍നിന്നും മറ്റി 'വര്‍ക്ക് ആന്‍ഡ് ഹെല്‍ത്ത് പ്രഫഷണില്‍' പ്രാവീണ്യം നേടിയവരെ ഏല്‍പിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ആനുകൂല്യങ്ങള്‍ പറ്റി ജീവിയ്ക്കുന്നത് ചിലര്‍ക്കെങ്കിലും ജീവിതശൈലിതന്നെയായി മാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചു.
ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം 2024 ഫെബ്രുവരിയില്‍ 2.8 മില്യന്‍ ആളുകളാണ് ബ്രിട്ടനില്‍ വിവിധ അസുഖം മൂലം ജോലിയില്‍നിന്നും വിട്ടുനില്‍ക്കുന്നത്. ഇത്കണ്ഠയും മാനസീക പിരിമുറുക്കവും മറ്റും അലട്ടുന്നതിന്റെ പേരില്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരത്തില്‍ ശമ്പളത്തോടെ ജോലിയില്‍നിന്നും വിട്ടുനില്‍ക്കുന്നത്. ഗുരുതരമായ ഈ സ്ഥിതിവിശേഷത്തില്‍നിന്നും കരകയറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ജിപി അല്ലെങ്കില്‍ പിന്നെ ആര് ഇതിന് നടപടിയെടുക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പ്രധാനമന്ത്രി നല്‍കുന്നില്ല. എന്‍എച്ച്എസ് ഡേറ്റ പ്രകാരം കഴിഞ്ഞവര്‍ഷം 11 മില്യന്‍ സിക്ക് നോട്ടുകളാണ് ഇഷ്യൂചെയ്തത്. ഇതില്‍ 94 ശതമാനവും 'നോട്ട് ഫിറ്റ് ഫോര്‍ വര്‍ക്ക്' എന്ന് രേഖപ്പെടുത്തിയുള്ളതാണ്. ഇതില്‍തന്നെ നല്ലൊരു ശതമാനം വ്യക്തമായ കണ്‍സള്‍ട്ടേഷന്‍ ഇല്ലാതെ നല്‍കിയ റിപ്പീറ്റ് നോട്ടുകളായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.