യുകെയിലെ എന്‍എച്ച്എസ് ആശുപത്രിക്കെതിരേ നിയമ പോരാട്ടം നടത്തിയ ഇന്ത്യന്‍ കുടുംബത്തിന് നീതി ലഭിച്ചു. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവ് ഗവണ്‍മെന്റ് പിന്‍വലിച്ചു. ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ അധികമായി കൈപ്പറ്റിയ 8000 പൗണ്ട് തിരിച്ച് അടയ്ക്കാനുള്ള നിര്‍ദേശമാണു പിന്‍വലിച്ചത്. 19 വയസ്സുകാരിയായ സുദിക്ഷ തിരുമലേഷിന്റെ മാതാപിതാക്കളായ തിരുമലേഷിനും രേവതിക്കും ഇതു പുനര്‍ജന്മത്തിനു തുല്യമായ ആശ്വാസമായി മാറി.
ആറ് മാസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിഞ്ഞതിനാല്‍ യൂണിവേഴ്സല്‍ ക്രെഡിറ്റിന് അര്‍ഹതയില്ലെന്നായിരുന്നു ഡിഡബ്യുപിയുടെ വാദം. കാര്യങ്ങള്‍ കൃത്യമായി വകുപ്പിനെ അറിയിച്ച ശേഷമാണ് പണം ലഭിച്ചതെന്ന് കുടുംബം ചൂണ്ടിക്കാണിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഈ അന്യായം വാര്‍ത്തയായി പുറത്തുവന്നതോടെയാണ് ഡിഡബ്യുപി റിവ്യൂവിന് തയ്യാറായത്. ഇപ്പോള്‍ ബില്‍ ഇളവ് ചെയ്യുന്നതായും ഡിഡബ്യുപി വക്താവ് അറിയിച്ചിട്ടുണ്ട്.
19-കാരിയായ സുദിക്ഷ തിരുമലേഷിന്റെ മാതാപിതാക്കളായ തിരുമലേഷിനോടും, രേവതിയോടുമാണ് ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ അധികമായി കൈപ്പറ്റിയ 8000 പൗണ്ട് തിരിച്ച് അടയ്ക്കാന്‍ നിര്‍ദ്ദേശം വന്നത്. അവസാനത്തെ ആറ് മാസം ആശുപത്രിയില്‍ ചെലവഴിച്ചെന്ന പേരിലായിരുന്നു ഈ നിര്‍ദ്ദേശം. ജോലിക്ക് പോലും പോകാതെ മകളെ പരിചരിക്കാന്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ തുടരേണ്ടി വന്നപ്പോള്‍ ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടത്.
എന്‍എച്ച്എസ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കുന്നത് തടയാനായി സുദിക്ഷ നിയമപോരാട്ടം നടത്തിയിരുന്നു. മാതാപിതാക്കളാണ് ഇതിനുള്ള നിയമ ചെലവുകള്‍ നല്‍കിയത്. എന്നാല്‍ സെപ്റ്റംബറില്‍ കാര്‍ഡിയാക് അറസ്റ്റ് നേരിട്ട് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഇതിന്റെ ആഘാതത്തില്‍ ഇരിക്കവെയാണ് കുടുംബത്തോട് ആയിരക്കണക്കിന് പൗണ്ട് കണ്ടെത്താന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ വര്‍ക്ക് & പെന്‍ഷന്‍സ് ആവശ്യപ്പെട്ടത്.
എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സേവിംഗ് മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. മകള്‍ ഐസിയുവില്‍ ആയതോടെ ഷോപ്പ് നടത്തിയിരുന്ന മാതാപിതാക്കള്‍ ഇത് നിര്‍ത്തി പരിചരിക്കാന്‍ ഒപ്പം നിന്നു. അപ്പോഴെല്ലാം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും പണം ലഭിക്കുകയും ചെയ്തു. കുടുംബം കൃത്യമായി വിവരം അറിയിച്ചിരുന്നതായി വകുപ്പ് സമ്മതിക്കുന്നു. |