ലണ്ടന്‍: കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്‍ ആസ്ട്രാസെനെക യുകെ കോടതിയില്‍ രേഖാമൂലം സമ്മതിച്ചിരിക്കുന്നത്. അപൂര്‍വ്വമായ ത്രോംബോസിസ് വിത്ത് ത്രോംബോസിറ്റൊപെനിയ സിന്‍ഡ്രോം എന്ന പാര്‍ശ്വഫലം വാക്സിന്‍ മൂലം നേരിടുന്നതായാണ് ആസ്ട്രാസെനെക സമ്മതിച്ചിട്ടുള്ളത്. വാക്സിന്‍ ഉപയോഗിച്ചത് മൂലം ഗുരുതരമായ പാര്‍ശ്വഫലങ്ങളും, മരണങ്ങളും വരെ സംഭവിച്ചെന്ന ആരോപണത്തില്‍ ഫാര്‍മ കമ്പനിക്കെതിരെ കേസ് നടക്കവെയാണ് രേഖകള്‍ പുറത്തുവന്നത്.
തലച്ചോറിലെയും, മറ്റ് ഭാഗങ്ങളിലെയും രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്നതാണ് ടിടിഎസ് എന്ന അവസ്ഥ. ഇതുവഴി കുറഞ്ഞ പ്ലേറ്റ്ലെറ്റ് കൗണ്ടിലേക്കും നയിക്കും. ചിലതരം വാക്സിനുകളും, മറ്റ് കാരണങ്ങളും ഇതിലേക്ക് നയിച്ചേക്കാം. കോവിഡ് വാക്സിനുകള്‍ നിരവധി മരണങ്ങള്‍ തടഞ്ഞെങ്കിലും വളരെ അപൂര്‍വ്വമായി ഗുരുതരമായ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആസ്ട്രാസെനെക ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. എന്നാല്‍ വാക്സിന്‍ ഉപയോഗിച്ച് പാര്‍ശ്വഫലങ്ങള്‍ നേരിട്ട ഇരകളും, ഇവരുടെ ബന്ധുക്കളുമാണ് ഇപ്പോള്‍ കമ്പനിക്ക് എതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയില്‍ ഏകദേശം 51 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 100 മില്ല്യണ്‍ പൗണ്ടിലേറെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ആസ്ട്രാസെനെകയും, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഈ വാക്സിന്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത്.