Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
വ്യാജ കറന്‍സി: കൊച്ചിയില്‍ ഒമാനി ദമ്പതികളെ കുടുക്കിയത് ഖാബൂറയില്‍ മാറിയ ഇന്ത്യന്‍ നോട്ടുകള്‍
Reporter

മസ്‌കത്ത്: ഭാര്യയുടെ ചികില്‍സക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശിയും ഭാര്യയും വ്യാജ ഇന്ത്യന്‍ കറന്‍സിയുമായി പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സുവൈഖില്‍ നിന്നുള്ള ഒരു ഒമാനി പൗരപ്രമുഖന്റെ സഹോദരനായ ഇദ്ദേഹത്തിന്റെ കൈയില്‍ വ്യാജ ഇന്ത്യന്‍ രൂപാ നോട്ടുകള്‍ എങ്ങനെ എത്തിയെന്ന അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഖാബൂറയിലെ ഒരു മണി എക്‌സ്‌ചേഞ്ചില്‍ ഒമാനി റിയാല്‍ നല്‍കി മാറ്റിയെടുത്ത ഇന്ത്യന്‍ കറന്‍സികളാണ് ഇദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്നാണ് സൂചന. ലഭിച്ചത് വ്യാജ നോട്ടുകളാണ് എന്നറിയാതെയാണ് ഇദ്ദേഹം കൊച്ചിയില്‍ അമൃത ആശുപത്രിക്ക് സമീപത്തെ മാതാ റെസിഡന്‍സി എന്ന ഹോട്ടലില്‍ മുറിയെടുത്തത്. വാടകയായി നല്‍കിയ നോട്ടുകള്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഒമാനി ദമ്പതികളുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. ഭാര്യയുടെ ചികില്‍സക്ക് തടസമില്ലാത്ത വിധം ഇവരെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഹോട്ടലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

സംഭവമറിഞ്ഞ് പൗരപ്രമുഖനായ ഇദ്ദേഹത്തിന്റെ സഹോദരനും മറ്റും കേരളത്തിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ തന്നെ പ്രശ്‌നം ഗൗരവമായി എടുക്കാനും ഒമാനി ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എക്‌സ്‌ചേഞ്ചില്‍ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ച അന്വേഷണവും മുന്നോട്ടുപോകുന്നു. 300 റിയാലാണ് ഒമാന്‍ സ്വദേശി എക്്‌സ്‌ചേഞ്ചില്‍ നിന്ന് ഇന്ത്യന്‍ രൂപയാക്കി മാറ്റിയത്. ഇതില്‍ ഹോട്ടലില്‍ നല്‍കിയ നാലായിരം രൂപ ഹോട്ടല്‍ നടത്തിപ്പുകാര്‍ ബാങ്കിലടക്കാന്‍ ശ്രമിക്കുമ്പോഴാണ് വ്യാജനാണെന്ന് ബോധ്യപ്പെടുന്നത്. ഒമാനി ദമ്പതികള്‍ നല്‍കിയ പണമാണെന്ന് വ്യക്തമായതോടെ ഇവരില്‍ നിന്ന് അയ്യായിരം രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുകയും വ്യാജ കറന്‍സിയായിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഈ തുക കൈമാറിയത്. കൈവശം ബാക്കിയുണ്ടായിരുന്ന 25,000 രൂപയൊഴികെ ബാക്കി ഇന്ത്യന്‍ നോട്ടുകളെല്ലാം പലയിടത്തായി ചെലവാക്കിയിട്ടുണ്ടെന്ന് ദമ്പതികള്‍ പൊലീസിനോട് പറഞ്ഞു. പണം ലഭിച്ച എക്‌സ്‌ചേഞ്ചുമായും തങ്ങള്‍ക്ക് പരിചയമുള്ള ഒമാനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരുമായും ദമ്പതികള്‍ കൊച്ചിയില്‍ നിന്ന് ബന്ധപ്പെട്ടു.

ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് ചികില്‍സ തുടരാനും പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് ലോക്കപ്പിലേക്ക് മാറ്റാതെ കസ്റ്റഡിയില്‍ ഹോട്ടലില്‍ തന്നെ കഴിയാനും പൊലീസ് ഇവരെ അനുവദിച്ചിട്ടുണ്ട്.

ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് വ്യാജ ഇന്ത്യന്‍ കറന്‍സി ലഭിക്കുന്നത് ആദ്യ സംഭവമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി റിയാല്‍ മാറി ഇന്ത്യന്‍ രൂപയുമായി യാത്ര ചെയ്യുന്നവര്‍ മുമ്പും സമാനമായ രീതിയില്‍ കുടുങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window