Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6091 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 05th Apr 2026
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് മോചനം
Reporter

ദോഹ: മത്സ്യബന്ധനത്തിനിടെ ഇറാനില്‍ അറസ്റ്റിലായി നാലുമാസമായി ജയിലില്‍ കഴിയുന്ന ഖത്തറില്‍ നിന്നുള്ള 29 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍കള്‍ക്ക് മോചനം. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രണ്ട് മലയാളികളടക്കമുള്ള മല്‍സ്യത്തൊഴിലാളികളെ ഇറാനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടക്കി അയയ്ച്ചു. സ്‌പോണ്‍സര്‍മാര്‍ പിഴയടക്കുകയും ഇറാനിലെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് ടിക്കറ്റ് അനുവദിക്കുകയും ചെയ്തതോടെ ഇവരുടെ മോചനം സാധ്യമായത്.

ക്വിഷ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്വിഷ് എയര്‍ വിമാനത്തില്‍ യു.എ.ഇ വഴിയാണ് മല്‍സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍, ഇവരുടെ ബോട്ടുകള്‍ വിട്ടുകൊടുത്തിട്ടില്ല. ആറ് ബോട്ടുകളിലായി വക്‌റയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പോയ ഇവരെ ഒക്ടോബര്‍ പത്തിന് ഇറാന്‍ അതിര്‍ത്തിയിലെ ഇക്കിഷ് ദ്വീപില്‍ വെച്ചാണ് ജലാതിര്‍ത്തി ലംഘിച്ചതിന് ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സാബിന്‍ എന്ന ഫെല്‍ജിന്‍ (28), തിരുവനന്തപുരം പൊലിയൂര്‍ സ്വദേശി ജോണി (36) എന്നീ മലയാളികളും കന്യാകുമാരി ജില്ലയിലെ കുളച്ചില്‍ സ്വദേശികളായ രവി (40), വിജു (24), സൈമണ്‍കോളനി സ്വദേശികളായ മരിയദാസന്‍ (53), വര്‍ഗീസ് (36), റൂബന്‍ (38), ആരോഗ്യപുരം സ്വദേശി അന്തോണി അടിമൈ (28), എനയം സ്വദേശികളായ ആരോഗ്യ ഇന്‍ഫന്റ് ഷാജി (26), അരുള്‍ റൂബന്‍ (25), മൈക്കിള്‍ രമേശ് (30), ജോണ്‍ അശ്വിന്‍ രാജ് (21), എനയം പുത്തന്‍തുറൈ സ്വദേശികളായ കബിഷ് (24), ആന്‍േറാ സുഭാഷ് (26), സഹായരാജ് (45), രാമന്‍തുറൈ സ്വദേശികളായ ബെലാര്‍മിന്‍ (24), ജെറിന്‍ (30), അരിക്കിയ ലാസര്‍ ജോണ്‍സണ്‍ (27), പൂത്തുറൈ സ്വദേശികളായ ആന്‍േറാ (25), താഗോര്‍ (25), അരുളപ്പന്‍ (25), കടിയപട്ടണം സ്വദേശികളായ മരിയ ഷിജോ ഫ്രാന്‍ക്‌ളിന്‍ (26), അരുള്‍ രാജ് (43), ലിവിംങ്സ്റ്റണ്‍ (26), ധനിഷ് രാജ (27), റെന്നിഷ് (34), മൈക്കിള്‍ രാജ് (35), ജൊറേഷ് (27), കരൈകള്‍ സ്വദേശി രഞ്ജിത് (21) എന്നിവരുമാണ് സംഘത്തിലുള്ളത്.

ഇക്വിഷ് ദ്വീപില്‍ ബോട്ടുകളില്‍ തന്നെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഇവരില്‍ 22 പേരെ രണ്ട് മാസത്തിന് ശേഷം ബന്ദര്‍ അബ്ബാസിലെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി. ദ്വീപിലും ഡീപോര്‍ട്ടേഷന്‍ സെന്ററിലും ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ഏറെ ദുരിതമനുഭവിക്കേണ്ടിവന്നതായി തൊഴിലാളികള്‍ പറഞ്ഞു. കോസറ്റ്ഗാര്‍ഡ് നിര്‍ദേശിച്ച പ്രകാരം ഖത്തറിലെ സ്‌പോണ്‍സര്‍മാര്‍ ഒരു ബോട്ടിന് 12000 റിയാല്‍ വീതം ആറ് ബോട്ടുകള്‍ക്കും കൂടി 72,000 റിയാല്‍ പിഴയടച്ചതോടെ ഡിസംബര്‍ അവസാനം മല്‍സ്യത്തൊഴിലാളികളുടെ മോചനത്തതിന് സാധ്യത തെളിഞ്ഞിരുന്നു. ഇതിന് മുന്നോടിയായി ബന്ദര്‍ അബ്ബാസില്‍ തടവില്‍ കഴിഞ്ഞിരുന്ന 22 പേരെ ക്വിഷ് ദ്വീപിലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു. എന്നാല്‍, പലവിധ കാരണങ്ങളാല്‍ മോചനം പിന്നെയും നീണ്ടു. ഇറാനിയന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും മല്‍സ്യത്തൊഴിലാളികളുടെ മോചനം ഉടനുണ്ടാകുമെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. പല തവണ നിവേദനം നല്‍കിയിട്ടും മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window