മനാമ: രാജ്യത്ത് വെള്ളിയാഴ്ചയും അക്രമങ്ങള്‍ തുടര്‍ന്നു. അക്രമികളുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം രാത്രി ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ സ്വദേശിയായ മുഹമ്മദ് ആസിഫാണ് (23) മരിച്ചത്. സഹ്ലയിലുണ്ടായ ഏറ്റുമുട്ടിലില്‍ അക്രമികളുടെ മര്‍ദനമേറ്റ മുഹമ്മദ് ആസിഫിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. പൊലീസുകാര്‍ റോഡിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെ ഒരു സംഘം യുവാക്കള്‍ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ഇതോടെ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ പ്രക്ഷോഭകരിലൊരാളായ ഹുസൈന്‍ അലി ജസീരി (16) പൊലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു. അതേസമയം, പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗമേറ്റ് സത്രീ മരിച്ചതായി പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി. എന്നാല്‍, സ്ത്രീ ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യാഗിക വിശദീകരണം. അതിനിടെ, ക്രമസമാധാനം വിലയിരുത്താനും ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാനും ആഭ്യന്തര മന്ത്രി ഇന്നലെ രാത്രി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു.
സൗദിയിലേക്കുള്ള കിങ് ഫഹദ് കോസ്വേയില്‍നിന്ന് രണ്ട് കിലോ വരുന്ന സ്‌ഫോടക വസ്തു പൊലീസ് കണ്ടെടുത്തു. ഉഗ്ര ശേഷിയുള്ള ബോംബ് പിന്നീട് നിര്‍വീര്യമാക്കിയതായി പബ്‌ളിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ഹസന്‍ അല്‍ഹസന്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കിങ് ഫഹദ് കോസ്വേയില്‍ ബഹ്‌റൈന്‍ ഭാഗത്തെ സര്‍വീസ് റോഡിലുള്ള പള്ളിക്ക് സമീപം സംശയകരമായ പാക്കറ്റ് കണ്ടതായി ഒരു ശുചീകരണ തൊഴിലാളി അറിയിച്ചത്. ഉടനെ ബോംബ് പരിശോധിക്കുന്ന പ്രത്യേക സംഘം സ്ഥലത്ത് കുതിച്ചെത്തുകയും പിന്നീടത് നിര്‍വീര്യമാക്കുകയുമായിരുന്നു. സംഭവം പബ്‌ളിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെയ്തതായി തരിഖ് ഹസന്‍ കൂട്ടിച്ചേര്‍ത്തു. സംശയകരാമയി എന്ത് ശ്രദ്ധയില്‍പെട്ടാലും 999 നമ്പറിലൊ 80008008 ഹോട്ട്‌ലൈന്‍ നമ്പറിലെ പൊലീസിനെ അറിയിക്കണം. വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2011ല്‍ പ്രക്ഷോഭകര്‍ ഒത്തുകൂടിയ ഫാറൂഖ് ജങ്ഷനിലേക്ക് അതിക്രമിച്ച് കടക്കാനുള്ള പ്രക്ഷോഭകരുടെ ശ്രമം പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിന് കാരണമാക്കി. സൈന്യത്തിന്റെ കാവലിലുള്ള പ്രദേശമാണിത്. ഇവിടേക്ക് നിരോധം ലംഘിച്ച് പ്രവേശിക്കാനുള്ള പ്രക്ഷോഭകരുടെ ശ്രമമാണ് സംഘര്‍ഷമുണ്ടാക്കിയത്. നിരവധി പൊലീസുകാര്‍ക്കും പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിറ്റുണ്ട.