റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശ, വിദേശ സിലബസിലുള്ള സ്വകാര്യ സ്‌കൂളുകള്‍ വിദേശ സഹായം സ്വീകരിച്ചാല്‍ അവയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ, വിദേശ സ്‌കൂളുകളുടെ മേധാവിയെ ഉദ്ധരിച്ച് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്ന് ധനമായോ വസ്തുക്കളായോ സഹായം സ്വീകരിക്കുന്നത് നിയമപരമായി കുറ്റകരമാണ്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളില്‍ 3000ഓളം സ്ഥാപനങ്ങള്‍ സാമ്പത്തികവും സാങ്കേതികവുമായ മേഖലയില്‍ വ്യവസ്ഥക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി മന്ത്രാലയത്തിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധനവിന് മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയെക്കുറിച്ച് വിശദീകരിക്കവെയാണ് മന്ത്രാലയ വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനം, വിദ്യാഭ്യാസ നിലവാരം എന്നിവയെ മാനദണ്ഡമാക്കിയാണ് ഫീസ് നിര്‍ണയിക്കേണ്ടത്. നിലവാരം നിലനിര്‍ത്തുന്നു എന്നുറപ്പുവരുത്താന്‍ വാര്‍ഷിക വിലയിരുത്തല്‍നടത്തണം.
മന്ത്രിസഭ തീരുമാനപ്രകാരമാണ് സ്വകാര്യ, വിദേശ സ്‌കൂളുകളുടെ ഫീസ് നിര്‍ണയത്തിനുള്ള നിയമം രൂപപ്പെടുത്തിയതെന്ന് വകുപ്പ് മേധാവി സാലിഹ് അത്തുറൈഫ് പറഞ്ഞു. മന്ത്രാലയത്തിന്റെ അനുമതി നേടിയ ശേഷമാണ് സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കേണ്ടത്. ഇത് പാലിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കും. അടുത്ത അധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ധിപ്പിക്കാനുദ്ദേശിക്കുന്ന സ്ഥാപനങ്ങള്‍ ഈ വര്‍ഷത്തെ ആദ്യ ടേം അവസാനിക്കുന്നതിന് മുമ്പായി അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും സാലിഹ് അത്തുറൈഫ് കൂട്ടിച്ചേര്‍ത്തു. സ്‌കൂളിന്റെ യോഗ്യത പരിശോധിച്ച ശേഷമാണ് ഫീസ് വര്‍ധനവിന് അനുമതി നല്‍കുക. കെട്ടിടം, വിദ്യാര്‍ഥികളുടെ എണ്ണം, അധ്യാപകവിദ്യാര്‍ഥി അനുപാതം, ഓഫിസ് ജോലിക്കാര്‍, വേലക്കാര്‍, െ്രെഡവര്‍മാര്‍ എന്നിവരുടെ എണ്ണം എന്നീ ഘടകങ്ങള്‍ ഫീസ് വര്‍ധനവില്‍ പരിഗണിക്കുന്നതാണ്. പാഠ്യപദ്ധതി, വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പാഠ്യേതര വിഷയങ്ങള്‍, പരിശീലനം, സാങ്കേതികവിദ്യ, ഇലക്ട്രോണിക് വിദ്യഭ്യാസ രീതി, ഉപകരണങ്ങള്‍ എന്നിവയും വിലയിരുത്തലിന് വിധേയമാക്കും. സ്വദേശിവത്കരണത്തിലെ പങ്കാളിത്തവും സുപ്രധാനമാണ്. ഫീസ് വര്‍ധനവിനെക്കുറിച്ച് രക്ഷിതാക്കളെ അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കണം. സ്‌കൂള്‍ കമ്മിറ്റി തീരുമാനപ്രകാരമായിരിക്കണം ഫീസ് വര്‍ധനവും രക്ഷിതാക്കളെ അറിയിക്കലും നടക്കേണ്ടതെന്നും വകുപ്പു മേധാവി പറഞ്ഞു.