കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഗൗരിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇനിയും ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തികരുത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവന്ന് ശക്തമായ ശിക്ഷ നല്‍കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍, അമ്മ, സഹോദരി എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഗൗരിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. നിലവില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയില്‍ പിഴവു സംഭവിച്ചുവെന്ന് ആരോപിച്ച് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയികുന്നു. തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഗൗരി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്ത:
കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാംനിലയില്‍നിന്ന് ചാടിയ പത്താംക്ലാസുകാരിയുടെ നില അതീവ ഗുരുതരം. സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ പോലീസ് കേസെടുത്തു. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിട്ടില്ല. കൈയില്‍ പൊട്ടലും ഒടിവുമുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി തിരുവനന്തപുരത്തെത്തി രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.
ഇതേസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയ സഹോദരിയെ ക്ലാസില്‍ സംസാരിച്ചതിന് െക്രസന്റ് എന്ന അധ്യാപിക ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തിയിരുന്നു. ഇത് വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സ്‌കൂളിലെത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ സമാന സംഭവം പിന്നീടുമുണ്ടായതോടെ അനിയത്തി ചേച്ചിയെ വിവരമറിയിച്ചു.
കുട്ടികള്‍ കളിയാക്കിയത് ചോദ്യംചെയ്യാനെത്തിയ പെണ്‍കുട്ടിയും അനിയത്തിയും, മറ്റുകുട്ടികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇതേക്കുറിച്ച് അധ്യാപികമാര്‍ വിളിച്ച് വിവരം അന്വേഷിക്കുകയുമായിരുന്നു. അധ്യാപികമാര്‍ ചോദ്യംചെയ്തതിലുള്ള മനോവിഷമത്തിലാണ് കുട്ടി താഴേക്ക് ചാടിയതെന്നാണ് പിതാവ് പോലീസിന് മൊഴി നല്‍കിയത്.
ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകളാണ് മാര്‍ച്ച് നടത്തിയത്. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ ശക്തികുളങ്ങര എസ്‌ഐക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
അന്നു തന്നെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസെടുത്തത്. |