ലണ്ടന്‍: ''ലൈംഗികവേഴ്ചകള്‍ കാണുന്നത് കുട്ടികള്‍ക്ക് നല്ലതാണെന്നായിരുന്നു അവിടത്തെ 'തത്വശാസ്ത്രം'. ഓരോ കൂടാരങ്ങളും കയറിയിറങ്ങി ലൈംഗികവൃത്തികള്‍ കാണലായിരുന്നു അന്ന് ഞങ്ങള്‍ക്കു പണി. 'അവന്‍ ഇത്തിരി തടിയനാണല്ലോ', 'അവള്‍ ആര്‍ത്തവത്തിലാണെന്നു തോന്നുന്നു', 'അവരെന്താ പൊസിഷന്‍ മാറ്റാത്തത്?'; സ്പോര്‍ട്സ് കമന്റേറ്റര്‍മാരെ പോലെ പറഞ്ഞു നടക്കുകയായിരുന്നു അന്ന് ഞങ്ങള്‍. രാത്രി കുട്ടികള്‍ കിടന്നുറങ്ങുമ്പോള്‍ അതേ ബെഡില്‍ തന്നെ തൊട്ടരികില്‍ ആരെങ്കിലുമൊക്കെ സെക്സ് ചെയ്യുന്നുണ്ടാകും..'' ഓഷോ എന്ന പേരില്‍ വിശ്രുതനായ ഇന്ത്യന്‍ ആള്‍ദൈവം രജനീഷിന്റെ ആശ്രമങ്ങളില്‍, പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് നേരിട്ട ലൈംഗിക പീഡന പരമ്പരകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുയാണിപ്പോള്‍ ബ്രിട്ടീഷ് പൗരയായ പ്രേം സര്‍ഗം. പൂനെ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശ്രമങ്ങളിലായി 12 വയസ് തികയും മുന്‍പ് 50ലേറെ തവണ പീഡനത്തിനിരയായെന്നാണ് ബ്രിട്ടീഷ് മാധ്യമമായ 'ദി ടൈംസി'നു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തിയത്.
ലിവ് ഇന്‍ ലവ്(സ്നേഹത്തിലായി ജീവിക്കൂ) എന്ന 'തത്വശാസ്ത്രം' പരിചയപ്പെടുത്തി, ആശ്രമങ്ങളില്‍ പാപബോധങ്ങളൊന്നുമില്ലാതെ, സ്വതന്ത്രമായി സെക്സ് ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുകയായിരുന്നു ഓഷോയെന്നാണ് അവര്‍ പറയുന്നത്. കുട്ടികളും സെക്സ് കാണണമെന്നും അതൊരു ലജ്ജിക്കേണ്ട കാര്യമല്ലെന്നുമാണു പറഞ്ഞു പഠിപ്പിച്ചിരുന്നതത്രെ. സ്നേഹത്തിലൂടെയും സെക്സിലൂടെയും കീഴൊതുങ്ങളിലൂടെയും മാത്രമേ സ്വാതന്ത്ര്യം സാധ്യമാകൂ എന്നായിരുന്നു ഓഷോ 'പ്രബോധനം' ചെയ്തുകൊണ്ടിരുന്നത്. മാതാപിതാക്കളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനു വിഘ്നം വരാതിരിക്കാന്‍ കുട്ടികളെ മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയാണു ചെയ്തിരുന്നതെന്നും ഇപ്പോള്‍ 54കാരിയായ സര്‍ഗം വെളിപ്പെടുത്തുന്നു.
പ്രേം സര്‍ഗത്തിന് ആറു വയസുള്ളപ്പോഴാണ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ ഐബിഎമ്മിലെ ജോലി ഉപേക്ഷിച്ച് അച്ഛന്‍ ഡേവനിലെ വീട് വിട്ടിറങ്ങുന്നത്. ആത്മീയമായാന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ പൂനെയിലേക്കായിരുന്നു ആ യാത്ര. ഒരു വര്‍ഷത്തിനകം തന്നെ സര്‍ഗത്തെയും അമ്മയെയും കൂടെ അച്ഛന്‍ ഇന്ത്യയിലെ ആശ്രമത്തിലേക്കു കൂട്ടുന്നത്. അങ്ങനെ ആറാം വയസില്‍ തന്നെ കാഷായ വസ്ത്രം ധരിച്ച് 'ഓഷോ സന്യാസിനി' ആകുന്നു സര്‍ഗം. 70ഉം 150ഉം പേര്‍ 'കയറിയിറങ്ങിയ' കുഞ്ഞുശരീരങ്ങള്‍ കുറച്ചുനാള്‍ കഴിഞ്ഞ് മാതാപിതാക്കളില്‍നിന്നു മാറ്റി കുട്ടികളുടെ ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ പഠനമോ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. കുഞ്ഞുപ്രായത്തിലെ കളിയും രസങ്ങളുമില്ല. രാത്രിയും പകലുമെന്നുമില്ലാതെ അടുക്കളയില്‍ 12 മണിക്കൂര്‍ ജോലിയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത ആ പ്രായത്തില്‍ കാണുന്നതെല്ലാം സെക്സ് ആയിരുന്നു. ആശ്രമത്തിലെ ഓരോ കൂടാരങ്ങളിലും ആണും പെണ്ണും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നത് കണ്ടുനില്‍ക്കുകയായിരുന്നു പണി. രാത്രി കുട്ടികള്‍ കിടന്നുറങ്ങുമ്പോള്‍ അതേ ബെഡില്‍ ആരെങ്കിലും വന്ന് സെക്സിലേര്‍പ്പെടുന്നുണ്ടാകും. ഇതോടൊപ്പം സെക്സുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ചിത്രങ്ങളുമായിരുന്നു എങ്ങും. ഏഴാം വയസില്‍ തന്നെ മുതിര്‍ന്നൊരു പുരുഷന്‍ സര്‍ഗത്തെ ലൈംഗികമായി ഉപയോഗിച്ചു. മാസങ്ങളോളം മിഠായി നല്‍കി പ്രലോഭിപ്പിച്ചായിരുന്നു ഇത്. 16 വയസ് പിന്നിടുമ്പോഴാണ് അന്നു സംഭവിച്ചതെന്തായിരുന്നുവെന്ന് മനസിലാകുന്നതെന്ന് അവര്‍ പറയുന്നു. അന്നു മുതല്‍ 11-ാം വയസു വരെ ആശ്രമത്തിലെ ഗാര്‍ഡുകള്‍ പലതരത്തിലുള്ള ലൈംഗികവൃത്തികള്‍ക്കായി അവളെയും ഒപ്പമുണ്ടായിരുന്ന കുട്ടികളെയും ഉപയോഗിച്ചു. പല പുരുഷന്മാരുമായും സെക്സിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇതെല്ലാം ഇന്ത്യയിലെ ആശ്രമത്തിലായിരുന്നു സംഭവിച്ചത്.
11-ാം വയസില്‍ ഇംഗ്ലണ്ടിലെ സഫോക്കിലുള്ള മെദിന ആശ്രമത്തിലേക്ക് സര്‍ഗത്തെ കൊണ്ടുപോയി. അവിടെ ബോര്‍ഡിങ് സ്‌കൂളില്‍ ചേര്‍ക്കാന്‍ എന്നു പറഞ്ഞാണ് മില്‍ഡന്‍ഹാളിലെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് ഹൗസിലെത്തിക്കുന്നത്. ഒറ്റയ്ക്കായിരുന്നു സര്‍ഗം. മാതാപിതാക്കളോ, ഇന്ത്യയിലെ ആശ്രമത്തില്‍ പരിചയപ്പെട്ട കുട്ടികളോ ഒന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഒരൊറ്റ കാര്യത്തില്‍ മാത്രം മാറ്റമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ നേരിട്ട ലൈംഗികചൂഷണം അവിടെ മുടക്കമില്ലാതെ തുടര്‍ന്നു. ഇവിടെ ആറു മാസം കഴിഞ്ഞ് യുഎസിലെ ഒറിഗോണിലുള്ള ആശ്രമത്തിലെത്തി. അവിടെ അമ്മയുണ്ടായിരുന്നു. സഫോക്കിലെ ആശ്രമം അധികൃതരോട് കരഞ്ഞു കാലുപിടിച്ചാണ് അവിടേക്ക് അയയ്ക്കുന്നത്. ഇവിടെ വച്ചാണ് മുതിര്‍ന്നവരുമായി സെക്സിലേര്‍പ്പെടാന്‍ സര്‍ഗത്തിനു 'പരിശീലനം' ലഭിക്കുന്നത്. ഇവിടെ വച്ചു തന്നെ കന്യകാത്വവും നഷ്ടപ്പെട്ടു. അവിടെ വെറും മൂന്നു വര്‍ഷത്തിനിടെ 50 തവണ ലൈംഗിക പീഡനത്തിനിരയായി സര്‍ഗം. ലൈംഗിക അടിമയെ പോലെയായിരുന്നു പെരുമാറിയിരുന്നത്. ആ സമയത്തിനകം അന്‍പതോളം പുരുഷന്മാര്‍ അവളുടെ ശരീരത്തില്‍ കയറിയിറങ്ങി. ഒറിഗോണ്‍ ആശ്രമത്തില്‍ 70ഉം 150ഉം പേര്‍ പീഡനത്തിനിരയാക്കിയ കുട്ടികളുണ്ടായിരുന്നുവെന്ന് സര്‍ഗം വെളിപ്പെടുത്തുന്നു.
ഓഷോ ആശ്രമത്തിലെ കുഞ്ഞുങ്ങള്‍ സര്‍ഗം ഒരൊറ്റയാളല്ല. എണ്ണമറ്റ കുഞ്ഞുങ്ങള്‍ ഓഷോ ആശ്രമങ്ങളില്‍ ക്രൂരമായ ലൈംഗികപീഡനത്തിനും വൈകൃതങ്ങള്‍ക്കും ഇരയായിരുന്നു. ഇതിനുമുന്‍പും ഓഷോ ആശ്രമങ്ങളിലെ ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്തുവരികയും അമേരിക്കയില്‍ ഉള്‍പ്പെടെ വലിയ അന്വേഷണ കോലാഹലങ്ങള്‍ക്കും നിയമനടപടികള്‍ക്കും ഇടയാക്കുകയും ചെയ്തിട്ടുണ്ട്. രജനീഷിനെ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതും ഇതിന്റെ തുടര്‍ച്ചയായായിരുന്നു. എന്നാല്‍, കുട്ടികള്‍ നേരിട്ട പീഡനപരമ്പരകളുടെ വിവരങ്ങള്‍ അടുത്തിടെയാണു പുറംലോകം അറിയുന്നത്. പ്രേം സര്‍ഗത്തിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ മരോസ്ജ പെരിസോണിയസ് സംവിധായനം ചെയ്ത 'ചില്‍ഡ്രന്‍ ഓഫ് ദി കള്‍ട്ട്' എന്ന ഡോക്യുമെന്ററി ആ ക്രൂരതകളിലേക്കാണ് കാമറ തിരിക്കുന്നത്. നിരവധി അതിജീവിതകളാണ് ഓഷോ ആശ്രമങ്ങളില്‍ തങ്ങള്‍ നേരിട്ട പീഡനകഥകള്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നത്. കുഞ്ഞായിരിക്കെ മുതിര്‍ന്ന സ്ത്രീകളുടെ പീഡനത്തിനിരയായ പുരുഷന്മാരുമുണ്ട് അക്കൂട്ടത്തില്‍. ആംസ്റ്റര്‍ഡാമിലെ ആശ്രമത്തിലാണ് പെരിസോണിയസ് ലൈംഗിക ചൂഷണങ്ങള്‍ക്കിരയായത്; 13-ാം വസയില്‍. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അവരെ അന്നു പീഡനത്തിരയാക്കിയത്. 2021ല്‍ ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറ്റവാളികളുടെ പേരുപറഞ്ഞ് അവര്‍ ആദ്യമായി പരസ്യ വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇതിനു പിന്നാലെ തങ്ങളും നേരിട്ട സമാനമായ അനുഭവങ്ങള്‍ പറഞ്ഞ് വലിയൊരു കൂട്ടം പുറത്തുവന്നു.
ഓഷോ കേന്ദ്രങ്ങളില്‍ എങ്ങും സെക്സ് ആയിരുന്നുവെന്നാണ് പെരിസോണിയസ് പറയുന്നത്. ഒരു അതിരുമില്ലാത്തൊരു ലോകമായിരുന്നു അത്. ഗര്‍ഭനിരോധന ഉറകള്‍ കാണാമായിരുന്നു എല്ലായിടത്തും. ഓരോ കുട്ടിക്കും ഗര്‍ഭനിരോധന ഉറകളും ഗ്ലൗവുകളും അടങ്ങിയ അലമാര തന്നെയുണ്ടായിരുന്നു. എയിഡ്സ് സാധ്യതകള്‍ പറഞ്ഞു പെടിപ്പിച്ച്, കോണ്ടവും ഗ്ലൗവും ഉപയോഗിച്ചു മാത്രമേ സെക്സ് പാടുള്ളൂവെന്നു കുട്ടികളെ പഠിപ്പിച്ചിരുന്നുവത്രെ. ഇതെല്ലാം എന്തിനാണെന്നറിയാതെ കുട്ടികളായിരുന്ന തങ്ങള്‍ അതില്‍ വെള്ളം നിറച്ച് പരസ്പരം എറിഞ്ഞുകളിക്കുകയായിരുന്നുവെന്നും മരോസ്ജ പെരിസോണിയസ് പറയുന്നുണ്ട്.