ലണ്ടന്‍: വിദേശ വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് ഏജന്‍സികള്‍ വന്‍ തുക തട്ടിയടുക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ഥികളുടെ പഠനം വഴി പ്രതിവര്‍ഷം യുകെയുടെ സാമ്പത്തിക മേഖലയിലേക്ക് 41 ബില്ല്യണ്‍ പൗണ്ടാണ്. ചുരുക്കി പറഞ്ഞാല്‍ സര്‍വകലാശാലകളുടെ സാമ്പത്തിക അടിത്തറ വിദേശ വിദ്യാര്‍ഥികളാണ്. അതിനാല്‍ ഇവരുടെ വരവ് നിലച്ചാല്‍ ഈ സര്‍വകലാശാലകളുടെ നിലനില്‍പ്പ് തന്നെ അ്‌വതാളത്തിലാകും. ഇതോടെ കടുത്ത മത്സരമാണ് ഈ രംഗത്ത് നടക്കുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഇവിത്തെ സര്‍വ്വകലാശാലകളും കോളേജുകളും കൂടുതല്‍ കമ്മീഷന്‍ നല്‍കും. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകള്‍ എടുത്ത് പോകുന്ന വിദ്യാര്‍ത്ഥിക്ക് ചെലവാകുക 15 മുതല്‍ 20 ലക്ഷം രൂപവരെയാകും. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഓരോ ഫീസാണ്. ഫീസിന്റെ തോത് അനുസരിച്ചായിരിക്കും ഏജന്‍സികളുടെ കമ്മീഷന്‍. ഇത്തരത്തില്‍ വിദേശ വിദ്യാര്‍ഥികളെ ചൂഷണം ചെയ്ത് വന്‍ തുകയാണ് ഇത്തരം ഏജന്‍സികള്‍ സമ്പാദിക്കുന്നത്.
രണ്ട് വര്‍ഷത്തെ കോഴ്‌സെടുത്താണ് വിദ്യാര്‍ത്ഥികള്‍ വരുന്നതെങ്കില്‍ ആദ്യ സെമസ്റ്ററിന്റെ നിശ്ചിത ശതമാനമാണ് സര്‍വ്വകലാശാലകള്‍ കമ്മീഷനായി നല്‍കുക. 40% വരെ കമ്മീഷന്‍ നല്‍കുന്ന സര്‍വ്വകലാശാലകളും ഉണ്ട്. എന്നാല്‍ ഈ സര്‍വകലാശാലകള്‍ക്ക് നിലവാരമില്ലെന്ന കാര്യം ബ്രിട്ടനില്‍ എത്തിയ ശേഷം മാത്രമായിരിക്കും വിദ്യാര്‍ഥികള്‍ അറിയുക. നാട്ടിലെ വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ പൂര്‍ത്തിയാകുന്നത് വരേയേ ഉള്ളു ഏജന്‍സികളുടെ ഉത്തരവാദിത്തം. അതുകഴിഞ്ഞാല്‍ പിന്നീട് ഇവരുടെ അവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ല. ഇതോടെ യുകെയിലെത്തി പെരുവഴിയിലായ ആയിരക്കണക്കിന് വിദ്യാര്‍ഥികളുണ്ട്. താമസിക്കാന്‍ സ്ഥലമില്ലാതെ കണ്ടെനറുകളില്‍ താല്‍ക്കാലികമായി സജ്ജമാക്കിയിട്ടുള്ള താമസ സ്ഥലങ്ങളില്‍ കഴിയുന്ന നിരവധി കുട്ടികള്‍ ഇതില്‍ ഉള്‍പ്പെടും.