|
നിരവധി വിമാന കമ്പനികള്‍ സര്‍വീസ് അവസാനിപ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന ടിക്കറ്റ് നിരക്കും തിരുവന്തപുരം വിമാനത്താവളത്തെ പുറകോട്ടടിക്കുകയാണ്. കൊച്ചിയേക്കാള്‍ ശരാശി 10 മുതല്‍ 50 ശതമാനം വരെ നിരക്ക് കൂടുതലാണിവിടെ. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികള്‍ തിരുവനന്തപുരത്ത് നിന്ന് പിന്‍മാറിയതിലൂടെ കോടികളുടെ നഷ്ടം വിമാനത്താവളത്തിനുണ്ടാവുന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടിക്കറ്റ് നിരക്കുകളുടെ വ്യത്യാസം അറിയാന്‍ തിരുവനന്തപുരത്ത് നിന്ന് കൊളംബോയിലേക്ക് അടുത്തമാസം 29 ന് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനായി ശ്രമിച്ചു. 5980 രൂപയിലാണ് നിരക്ക് തുടങ്ങുന്നത്. എന്നാല്‍ കൊച്ചിയില്‍ നിന്നാണെങ്കില്‍ ഇതല്ല സ്ഥിതി. ദൂരം കൂടുതലായിട്ടും കൊച്ചിയില്‍ നിന്ന് പറന്ന് കൊളംബോയിലെത്താന്‍ 4275 രൂപ മതി. തിരുവനന്തപുരവും കൊച്ചിയില്‍ തമ്മിലുള്ളത് ആകെ 1705 രൂപയുടെ വ്യത്യാസം. അതേ ദിവസം തന്നെ ദുബായിലേക്ക് പോകാനാണെങ്കില്‍ 8554 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. അതും ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ മാത്രം. ബാക്കിയെല്ലാ വിമാന കന്പനികളും 10,000 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്. കൊച്ചിയില്‍ നിന്നാകട്ടെ 7522 രൂപ മുതല്‍ ടിക്കറ്റുണ്ട്. ഒന്നല്ല അഞ്ചു വിമാനങ്ങള്‍ തിരുവനന്തപുരത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഈ ദിവസം കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറക്കുന്നു.
തലസ്ഥാനത്തെ ഐടി രംഗത്ത് വന്‍നിക്ഷേപം നടത്തിയായിരുന്നു രണ്ട് മാസം മുന്‍പ് നിസാന്‍ കമ്പനിയുടെ വരവ്. പക്ഷേ കന്പനി മേധാവികള്‍ക്ക് അവരുടെ ആസ്ഥാനമായ ടോകിയോവില്‍ നിന്ന് തിരുവനന്തപുരത്തെത്തണമെങ്കില്‍ പാടുപെടും. സില്‍ക് എയര്‍ തിരുവനന്തപുരം സര്‍വീസ് ഈ മാസം തന്നെ നിര്‍ത്തും. പകരം വരുമെന്ന പറയുന്ന സകൂട്ട് എയര്‍ലൈന്‍സിന് ബിസിനസ് ക്ലാസ് സീറ്റുകളേ ഇല്ല. ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ടോണി തോമസ് ഏഷ്യാനറ്റ് ന്യസിനോട് പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. |