Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5941 INR  1 EURO=107.0205 INR
ukmalayalampathram.com
Mon 06th Apr 2026
 
 
ബിസിനസ്‌
  Add your Comment comment
അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനി പ്രതിസന്ധിയിലേക്ക്: പ്രശ്‌നമായത് ലോകരാജ്യങ്ങളുടെ തീരുമാനം
Reporter
ലോകത്തെ വിവിധ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ പറപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സര്‍വീസിലുള്ള വിമാനങ്ങള്‍ നിലത്തിറക്കുന്നതിന് പുറമെ, ഏവിയേഷന്‍ കമ്പനികള്‍ പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നതാണ് പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നത്. 60,000 കോടി ഡോളറിന്റെ [420,000 കോടി രൂപ] ഓര്‍ഡറുകള്‍ റദ്ദാക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെടുന്നതാണ് ഇതിനു കാരണം. ഏറ്റവും ഒടുവില്‍ മാര്‍ച്ച് പത്തിന് എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നതോടെയാണ് ഈ വിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ അപാകത ഉണ്ടോ എന്ന സംശയം ബലപ്പെടാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്‍ഡോനേഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 189 പേര്‍ മരിച്ചിരുന്നു.

റഷ്യയുടെ ഉറ്റയര്‍ ഏവിയേഷന്‍ ഓര്‍ഡറുകള്‍ തത്കാലം മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കെനിയ എയര്‍വേയ്‌സ്, ബോയിങ്ങിന്റെ പ്രധാന എതിരാളിയായ എയര്‍ബസിന് പുതിയ ഓര്‍ഡര്‍ നല്കാന്‍ ഒരുങ്ങുകയാണ്. 2500 കോടി ഡോളറിന്റെ ഓര്‍ഡര്‍ നല്‍കിയ വിയെറ്റ് ഏവിയേഷന്‍ ഇപ്പോള്‍ പുനരാലോചനയിലാണ്. ഇന്തോനേഷ്യയുടെ ലയണ്‍ എയര്‍ 2200 കോടി ഡോളറിന്റെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു കഴിഞ്ഞു. സൗദി എയര്‍ലൈന്‍സും സമാനപാതയിലാണ്. 590 കോടി ഡോളറിന്റെ ഓര്‍ഡര്‍ ഇവര്‍ ബോയിങ്ങിന് നല്‍കിയിരുന്നു. എയര്‍ ബസിന് പകരമായാണ് ഇവര്‍ ബോയിങ്ങിനെ തിരഞ്ഞെടുത്തത്. എത്യോപ്യന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയും പുനര്‍വിചിന്തനത്തിലാണ്.
ഏവിയേഷന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള വിമാനമാണ് ബോയിംഗ് 737 . ഇതിന്റെ ഏറ്റവും പുതിയ പതിപ്പായ മാക്‌സിന് നല്ല ഡിമാന്റുണ്ട്. നിലവില്‍ 5000 വിമാനങ്ങള്‍ക്ക് ഓര്‍ഡറുണ്ട്. 420,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. പുതിയ പ്രതിസന്ധിയോടെ ഈ ഓര്‍ഡറുകളില്‍ മിക്കതും റദ്ദാക്കാന്‍ സാധ്യതയുണ്ട്.
എത്യോപ്യയിലെ അപകടത്തെ തുടര്‍ന്ന് ഇന്ത്യ, ബ്രസീല്‍, ചൈന, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ പിന്‍വലിച്ചു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോയിങ്ങിന്റെ ഓഹരി മൂല്യം ഈയാഴ്ച 11 ശതമാനം ഇടിഞ്ഞു. ലോകത്തെ രണ്ടു പ്രമുഖ വിമാന നിര്‍മ്മാണ കമ്പനികളാണ് ബോയിങ്ങും എയര്‍ബസും.
 
Other News in this category

 
 




 
Close Window