|
ഇടപാടുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണത്തില്‍ എല്ലാവര്‍ഷവും കുറവു വരുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഈയിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 മാര്‍ച്ചില്‍ 207,052 എടിഎമ്മുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇവയുടെ എണ്ണം 202,196 ആയി. നാലായിരത്തിലധികം എടിഎമ്മുകളാണ് ഒരു വര്‍ഷത്തിനിടയില്‍ അപ്രത്യക്ഷമായത്.
ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കുറവ് എടിഎമ്മുകള്‍ ഉള്ളത് ഇന്ത്യയിലാണ്. 100,000 പേര്‍ക്ക് ഒരു എടിഎം വീതമാണ് ഇന്ത്യയിലുള്ളതെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് ചൂണ്ടിക്കാണിക്കുന്നു. അടച്ചുപൂട്ടുന്ന എടിഎമ്മുകളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. സുരക്ഷ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ പ്രകാരം സോഫ്റ്റ്‌വെയറും മറ്റ് ഉപകരണങ്ങളും അപ്‌ഗ്രേഡ് ചെയ്യണമെങ്കില്‍ ചെലവ് വളരെക്കൂടുതലാണ്.
എടിഎം നടത്തിപ്പിനായി ഓപ്പറേറ്റര്‍മാര്‍ ഇന്റര്‍ ചേഞ്ച് ഫീ എന്ന പേരില്‍ 15 രൂപയാണ് ബാങ്കുകളില്‍ നിന്നും ഈടാക്കുന്നത്. എടിഎം നടത്തിപ്പിന്റെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക വളരെ പരിമിതമാണെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് കൂട്ടണമെങ്കില്‍ ഇന്‍ഡസ്ട്രി കമ്മിറ്റിയുടെ അനുമതി വേണം.
മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് വ്യാപകമാകുന്നതോടെ നോട്ട് ഉപയോഗം കുറയുമെന്നാണ് ബാങ്കുകളുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മൊബൈല്‍ ബാങ്കിങ് ഇടപാടുകളില്‍ ഉണ്ടായ വര്‍ധന 65 മടങ്ങാണ്. 1987ല്‍ എച്ച്എസ്ബിസിയാണ് ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ മുംബൈയില്‍ സ്ഥാപിച്ചത്. 1997 ആയപ്പോഴേയ്ക്കും ഇതിന്റെ എണ്ണം 1500 ആയി ഉയര്‍ന്നു. |