ലണ്ടന്‍: എന്‍എച്ച്എസില്‍ ചികിത്സയ്ക്കിടെ ബലാത്സംഗത്തിനും, ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരകളായെന്ന് ആരോപിച്ച് രോഗികള്‍. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗികളാണ് ചികിത്സയ്ക്കിടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമായെന്ന് പരാതിപ്പെടുന്നത്. 2019 മുതല്‍ 30 മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റുകളിലായി ലൈംഗിക അതിക്രമം, ചൂഷണം, അപമാനം എന്നിങ്ങനെ വിവിധ സംഭവങ്ങളിലായി 20,000 പരാതികളാണ് മുന്നോട്ട് വന്നതെന്ന് സ്‌കൈ ന്യൂസും, ഇന്‍ഡിപെന്‍ഡന്റും ചേര്‍ന്ന് നടത്തിയ അന്വേഷണം കണ്ടെത്തി. രോഗികളും, ജീവനക്കാരും ഉള്‍പ്പെടുന്ന സംഭവങ്ങളാണ് ഇത്. സൈക്യാട്രിക് കെയറില്‍ നിന്നും രക്ഷപ്പെട്ട മുന്‍ ബ്രിട്ടീഷ് യൂത്ത് നീന്തലുകാരി അലെക്സിസ് ക്വിന്നാണ് പുരുഷ രോഗികളില്‍ നിന്നും ലൈംഗിക പീഡനം നേരിട്ട സംഭവങ്ങളെ കുറിച്ച് പരാതി നല്‍കിയ വിവരം ആദ്യമായി വെളിപ്പെടുത്തിയത്. എന്നാല്‍ പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി ഉണ്ടായില്ലെന്ന് അലെക്സിസ് പറയുന്നു.
ഇതോടെയാണ് നിരവധി രോഗികളും, അവരുടെ കുടുംബങ്ങളും തങ്ങളുടെ കഥകള്‍ പറയാന്‍ തയ്യാറായത്. പുരുഷ ജീവനക്കാരന്‍ പീഡിപ്പിച്ചതായി ഒരു നിയമ ഗ്രാജുവേറ്റും, അഞ്ച് മാസത്തോളം ലൈംഗിക ചൂഷണത്തിന് വിധേയമായെന്ന് രണ്ട് മക്കളുടെ അമ്മയും വെളിപ്പെടുത്തി. ആയിരക്കണക്കിന് പേര്‍ക്കാണ് ഈ വിധത്തില്‍ ദുരവസ്ഥ നേരിട്ടതെന്ന് അലെക്സിസ് ചൂണ്ടിക്കാണിക്കുന്നു. ഇന്‍പേഷ്യന്റ് സര്‍വ്വീസുകളില്‍ മിക്സഡ് സെക്സ് പരിചരണം ഒഴിവാക്കുമെന്ന് 2011-ല്‍ ആരോഗ്യ വകുപ്പ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ 12 വര്‍ഷത്തിനിപ്പുറവും ഈ പ്രഖ്യാപനം വാഗ്ദാനത്തില്‍ ഒതുങ്ങിയെന്നാണ് വ്യക്തമാകുന്നത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ സൈക്യാട്രിക് കെയറില്‍ നൂറുകണക്കിന് ബലാത്സംഗ കേസുകളും, ലൈംഗിക അതിക്രമങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.