ലണ്ടന്‍: ജിപിയെ നേരിട്ട് കാണാതെ തന്നെ ഫാര്‍മസികളില്‍ നിന്ന് ചില രോഗങ്ങള്‍ക്ക് ചികിത്സ തേടാനുള്ള സംവിധാനം യുകെയില്‍ നിലവില്‍ വന്നു. എന്‍.എച്ച്എസ്സിലെ തിരക്കും ജിപി അപ്പോയിന്റ്‌മെന്റുകള്‍ കിട്ടാനുള്ള പ്രയാസവും പുതിയ സംവിധാനത്തിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സൈനസൈറ്റിസ് , തൊണ്ടവേദന , ചെവി വേദന , ചെറിയ പ്രാണികളുടെ കടികൊണ്ടുള്ള പ്രയാസങ്ങള്‍ , ഇംപെറ്റിഗോ , ഷിംഗിള്‍സ് , 65 വയസ്സിന് താഴെയുള്ള സ്ത്രീകളുടെ സങ്കീര്‍ണ്ണമല്ലാത്ത യൂറിനറി ഇന്‍ഫെക്ഷന്‍ എന്നീ രോഗങ്ങള്‍ക്കാണ് ജിപി അപ്പോയിന്‍മെന്റുകളോ പ്രിസ്‌ക്രിപ്ഷനോ ആവശ്യമില്ലാതെ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ലഭിക്കുന്നത്. ഈ സംവിധാനത്തിലൂടെ 10 ദശലക്ഷത്തിലധികം ജി പി അപ്പോയിന്റ്‌ന്മെന്റുകള്‍ കുറയ്ക്കാന്‍ സാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പ്രാഥമിക ചികിത്സ മാത്രം ആവശ്യമുള്ളവര്‍ക്ക് ഫാര്‍മസികളില്‍ നിന്ന് മരുന്ന് ലഭിക്കുന്നത് വളരെ പ്രയോജനം ചെയ്യുമെന്ന് എന്‍എച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു.
മഹാമാരിക്ക് മുമ്പുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ജീപികള്‍ക്ക് ഇപ്പോള്‍തന്നെ നല്ല ജോലിഭാരമാണ്. അതു കൂടാതെ ഇംഗ്ലണ്ടിലുടനീളമുള്ള ആളുകളില്‍ എട്ടുപേര്‍ക്കും ഒരു ഫാര്‍മസിയില്‍ എത്തിച്ചേരാന്‍ വെറും 20 മിനിറ്റ് നേരത്തെ നടത്തത്തിന്റെ ആവശ്യമേയുള്ളൂ. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ഫാര്‍മസികള്‍ ഉള്ളതിനാല്‍ അവിടെയുള്ള ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാവുകയും ചെയ്യുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പാണ് പുതിയ പദ്ധതിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു . കൂടുതല്‍ പേര്‍ പ്രാഥമിക പരിചരണത്തിന് ഇനി ഫാര്‍മസികളെ ആശ്രയിക്കുന്നതിന് ഇത് തുടക്കമാകുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് മള്‍ട്ടിപ്പിള്‍ ഫാര്‍മസികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ലെയ്ല ഹാന്‍ബെക്ക് പറഞ്ഞു. എന്നാല്‍ ഫാര്‍മസികള്‍ക്ക് ലഭിക്കാനുള്ള 1.2 ബില്യണ്‍ പൗണ്ടിന്റെ ധനസഹായം ലഭിക്കുന്നില്ലെന്ന് അവര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ഇതിന്റെ ഫലമായി പല ഫാര്‍മസികളും പ്രവര്‍ത്തന സമയം കുറയ്ക്കുകയോ പൂര്‍ണമായും അടച്ചുപൂട്ടുകയോ ചെയ്തതായി അവര്‍ പറഞ്ഞു.