ലണ്ടന്‍: കാല്‍പ്ഹാമിലെ കെമിക്കല്‍ അക്രമണത്തിലെ കുറ്റവാളിയെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു. ഇതിനിടെ ലൈംഗിക അതിക്രമത്തില്‍ ശിക്ഷിക്കപ്പെട്ട ശേഷമാണ് പ്രതിക്ക് അഭയാര്‍ത്ഥിത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരമാണ് സൗത്ത് ലണ്ടനിലെ കാല്‍പ്ഹാമില്‍ അബ്ദുള്‍ ഷുക്കൂര്‍ എസേദി ഒരു അമ്മയെയും, രണ്ട് കുട്ടികളെയും ആസിഡ് ഉപയോഗിച്ച് അക്രമിച്ചത്. 2018-ല്‍ ന്യൂകാസിലില്‍ വെച്ച് ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് എസേദിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ശിക്ഷ സസ്പെന്‍ഡ് ചെയ്ത് നല്‍കുകയും, 2020-ല്‍ പ്രൊബൈഷന്‍ സൂപ്പര്‍വിഷനില്‍ നിന്നും വിടുതല്‍ നല്‍കുകയും ചെയ്തു. 2016-ല്‍ ലോറിയില്‍ കയറി യുകെയിലെത്തിയ മുന്‍ അഭയാര്‍ത്ഥിയുടെ അപേക്ഷ രണ്ട് തവണ തള്ളിയ ശേഷം ക്രിസ്ത്യാനിയായി മതം മാറിയാണ് മൂന്നാം തവണ അപേക്ഷ വിജയിപ്പിച്ചത്.
പുതിയ മതത്തില്‍ 35-കാരനായ എസേദി പൂര്‍ണ്ണമായി ഉത്തരവാദിത്വമുള്ള വ്യക്തിയാണെന്ന് പുരോഹിതന്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. സ്വദേശമായ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് എസേദി അവകാശപ്പെട്ടിരുന്നു. നോര്‍ത്ത് ലണ്ടനിലെ കലേഡോണിയന്‍ റോഡില്‍ വെച്ചാണ് എസേദിയെ അവസാനമായി കണ്ടതെന്ന് സൂപ്രണ്ട് ഗബ്രിയേല്‍ കാമറൂണ്‍ പറഞ്ഞു. മുഖത്തിന്റെ വലത് ഭാഗത്തായി സുപ്രധാന പരുക്കുകള്‍ ഏറ്റതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഇയാളെ കാണുന്നവര്‍ 999-ല്‍ വിളിക്കണം, അടുത്ത് പോകരുത്, കാമറൂണ്‍ മുന്നറിയിപ്പ് നല്‍കി. ന്യൂകാസിലില്‍ നിന്നുള്ള പ്രതി അക്രമസംഭവം അരങ്ങേറിയ ദിവസം കാല്‍പ്ഹാം കോമണിലേക്ക് യാത്ര ചെയ്ത് എത്തിയതാണെന്നാണ് വ്യക്തമാകുന്നത്. 31-കാരിയായ അമ്മയും, മൂന്ന്, എട്ട് വയസ്സുള്ള രണ്ട് കുട്ടികള്‍ക്കും നേരെയാണ് ആസിഡ് എറിഞ്ഞത്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയ്ക്കും, മൂന്ന് വയസ്സുള്ള ഇളയ കുട്ടിക്കും ജീവിതം മാറ്റിമറിക്കുന്ന പരുക്കുകളാണ് ഏറ്റിരിക്കുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരയ്ക്ക് പ്രതിയെ പരിചയമുണ്ട്. അതുകൊണ്ട് തന്നെ അക്രമം മുന്‍കൂട്ടി തയ്യാറാക്കിയതാണെ്ന് പോലീസ് പറയുന്നു.