സൗമ്യ ചോദ്യം ആവര്‍ത്തിച്ചിട്ടും ആരില്‍ നിന്നും ഉത്തരം കിട്ടിയില്ല.
വീല്‍ ചെയര്‍ തള്ളിക്കൊണ്ടുവന്ന അറ്റന്‍ഡറുടെയും പിന്നാലെ കേസ് ഷീറ്റുമായി ധൃതിയില്‍ വന്ന നഴ്‌സിന്റെയും സാന്നിധ്യം മനസിലാക്കിയാണ് ഹരിശ്ചന്ദ്രന്‍ നായര്‍ മൗനം ഭജിച്ചത്.
അച്ഛന്‍ തുടങ്ങിവയ്ക്കട്ടെ, ബാക്കി താന്‍ പറയാം എന്ന ഭാവമായിരുന്നു സീമയ്ക്ക്. മാത്രവുമല്ല, പവന്‍കുമാര്‍ അവളെയും കാത്ത് കുറേ നേരമായി താഴെ നില്‍ക്കുന്നു. ഒന്നുരണ്ടുവട്ടം അവള്‍ വിളിച്ചു, ആള് നല്ല ചൂടിലാണ്. കാണാതാകുമ്പോള്‍ കയറി വരാനുള്ള സാധ്യതയുണ്ട്. വന്നാല്‍ കള്ള് കുടിച്ച കുരങ്ങനെ തേള് കുത്തിയതു പോലെയാകും പവന്‍കുമാറിന്റെ സ്വഭാവം.
വെറുതേ ഇനിയും ഒരു സീന്‍ ഉണ്ടാക്കണ്ട. അച്ഛന്‍ രണ്ട് പൊട്ടീര് കൊടുക്കാനും സാധ്യതയുണ്ട്. അത്രയ്ക്ക് ടെന്‍ഷനിലാണ് അച്ഛന്റെ നില്‍പ്പ്.
ഛര്‍ദിച്ചപ്പോള്‍ ശ്യാമളയുടെ പുറം തിരുമ്മിക്കൊടുക്കാന്‍ അച്ഛന്‍ പറഞ്ഞതിനെ അമ്മ മറ്റൊരു രീതിയില്‍ കണ്ടു. അതാണ് ഭാരതിയമ്മായിയുടെ പിന്നാലെ അമ്മ പിന്നെയും പോയത്. ശ്യാമളയെ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നാണവും മാനവും ഒന്നും നോക്കിയിട്ടു കാര്യമില്ല.
അച്ഛന് കരളുറപ്പുണ്ടെങ്കില്‍ അവളെ പറഞ്ഞു വിടട്ടെ. പഴയതു പോലയല്ലല്ലോ. ഇന്നത്തെ കാലത്ത് പിതൃത്വം തെളിയിക്കാന്‍ വഴിയുണ്ട്. പക്ഷേ, അച്ഛന്‍ അവളെ പറഞ്ഞുവിടുന്നില്ലെന്നു മാത്രമല്ല, സിമ്പതി കാട്ടുകയും ചെയ്യുന്നു.
അപ്പോള്‍... എവിടെയോ....
ഒരു നിമിഷം സീമ ഹരിശ്ചന്ദ്ര2ന്‍ നായരെ പ്രതിസ്ഥാനത്ത് നിര്‍ത്തിപ്പോയി. എന്നാല്‍, പെട്ടെന്നവള്‍ മനസില്‍ അതു തിരുത്തുകയും ചെയ്തു.
ഇല്ല, അച്ഛന് അത്രയും തറയാകാന്‍ കഴിയില്ല. മാത്രവുമല്ല, അച്ഛനെക്കുറിച്ചോ കുടുംബത്തിലെ മറ്റ് ആണുങ്ങളെക്കുറിച്ചോ ശ്യാമള ഒരു വാക്ക് പറഞ്ഞിട്ടുമില്ല.
അപ്പോള്‍ സീമയുടെ ചിന്തകള്‍ക്ക് കരുത്ത് വീണു.
വീല്‍ ചെയറില്‍ നിന്ന് ബെഡ്ഡിലേക്ക് കയറ്റിക്കിടത്തുന്നതിന് നഴ്‌സ് സഹായിക്കാന്‍ ഒരുങ്ങിയപ്പോള്‍ സൗമ്യ തട്ടിക്കയറി.
'വേണ്ട, ഞാന്‍ തനിയെ കിടന്നോളാം.'
അവള്‍ പ്രതീക്ഷിച്ചതിലേറെ ശബ്ദം ഉയര്‍ന്നു പോകുകയും ചെയ്തു. നഴ്‌സിന് ഒന്നും മനസിലായില്ല. അവള്‍ അറ്റന്‍ഡറുടെ മുഖത്തേക്കു നോക്കി. അയാള്‍ തിരിച്ചും. അവര്‍ മുറി വിട്ടപ്പോള്‍ ശ്യാമള വാതില്‍ ചാരാന്‍ ശ്രമിച്ചു. പക്ഷേ, പെട്ചടെന്ന് അവളുടെ കൈയില്‍നിന്ന് വാതില്‍ വഴുതി വലിയ ശബ്ദത്തോടെ ലോക്ക് വീണു.
'എന്തോന്നാടീ, വാതിലും തല്ലിപ്പൊളിക്കാന്‍ പോകുകയാണോ...?'
സൗമ്യയുടെ ദേഷ്യം അവളോടായി.
നീരുവന്ന കാലുകളെ വലിച്ചിഴച്ച് ഒരു തരത്തിലാണ് അവള്‍ ബെഡ്ഡിലേക്കു കയറിയത്. സീമ സഹായിക്കാനെത്തിയപ്പോഴും അവള്‍ തടഞ്ഞു.
എനിക്ക് ഒരുത്തിയുടെ സഹായം വേണ്ട...!
സീമയ്ക്ക് ദേഷ്യം വന്നു. അവള്‍ പിന്നെ അവിടെ നിന്നില്ല. വീട്ടില്‍ പോയിട്ട് വരാമെന്നു പറഞ്ഞ് ബാഗുമെടുത്ത് പവന്‍കുമാറിന്റെ അടുത്തേക്കു പോയി.
'കുഞ്ഞേ, പ്രസവം കഴിഞ്ഞതല്ലേയുള്ളൂ, ഇപ്പഴേ ഇങ്ങനെ ശരീരം ഇളക്കിയാല്‍... കൈക്കും കാലിനും നല്ല നീരും. ദേ, മുഖത്തും നീരു വീണിട്ടുണ്ട്....'
ഛര്‍ദിച്ചവശയായ ശ്യാമള ശബ്ദം താഴ്ത്തി പറഞ്ഞു.
'ആരും എന്നെയൊന്നും പഠിപ്പിക്കണ്ടാ, രമണേട്ടന് എന്തു സംഭവിച്ചുവെന്ന് എനിക്കിപ്പം അറിയണം, കണ്ണടച്ച് പാലു കുടിച്ചാല്‍ ആരും കാണില്ലെന്നാ ചിലരുടെയൊക്കെ വിചാരം....'
നായരെ ഉദ്ദേശിച്ച് സൗമ്യ പറഞ്ഞു.
രമണനെ കാണാതായതിനു പിന്നില്‍ നായരുടെ കൈകളുണ്ടെന്നു നാട്ടുകാര്‍ പ റയുന്നതായും ശ്യാമള അവസരം കിട്ടിയപ്പോള്‍ സൗമ്യയോടു സൂചിപ്പിച്ചിരുന്നു.
ശ്യാമളയുടെ ഗര്‍ഭത്തിന് ഉത്തരവാദി രമണനാണെന്ന് സാവിത്രിയമ്മ സൗമ്യയോടു പറഞ്ഞ രാത്രിയില്‍ അതു കേട്ടാണ് രമണന്‍ വീടു വിട്ട് പോകുന്നത്. പ്രസവത്തിനായി ആശുപത്രിയില്‍ പോകുമ്പോഴും സൗമ്യയുടെ മനസ് നിറയെ അവനെക്കുറിച്ചുള്ള ചിന്തയായിരുനത്‌നു. പിന്നെ കുറ്റബോധവും. തന്റെ തീരുമാനം തെറ്റായിപ്പോയോ എന്നുള്ള ചിന്തിയല്‍ നിന്ന് ഉടലെടുത്ത കുറ്റബോധം.
അമ്മയാകാന്‍ കൊതിക്കാത്ത സ്ത്രീകളുണ്ടോ? ആ രീതിയില്‍ ചിന്തിക്കുമ്പോള്‍.... രമണേട്ടന്റെ സ്വഭാവം വച്ച് നോക്കുമ്പോള്‍ ഏറിയാല്‍ ഒരു പരിഭവം പറച്ചില്‍, അവിടം കൊണ്ട് എല്ലാം തീരുമെന്നാണു കരുതിയത്.... പക്ഷേ, എല്ലാം കൈവിട്ടു പോയിരിക്കുന്നു. ഓരോന്ന് ആലോചിച്ചപ്പോള്‍ സൗമ്യയുടെ കണ്ണ് നിറഞ്ഞു....
ഒന്നും വേണ്ടിയിരുന്നില്ല, പശ്ചാത്താപത്താല്‍ മനസ് വെന്തുരുകാന്‍ തുടങ്ങി.
ആസുപത്രിയില്‍ എത്തിയതിന്റെ പിറ്റേന്ന് ശ്യാമള, രമണന്‍ മടങ്ങിയെത്തിയെന്നു സൂചന നല്‍കി. എന്നാല്‍, വിശദമായി സംസാരിക്കാന്‍ അവസരം കിട്ടിയതുമില്ല.
രമണന്‍ മടങ്ങിവന്ന സന്തോഷത്തിന്റെ പിന്‍ബലത്തിലാണ് അവള്‍ ലേബര്‍ റൂമിലേക്കു കയറിയതും. എല്ലാം ഏറ്റുപറഞ്ഞ് ആ നെഞ്ചില്‍ വീണ് ഒരു പൊട്ടിക്കരച്ചില്‍.... അതു വേണം. ഉടനെ വേണം. ഇല്ലെങ്കില്‍ താന്‍ നെഞ്ച് പൊട്ടി തകര്‍ന്നു പോകും....
'നീയല്ലേ പറഞ്ഞത് രമണേട്ടന്‍ മടങ്ങിയെത്തിയെന്ന്. എന്നിട്ട് എവിടെയാടീ?'
സൗമ്യ ശ്യാമളയുടെ നേരേ വീണ്ടും തട്ടിക്കയറി.
'അത്... അത്... ഞാന്‍....'
കുറ്റം തെളിഞ്ഞ പ്രതിയെപ്പോലെ ശ്യാമള വാക്കുകള്‍ക്കായി പരതി. രമണനെക്കുറിച്ച് ാെരു പുതിയ നുണ കണ്ടെത്താനുള്ള ഹരിശ്ചന്ദ്രന്‍ നായരുടെ ശ്രമവും അതോടെ പാളി.
ഇവള്‍ എല്ലാം കെട്ടിയെഴുന്നള്ളിച്ചിരിക്കുന്നു. നാശം.... ഇനി എന്തു പറയും!
നായര്‍ ത്രിശങ്കുവിലായി.
'രമണേട്ടനെ എല്ലാവരും കൂടി എന്തു ചെയ്തു? കൊന്നോ, തിന്നോ....?'
'മോളേ... അത്....'
നായര്‍ സൗമ്യയുടെ ബെഡ്ഡിനരികിലേക്ക് നീങ്ങിനിന്ന് അവളുടെ കരം കവര്‍ന്നു.
'സത്യം പറയ്... എല്ലാവരും കൂടി എന്തോ എന്നില്‍നിന്നു മറച്ചു വയ്ക്കുവാ.... എനിക്കറിയണം.'
ദേഷ്യം സങ്കടത്തിനു വഴിമാറി.
'രമണനെ നിനക്ക് കണ്ടാല്‍ പോരേ, നമുക്ക് അവനെ ഉടനെ വരുത്താം. മോള്‍ക്കിപ്പോ നല്ലോണം റസ്റ്റ് വേണ്ട സമയമാണ്....'
'എനിക്കിപ്പ കാണണം....'
നായര്‍ വീണ്ടും ധര്‍മസങ്കടത്തിലായി.
രമണന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ ഇങ്ങോട്ടു വിളിച്ചോണ്ടു വന്നാല്‍ ആകെ പുലിവാലാകും. കൊണ്ടുവന്നില്ലെങ്കില്‍ ഇവിടത്തെ കാര്യം അതിലേറെ കഷ്ടം.
സൗമ്യ കരയാന്‍ തുടങ്ങി.
ഇഷ്ടമുള്ള കളിപ്പാട്ടത്തിനു വേണ്ടി ശാഠ്യം പിടിക്കുന്ന കൊച്ചു കുട്ടിയെപ്പോലെയായി അവളുടെ ഭാവമാറ്റം.
ഹരിശ്ചന്ദ്രന്‍ നായരുടെ ഉള്ള് കിടുങ്ങി.
രമണനെ ആവേശിച്ച പ്രേതം തന്റെ മോളെയും ആക്രമിക്കുകയാണോ?
'മോളേ, നീ എന്താ ഇങ്ങനെ?'
ആ ശബ്ദം വിറച്ചിരുന്നു.
'എങ്ങനെ...?'
സൗമ്യ ചിണുങ്ങി, രണ്ടുവയസുകാരിയുടെ പിടിവാശി പോലരെ....
നാ.യരുടെ മനസില്‍ ഒരു ഫഌഷ്ബാക്ക് മിന്നി....
പൂരം വെടിക്കെട്ട് കാണാന്‍ തൃശൂര്‍ക്ക് പോയപ്പോള്‍ തന്റെ തോളത്ത് കയറിയിരുന്ന് വെടികസ്‌കെട്ട് കാണാന്‍ വാശിപിടിച്ച് അവള്‍ കരഞ്ഞു. സാവിത്രി വഴക്കു പറഞ്ഞു.
'ദേ, നീ മൂത്ത കുട്ടിയാ, ഇളയുതങ്ങള്‍ രണ്ടും എന്റെ കൈയേല്‍ തൂങ്ങി തിരക്കിനിടയില്‍ നടക്കുമ്പോള്‍ നീ അച്ഛന്റെ തലയില്‍ കേറണ്ട.... പെങ്കുട്ട്യോളായാല്‍ അടക്കവും ഒതുക്കവും വേണം....'
സൗമ്യ സമ്മതിച്ചില്ല.
തന്റെ തോളില്‍ കയറിനിന്ന് വെടിക്കെട്ട് തീരുന്നതുവഹരെ അവള്‍ കരഞ്ഞു. മാനത്ത് മത്താപ്പുകള്‍ വിരിഞ്ഞുതുടങ്ങി. നിറപ്പൊട്ടുകള്‍ താഴേക്ക് ഓരോന്നായി പറന്നുവരുമ്പോള്‍ അവള്‍ക്ക് പിന്നെയും വാശി...
അതിലൊന്നു പെറുക്കിയെടുത്ത് നെറ്റിയില്‍ പതിക്കണം.
ശാഠ്.ം ഏറിയപ്പോള്‍ സാവിത്രി അവളുടെ കാലില്‍ ഒരു കിഴുക്ക് കൊടുത്തു.
അവള്‍ വലിയ വായിലേ കരഞ്ഞു.
'എന്താ സാവിത്രീ ഇത്....?'
താന്‍ സാവിത്രിയെ ശാസിച്ചു.
'നെങ്ങളാ ഇവളെ ഇത്ര നിഷേധിയാക്കുന്നത്.... നല്ല പെട കൊടുക്കാഞ്ഞിട്ടാ....'
'അവള്‍ എന്റെയടുുത്തല്ലേ, ശാഠ്യം കാണിക്കുന്നത്... സാരമില്ല. എല്ലാവരും പോയിക്കഴിഞ്ഞ അച്ഛന്‍ നെനക്ക് നിറയെ പൊട്ടുകള്‍ പെറുക്കി തരാം, കേട്ടോ....'
അവള്‍ ശാന്തയായി....
ആരോ വാതിലില്‍ മുട്ടുന്നു....
നായര്‍ ഓര്‍മകലില്‍നിന്ന് തിരിച്ചെത്തി.
കൈയില്‍ ട്രേയുമായി രണ്ട് നഴ്‌സുമാരസ്#.
ശ്യാമളയാണ് വാതില്‍ തുറന്നത്.
'ഒന്ന് പുറത്തിറങ്ങി നില്‍ക്കണം, ഡ്രസ് ചെയ്യാനാ....'
ലേശം തടിച്ച നഴ്‌സ് പറഞ്ഞു.
നായരും പിന്നാലെ ശ്യാമളയും പുറത്തിറങ്ങി. നായര്‍ ഇടനാഴിയിലെ ചുവന്ന ഫൈബര്‍ കസേരകളിലൊന്നില്‍ ഇരുന്നു.
'നീ എന്തിനാ തോക്കു പോലെ നില്‍ക്കുന്നത്. എവിടെയങ്കിലും ഇരിക്കാന്‍ വയ്യേ?'
നായര്‍ക്ക് രണ്ടു കസേര അകലെ ശ്യാമളയും ഇരുന്നു.
പൊടി വലിച്ചിട്ട് കുറേ നേരമായി. വിസ്തരിച്ചൊരു പൊടിയങ്ങ് വലിച്ചാല്‍ ടെന്‍ഷന് അയവ് വരും.
നായര്‍ അരയില്‍നിന്ന് പൊടി തപ്പിയെടുത്തു.
ആസുപത്രിയല്ലേ, ഇവിടെനിന്നു വലിക്കുന്നതു ശരിയല്ല. ലേശം മാറിനിന്നുകളയാം....
'ഞാന്‍ ദേ ഇവിടെ ഉണ്ടേ....'
പൊടി ഡപ്പിയില്‍ പ്രത്യേക താളത്തില്‍ തട്ടിക്കൊണ്ട് നായര്‍ ശ്യാമളയോടു പറഞ്ഞു.
നായരുടെ പൊടി വലിയെ കളിയാക്കി പവന്‍കുമാര്‍ പറയാറുള്ള കാര്യം ശ്യാമള ഓര്‍ത്തു.
'ഈ പൊടിയെല്ലാം വലിച്ചു കേററി ശ്വാസക്കുഴല്‍ ചീത്തയാക്കാതെ രാവിലെയും വൈകുന്നേരവും പുള്ളിക്കാരന് മൂക്കിപ്പൊടി കുഴച്ച് ഈരണ്ട് അട ചുട്ട് കൊടുക്ക്.്'
ഇത്തിരി കഴിഞ്ഞപ്പോള്‍ നഴ്‌സ് ഡോര്‍ തുറന്ന് മൊബൈല്‍ ഫോണ്‍ നീട്ടി. ശ്യാമള ഓടിച്ചെന്ന് വാങ്ങിച്ചു.
നായരുടെ ഫോണാണ്. ആരോ വിളിക്കുന്നു. കട്ട് ചെയ്താലോ, വേണ്ട എടുക്കാം.
അത്യാവശ്യക്കാര് വല്ലവരും ആണെങ്കിലോ. അതോ സാറിന്റെ കൈയില്‍ കൊണ്ടു കൊടുത്താലോ.... അപ്പോഴായിരിക്കും ഇവര്‍ എന്തിനെങ്കിലും വിളിക്കുന്നത്.
ഫോണ്‍ നിശബ്ദമായി. ഇത്തിരി കഴിഞ്ഞ വീണ്ടും കോള്‍ വന്നു. നീല ബട്ടണില്‍ കുത്തി അവള്‍ അറ്റന്‍ഡ് ചെയ്തു.
ഭാരതിയമ്മയാണ് മറുതലയ്ക്കല്‍.
എന്തു പറയും!
എന്തുവന്നാലും അതിന് മറ്റൊരു അര്‍ഥം കല്‍പ്പിക്കുന്ന വൃത്തികെട്ട സ്ത്രീ.
ഒരു നിമിഷം ശ്യാമള മൗനം പാലിച്ചു. പിന്നെ പറഞ്ഞു.
'ചേച്ചീ, ഞാന്‍ ശ്യാമളയാണ്... സാറ്....'
'അല്ല, അത് കുഴപ്പമില്ല. നിങ്ങള്‍ രണ്ടും ഒന്നാണല്ലോ....'
'ചേച്ചി എന്താ ഇങ്ങനെ പറയുന്നത്?'
'അല്ല, പിന്നെ ഞാന്‍ എങ്ങനെയാ പറയേണ്ടത്? '
'സാറ് വരുന്നുണ്ട്... ഞാന്‍ കൊടുക്കാം....'
'ഓ... വേണമെന്നില്ല, നീ അടുത്തു നിന്നു മാറാതെ നിന്നോണേ....'
ലൈന്‍ കട്ടായി.
'ആരാ, എന്താ...?'
ധൃതിയില്‍ നടന്നുവന്ന നായര്‍ ചോദിച്ചു.
'ഭാരതി ചേച്ചി.യായിരുന്നു.'
'ങും, എന്താ...?'
നായരുടെ ശബ്ദം കനത്തു.
'ഓ... ഒന്നുമില്ല, വെറുതേ... സൗമ്യക്കുഞ്ഞിന്റെ കാര്യം തിരക്കുകയായിരുന്നു. കൊച്ചിനെ നഴ്‌സറിയില്‍ നിന്നു കൊണ്ടുവന്നോന്നു ചോദിച്ചു....'
ശ്യാമള കള്ളം പറഞ്ഞു.
നഴ്‌സുമാര്‍ പോയിക്കഴിഞ്ഞപ്പോള്‍ നായരും ശ്യാമളയും റൂമിലെത്തി.
സൗമ്യ വീണ്ടും പഴ ചോദ്യം ആവര്‍ത്തിച്ചു.
വാതില്‍ പാതി തുറന്നു കിടക്കുകയാണ്.
'രമണേട്ടന്‍ എവിടെയാണെന്ന് പറയ് അച്ഛാ... പറയ്....'
'ഞാന്‍ പറയാം....'
വാതില്‍ തള്ളിത്തുറന്ന് കനകമ്മ മുറിയിലേക്കു കടന്നുവന്നു.
(തുടരും) |