ലണ്ടന്‍: ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃ സ്ഥാനം രാജിവയ്ക്കുന്നുന്നുവെന്ന് ഋഷി സുനക് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ അവസാന പ്രസ്താവനയില്‍ 'ജനങ്ങളുടെ ദേഷ്യം ഞാന്‍ കേട്ടുവെന്നും, മനസിലാക്കുന്നുവെന്നും' ഋഷി സുനക് അറിയിച്ചു. പുതിയ പാര്‍ട്ടി നേതാവിനെ കണ്ടെത്തിയാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ഋഷി സുനക് പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന് വിരാമമിട്ട് യുകെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ തോറ്റതും ഋഷി സുനകിന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
ഫലം പ്രഖ്യാപിച്ച 648 ല്‍ 412 സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തുന്നത്. ചാള്‍സ് രാജാവിനെ കണ്ടതിന് ശേഷം കെയ്ര്‍ സ്റ്റാര്‍മര്‍ പുതിയ പ്രധാനമന്ത്രിയാകും. 1945 ല്‍ 'ജൂലൈ' മാസത്തില്‍ നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് 2024 ല്‍ ഒരു 'ജൂലൈ' മാസത്തിലെ തിരഞ്ഞെടുപ്പ് നടന്നത്. 1945 ല്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയത്. ഇത്തവണയും ചരിത്രം ആവര്‍ത്തിക്കപ്പെട്ടത് 'ജൂലൈ' മാസത്തിന്റെ ഭാഗ്യമായി ലേബര്‍ പാര്‍ട്ടി ക്യാംപിലെ ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നിന്നും അധികമായി 211 സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി 400 സീറ്റുകള്‍ കടന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 250 സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുത്തി 121 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ആകെ വോട്ടുകളുടെ 33.7% ലേബര്‍ പാര്‍ട്ടി നേടിയപ്പോള്‍ 23.7% മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത്.
യുകെയില്‍ മത്സരിച്ച നൈജല്‍ ഫരാജിന്റെ റിഫോം പാര്‍ട്ടി പലയിടത്തും കണ്‍സര്‍വേറ്റിവ് വോട്ടുകള്‍ ചിതറിച്ചു. റിഫോം പാര്‍ട്ടിയെ തുടക്കത്തിലേ നിരന്തരം എതിര്‍ക്കാതിരുന്നതും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പരാജയത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. മിക്കയിടങ്ങളിലും റിഫോം യുകെ ലേബര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ക്ക് എതിരായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. ഇവിടങ്ങളില്‍ റിഫോം പാര്‍ട്ടിയും ലിബറല്‍ ഡമോക്രാറ്റുകളും പിടിച്ച വോട്ടുകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി. സീറ്റുകളുടെ എണ്ണത്തില്‍ ലിബറല്‍ ഡമോക്രാറ്റ് 71 സീറ്റുമായി റിഫോം യുകെയ്ക്ക് മുന്നില്‍ എത്തിയെങ്കിലും വോട്ടിങ് ശതമാനം അധികം ലഭിച്ചത് റിഫോം യുകെയ്ക്ക് ആണ്. റിഫോം യുകെ 14.3% വോട്ടും 4 സീറ്റും നേടിയപ്പോള്‍ ലിബറല്‍ നേടിയത് 12.2% വോട്ട് മാത്രമാണ്.