ലണ്ടന്‍: എന്‍എച്ച്എസില്‍ നടുവൊടിഞ്ഞ് പണിയെടുക്കുന്ന നഴ്സുമാരുടെ കഥ ഇപ്പോള്‍ തികച്ചും സാധാരണമെന്ന നിലയില്‍ തള്ളിക്കളയുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ്. നഴ്സുമാര്‍ അനുഭവിക്കുന്ന ചൂഷണങ്ങളും, തൊഴില്‍പരമായി സമ്മര്‍ദത്തില്‍ തകര്‍ന്ന് പോകുന്നതും ഇപ്പോള്‍ തികച്ചും സാധാരണമെന്ന നിലയിലാണ് എന്‍എച്ച്എസ് നോക്കിക്കാണുന്നതെന്ന് ആര്‍സിഎന്‍ ആരോപിക്കുന്നു. ഹെല്‍ത്ത് & സോഷ്യല്‍ കെയറിലെ റിക്രൂട്ട്മെന്റ്, റിടെന്‍ഷന്‍, ട്രെയിനിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ടൈംസ് ഹെല്‍ത്ത് കമ്മീഷന്‍ ഒരു വര്‍ഷത്തോളമായി നടത്തിവന്ന അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആര്‍സിഎന്‍ പ്രതികരണം. 'വര്‍ഷങ്ങളായി എന്‍എച്ച്എസ് ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കടന്നുപോകുന്നതെന്ന് നഴ്സുമാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ജീവനക്കാര്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാതെ ഇത് സ്ഥിരത കൈവരിക്കില്ല', ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും, ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളെന്‍ പറഞ്ഞു.
കുറഞ്ഞ ശമ്പളം മൂലം നഴ്സുമാരുടെ റിക്രൂട്ട്മെന്റും, ഇവരെ നിലനിര്‍ത്തുന്നതും പ്രതിസന്ധിയിലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 'സുരക്ഷിതമായ സുപ്രധാന കഴിവുകള്‍ തിരിച്ചറിഞ്ഞ് ശമ്പളം വര്‍ദ്ധിപ്പിക്കാനും, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വേണം. നിലവില്‍ ചൂഷണവും, സമ്മര്‍ദവും സാധാരണമെന്ന നിലയിലായി. ഇത് സ്വീകരിക്കാന്‍ കഴിയാത്ത നാണക്കേടാണ്. ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം രോഗികള്‍ക്കും സുരക്ഷിതമല്ല', പാറ്റ് കുള്ളെന്‍ വിശദമാക്കുന്നു. ഓരോ ഷിഫ്റ്റിലും മിനിമം തോതില്‍ നഴ്സുമാരുടെ ലഭ്യത ഉറപ്പാക്കാന്‍ കഴിയണം. മാനംമുട്ടെ ഉയര്‍ന്ന നഴ്സ് ട്യൂഷന്‍ ഫീസ് റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നഴ്സായി ജോലി നേടാന്‍ ഇളവുകള്‍ ഇല്ലെന്നതിന് പുറമെ ആളുകള്‍ മെച്ചപ്പെട്ട ശമ്പളവും, സമ്മര്‍ദവും കുറഞ്ഞ ജോലികള്‍ തേടിപ്പോകുമ്പോള്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ വീഴ്ച തുടരുമെന്നും പാറ്റ് കുള്ളെന്‍ മുന്നറിയിപ്പ് നല്‍കി.