ലണ്ടന്‍: ദീര്‍ഘകാല കൊവിഡ്, മോശം മാനസിക ആരോഗ്യം, പുറംവേദന എന്നിങ്ങനെയുള്ള വിവിധ തരം രോഗങ്ങളാണ് ബ്രിട്ടനിലെ ജനങ്ങളെ ജോലിയ്ക്ക് എത്താതെ തടയുന്നതില്‍ പ്രധാനമായും സംഭാവന ചെയ്യുന്നതെന്ന് കണക്കുകള്‍. ദീര്‍ഘകാല രോഗങ്ങള്‍ മൂലം 2.8 മില്ല്യണ്‍ ജനങ്ങളാണ് ഓഫ് എടുത്ത് വീട്ടിരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നു. ഇത് റെക്കോര്‍ഡ് നിരക്കാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ 1.3 മില്ല്യണ്‍ പേരാണ് തൊഴിലില്ലാത്തവരായി രജിസ്റ്റര്‍ ചെയ്തവര്‍. ഇതിന്റെ ഇരട്ടി ആളുകളാണ് ഇപ്പോള്‍ ജോലിക്ക് ഹാജരാകാത്തവര്‍. രാജ്യത്തെ 16 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ളവരുടെ 6.6 ശതമാനമാണ് ഇത്. ഈ കണക്കുകള്‍ പ്രകാരം 9.3 മില്ല്യണ്‍ ജനങ്ങള്‍ സാമ്പത്തികമായി ആക്ടീവല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ എന്ത് കൊണ്ടാണ് ജോലി ചെയ്യാത്ത ആളുകളുടെ എണ്ണം കുതിച്ചുയരുന്നതിന് കാരണമാകുന്നതെന്ന് ഒഎന്‍എസ് റിപ്പോര്‍ട്ട് ഉത്തരം നല്‍കുന്നില്ല. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന മറ്റൊരു ഡാറ്റയാണ് പ്രധാന പ്രശ്നങ്ങള്‍ പുറത്തുവിട്ടത്.
ദീര്‍ഘകാല രോഗങ്ങള്‍ മൂലം സാമ്പത്തികമായി ആക്ടീവല്ലെന്ന് രേഖപ്പെടുത്തിയ ഏകദേശം 320,000 പേരും മാനസിക രോഗങ്ങള്‍, വിവിധ ഫോബിയകള്‍, മറ്റ് ആകാംക്ഷ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയാണ് ചൂണ്ടിക്കാണിച്ചത്. ഇതേ തോതില്‍ ഏകദേശം 315,000 പേര്‍ വിഷാദവും, ആകാംക്ഷയും പ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കുന്നു. മഹാമാരിക്ക് മുന്‍പത്തെ നിലയേക്കാള്‍ 15 ശതമാനം കൂടുതലാണ് ഇത്. ലോക്ക്ഡൗണും, ഇതിന് ശേഷം കൊവിഡിന്റെ പ്രത്യാഘാതങ്ങളുമാണ് പല പ്രശ്നങ്ങള്‍ക്കും കാരണമായത്. മസ്‌കുലോസ്‌കെലിറ്റല്‍ പ്രശ്നങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു. കഴുത്ത്, പുറം എന്നിവിടങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെന്ന് 285,000 പേരും, കാലും, പാദങ്ങളും സംബന്ധിച്ച് രോഗാവസ്ഥകളുണ്ടെന്ന് 193,000 പേരും, കൈയും, കാലും പ്രശ്നമാണെന്ന് 115,000 പേരുമാണ് രേഖപ്പെടുത്തിയത്. എന്‍എച്ച്എസ് ചികിത്സ നല്‍കുന്നതിലെ ദീര്‍ഘമായ കാത്തിരിപ്പാണ് പ്രധാന പ്രശ്നമെന്നാണ് വിമര്‍ശനം.