കാല്‍പ്ഹാം കെമിക്കല്‍ അക്രമണ കേസിലെ പ്രതിയുടെ പരുക്കുകള്‍ ഗുരുതരമാണെന്ന് പോലീസ്. ഇത് ചികിത്സിക്കാത്ത പക്ഷം മരണം വരെ സംഭവിക്കുമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സംഭവം നടന്ന രാത്രിയില്‍ ലണ്ടനിലെ വോക്സ്ഹാള്‍ ബ്രിഡ്ജിലും, ഇതിന് ശേഷം തെയിംസ് നദിക്കരയിലൂടെയും ഇയാള്‍ നടന്നുപോയിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. കെമിക്കല്‍ അക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അക്രമത്തിന് ഇരയായ 31-കാരി ആശുപത്രിയില്‍ സെഡേഷനിലാണ് കഴിയുന്നത്. ഗുരുതരമായ പരുക്കുകള്‍ മൂലം ഇവര്‍ക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ഓഫീസര്‍മാര്‍ വ്യക്തമാക്കി. യുവതിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പ്രതി അക്രമം സംഘടിപ്പിച്ചതെന്നാണ് ഇപ്പോള്‍ ഡിറ്റക്ടീവുമാര്‍ കരുതുന്നത്.
അബ്ദുള്‍ ഷുക്കൂര്‍ എസേദിയെ പിടിക്കാന്‍ സഹായിക്കുന്ന തെളിവുകള്‍ കൈമാറുന്നവര്‍ക്ക് 20,000 പൗണ്ട് വരെ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിയുടെ പരുക്കുകള്‍ ഗുരുതരമാണെന്നും, ചികിത്സിക്കാത്ത പക്ഷം മാരകമായി മാറുമെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് റിക്ക് സീവാര്‍ട്ട് പറഞ്ഞു. ഇയാള്‍ ഇതുവരെ ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. ആശുപത്രികള്‍ ജാഗ്രതയിലുമാണ്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പലയിടത്തും റെയ്ഡ് നടന്നെങ്കിലും ഫലംകണ്ടില്ല. പരുക്കേറ്റ അമ്മ പ്രതിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഈ ബന്ധം തകര്‍ന്നതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സംഭവം നടക്കുന്ന ദിവസം പ്രതിയെ കാണാന്‍ സ്ത്രീ തയ്യാറായിരുന്നു. അക്രമം നടക്കുമ്പോള്‍ ഇവരും കുട്ടികളും എസേദിക്കൊപ്പം ഒരു കാറില്‍ ഉണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.